ഷാര്‍ജ: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ രാജസ്ഥാന്‍ റോയല്‍സിന്റെ റണ്‍സ് പിന്തുടര്‍ന്നുള്ള വിജയം ഉജ്ജ്വലമായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍, ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, രാഹുല്‍ തെവാതിയ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് അവര്‍ക്ക് റെക്കോര്‍ഡ് വിജയം സമ്മാനിച്ചത്. സഞ്ജുവാണ് കളിയിലെ താരമായത്.
ഇപ്പോഴിതാ രാഹുല്‍ തെവാതിയയെ അഭിനന്ദിച്ചിരിക്കുകയാണ് സഞ്ജു. സഞ്ജുവും സ്മിത്തും ചേര്‍ന്ന സഖ്യം ടീമിനെ വിജയത്തിലേക്ക് നയിക്കവെ ഇരുവരും പുറത്തായത് ടീമിന് തിരിച്ചടിയായിരുന്നു. എന്നാല്‍ തെവാതിയ അവസരത്തിനൊത്തുയര്‍ന്നതോടെയാണ് രാജസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. കോട്രെലിന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകളാണ് തെവാതിയ തൂക്കിയത്.
നാലാമനായി സ്ഥാനം കയറ്റി നല്‍കിയാണ് രാഹുല്‍ തെവാതിയയെ ഇറക്കിയതെന്ന് സഞ്ജു വെളിപ്പെടുത്തി. അത് ടീം മാനേജ്‌മെന്റിന്റെ തീരുമാനമായിരുന്നു. ലെഗ്‌സ്പിന്നറായ രാഹുല്‍ പരിശീലന സമയത്ത് മികച്ച ബാറ്റിങ് പുറത്തെടുത്തത് എല്ലാവരും ശ്രദ്ധിച്ചിരുന്നു. ഇതോടെയാണ് നാലാം സ്ഥാനത്ത് അദ്ദേഹത്തെ കളിപ്പിക്കാനുള്ള ധീരമായ തീരുമാനം ടീം എടുത്തത്. അത് ഫലം കാണുകയും ചെയ്തു- സഞ്ജു മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
കിട്ടിയ അവസരത്തില്‍ തെവാതിയ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഹൃദ്യമായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ്. ഇടയ്ക്ക് പതറിയെങ്കിലും ആത്മവിശ്വാസം തിരിച്ചുപിടിച്ച് തെവാതിയ പൊരുതി കയറി. എനിക്ക് അത് കാണാന്‍ സാധിച്ചു. 220 മുകളിൽ റൺസാണ് പിന്തുടരേണ്ടിയിരുന്നത്. ഒന്നും നോക്കാതെ അടിക്കുകയായിരുന്നു മുന്നിലുള്ള വഴി. തെവാതിയ അത് കൃത്യമായി തന്നെ ചെയ്തു. ഒരു അന്താരാഷ്ട്ര ബൗളറുടെ ഒരോവറില്‍ 30 റണ്‍സെടുക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് തെവാതിയ അടിവരയിട്ട് കാണിച്ചു. വരുന്ന മത്സരങ്ങളില്‍ തെവാതിയയുടെ സാന്നിധ്യം ടീമിന് നിര്‍ണായകമാകും- സഞ്ജു കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates