ദോഹ : ക്ലബ് ലോകകപ്പ് കിരീടം ലിവർപൂളിന്. ഫൈനലിൽ ബ്രസീലിയൻ ക്ലബ് ഫ്ലെമങ്കോയെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. മൽസരത്തിന്റെ 99–ാം മിനിറ്റിൽ ലിവർപൂൾ താരം റോബർട്ടോ ഫിർമിനോ നേടിയ ഗോളിലാണ് ചെമ്പട കിരീടം ഉയർത്തിയത്.
ബോക്സിലേക്കു പറന്നുവന്ന സാദിയോ മാനെ, ഓടിയെത്തിയ ഫിർമിനോയ്ക്കു മറിച്ച പന്ത് ഗോളിയെ കാഴ്ചക്കാരനാക്കി വലയ്ക്കുള്ളിലെത്തിച്ചു. മത്സരത്തിന്റെ 40–ാം സെക്കൻഡിൽ കിട്ടിയ മികച്ച ഗോൾ അവസരം ഫിർമിനോ പാഴാക്കിയിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല. തുടർന്ന് മൽസരം എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു.
ഇൻജറി ടൈമിൽ (90+1) സാദിയോ മാനെയെ വീഴ്ത്തിയതിനു ലിവർപൂളിന് അനുകൂലമായി റഫറി പെനൽറ്റി വിളിച്ചെങ്കിലും വിഎആറിൽ തീരുമാനം മാറി. കളിയുടെ ആദ്യ10 മിനിറ്റിൽ ലിവർപൂളിന്റെ തുടരെത്തുടരെയുള്ള ആക്രമണത്തിൽ ഫ്ലെമങ്കോ ഇളകിയെങ്കിലും വീഴാതെ പിടിച്ചുനിന്നു. ബ്രസീൽ ക്ലബ് പതിയെപ്പതിയെ കളിയിലേക്കു തിരിച്ചെത്തി.
സലായും ഫിർമിനോയും ഇരച്ചുകയറിയപ്പോൾ ഫ്ലെമങ്കോ തിരിച്ചടിച്ചത് ബ്രൂണോ ഹെൻറിക്കിന്റെ മികവിലാണ്. 77–ാം മിനിറ്റിൽ സലാ പന്ത് വലയ്ക്കുള്ളിലാക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ലൂസേഴ്സ് ഫൈനലിൽ അൽഹിലാലിനെ കീഴടക്കി മെക്സിക്കോ ക്ലബ് മോൺടെറി 3–ാം സ്ഥാനം നേടി. നിശ്ചിത സമയത്ത് ഇരുടീമുകളും 2 വീതം ഗോളുകൾ നേടി തുല്യത പാലിച്ചു. ഷൂട്ടൗട്ടിൽ 4–3ന് മോൺടെറി വിജയം നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates