ഡര്‍ബനില്‍ ധോനിയെ ക്ലീന്‍ ബൗള്‍ഡാക്കി, പിന്നെ ചെന്നൈക്കെതിരെ കളിപ്പിച്ചിട്ടില്ല; വെളിപ്പെടുത്തലുമായി ശ്രീശാന്ത്‌

'ദ്രാവിഡിനെ പോലൊരാളോട് എനിക്ക് ഒരിക്കലും മോശമായി പെരുമാറാന്‍ സാധിക്കില്ല. ഏറ്റവും മികച്ച നായകനായിരുന്നു രാഹുല്‍ ദ്രാവിഡ്'
ഡര്‍ബനില്‍ ധോനിയെ ക്ലീന്‍ ബൗള്‍ഡാക്കി, പിന്നെ ചെന്നൈക്കെതിരെ കളിപ്പിച്ചിട്ടില്ല; വെളിപ്പെടുത്തലുമായി ശ്രീശാന്ത്‌
Updated on
1 min read

കൊച്ചി: രാഹുല്‍ ദ്രാവിഡിനോട് മോശമായി പെരുമാറിയിട്ടില്ലെന്ന് എസ് ശ്രീശാന്ത്. രാജസ്ഥാന്‍ റോയല്‍സ് മുന്‍ പരിശീലകന്‍ പാഡി അപ്ടണിന്റെ ആത്മകഥയായ ബെയര്‍ ഫൂട്ടിലെ പരാമര്‍ശങ്ങള്‍ തള്ളിയാണ് ശ്രീശാന്തിന്റെ വാക്കുകള്‍. 

ദ്രാവിഡിനെ പോലൊരാളോട് എനിക്ക് ഒരിക്കലും മോശമായി പെരുമാറാന്‍ സാധിക്കില്ല. ഏറ്റവും മികച്ച നായകനായിരുന്നു രാഹുല്‍ ദ്രാവിഡ്. ചെന്നൈക്കെതിരായ മത്സരത്തില്‍ എന്തുകൊണ്ട് കളിപ്പിച്ചില്ല എന്ന് ചോദിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ശ്രീശാന്ത് പറഞ്ഞു. 

ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് കളിക്കാരെ വാതുവെപ്പിന്റെ പേരില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ശ്രീശാന്തിനെ ടീമില്‍ നിന്ന് പുറത്താക്കിയതായി പാഡി അപ്ടണിന്റെ ബെയര്‍ ഫൂട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെല്ലാം കള്ളമാണെന്ന് ശ്രീശാന്ത് ഹലോ ലൈവില്‍ സംസാരിക്കവെ പറഞ്ഞു. 

ഡര്‍ബനില്‍ ചെന്നൈക്കെതിരെ നടന്ന ഒരു മത്സരത്തില്‍ ഞാന്‍ ധോനിയെ ബൗള്‍ഡാക്കിയിരുന്നു. അതിന് ശേഷം ചെന്നൈക്കെതിരെ ഒരു മത്സരത്തിലും കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടില്ല. എന്തുകൊണ്ട് ചെന്നൈക്കെതിരെ എന്നെ ഒഴിവാക്കുന്നു എന്നത് സംബന്ധിച്ച് വ്യക്തമായ കാരണങ്ങളൊന്നും ടീം നല്‍കിയുമില്ല. ധോനിയോട് തനിക്കൊരു ദേഷ്യവുമില്ലെന്നും ശ്രീശാന്ത് പറഞ്ഞു. 

ചെന്നൈയുടെ ജേഴ്‌സിക്ക് മഞ്ഞ നിറമാണ് അത് കാണുമ്പോള്‍ എനിക്ക് ഓസ്‌ട്രേലിയന്‍ ടീമിനെ ഓര്‍മ വരും. അതുകൊണ്ട് പതിവിലും കൂടുതല്‍ ആവേശത്തോടെയാണ് ഞാന്‍ ചെന്നൈക്കെതിരെ കളിക്കുന്നത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഞാന്‍ ആത്മകഥ എഴുതും. അതില്‍ പലതും വെളിപ്പെടുത്തുമെന്നും, ആത്മകഥയ്ക്കായി അഞ്ച് വര്‍ഷം കൂടി കാത്തിരിക്കണമെന്നും ശ്രീശാന്ത് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com