'പന്തിനെ വളർത്താൻ, സാഹയുടെ കരിയര്‍ വച്ച് നിങ്ങൾ കളിക്കുകയാണ്'- വിമർശിച്ച് മുൻ സെലക്ഷൻ കമ്മിറ്റി തലവൻ

ന്യൂസിലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും തോറ്റ് ഇന്ത്യ വൈറ്റ്‌വാഷ് ചെയ്യപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു
'പന്തിനെ വളർത്താൻ, സാഹയുടെ കരിയര്‍ വച്ച് നിങ്ങൾ കളിക്കുകയാണ്'- വിമർശിച്ച് മുൻ സെലക്ഷൻ കമ്മിറ്റി തലവൻ
Updated on
1 min read

മുംബൈ: ന്യൂസിലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും തോറ്റ് ഇന്ത്യ വൈറ്റ്‌വാഷ് ചെയ്യപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബാറ്റിങ് നിരയുടെ മങ്ങിയ ഫോമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി വൃദ്ധിമാന്‍ സാഹ, ഋഷഭ് പന്ത് എന്നിവരായിരുന്നു ഉള്‍പ്പെട്ടത്. 

രണ്ട് മത്സരങ്ങളിലും ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറായത്. നാലിന്നിങ്‌സിലും താരത്തിന് ബാറ്റിങില്‍ കാര്യമായി തിളങ്ങാന്‍ സാധിച്ചതുമില്ല. ഇപ്പോഴിതാ സാഹയ്ക്ക് പകരം പന്തിന് അവസരം നല്‍കിയത് ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സെലക്ഷന്‍ കമ്മിറ്റി തലവനും മുന്‍ പരിശീലകനുമായ സന്ദീപ് പാട്ടീല്‍. 

വൃദ്ധിമാന്‍ സാഹയെ ടീം കൈകാര്യം ചെയ്യുന്ന രീതിയെ രൂക്ഷമായ ഭാഷയിലാണ് സന്ദീപ് പാട്ടീല്‍ വിമര്‍ശിച്ചത്. സാഹയുടെ കരിയര്‍ വച്ചാണ് മാനേജ്‌മെന്റ് കളിക്കുന്നതെന്ന് പാട്ടീല്‍ കുറ്റപ്പെടുത്തി. വാലറ്റത്ത് ബാറ്റിങില്‍ കരുത്തു പകരാന്‍ സാധിക്കുന്ന സാഹയുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്ന നടപടികളാണ് അധികൃതര്‍ കൈക്കൊള്ളുന്നതെന്നും പാട്ടീല്‍ പറഞ്ഞു. 

'നിങ്ങള്‍ ഋഷഭ് പന്തിനെ വളര്‍ത്തുകയാണ്. അതിനൊപ്പം സാഹയുടെ കരിയര്‍ വച്ചും കളിക്കുകയാണ്. എന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സാഹയാണ്. അതിന്റെ കാരണം ലളിതമാണ്. നിങ്ങള്‍ക്ക് പരിചയ സമ്പന്നത്താണോ വേണ്ടത്. എങ്കില്‍ അത് ആവോളം സാഹയ്ക്കുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സാഹ മികച്ച ബാറ്റിങ് പുറത്തെടുത്തിട്ടുണ്ട്. എന്നിട്ടും നിങ്ങളെന്തിനാണ് അയാളുടെ ആത്മവിശ്വാസത്തെ ഇങ്ങനെ തകര്‍ക്കുന്നത്. സാഹയുടെ കഴിവ് എന്താണെന്ന് എനിക്കറിയാം. അദ്ദേഹം വെസ്റ്റിന്‍ഡീസില്‍ വച്ച് സെഞ്ച്വറി നേടുമ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്നു'- പാട്ടീല്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com