റണ്‍മല തീര്‍ത്ത് വിന്‍ഡീസ്: ബംഗ്ലാദേശിന് ജയിക്കാന്‍ 322 

റണ്‍മല തീര്‍ത്ത് വിന്‍ഡീസ്: ബംഗ്ലാദേശിന് ജയിക്കാന്‍ 322 
Updated on
1 min read

ടോണ്ടന്‍: ബംഗ്ലദേശിനു മുന്നില്‍ വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയത് 322 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 321 റണ്‍സെടുത്തത്. ഷായ് ഹോപ്പ് (96), എവിന്‍ ലൂയിസ് (70), ഷിംറോണ്‍ ഹെറ്റ്മയര്‍ (50 എന്നിവരുടെ അര്‍ധസെഞ്ചുറിയില്‍ വിന്‍ഡീസ് മികച്ച സ്‌കോര്‍ കുറിക്കുകയായിരുന്നു. 

വെറും 15 പന്തില്‍ നാലു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 33 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജെയ്‌സന്‍ ഹോള്‍ഡറിന്റെ പ്രകടനവും വിന്‍ഡീസ് ഇന്നിങ്‌സിന് കരുത്തേകി. 121 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 96 റണ്‍സെടുത്ത ഹോപ്പാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 

മുസ്താഫിസുര്‍ റഹ്മാനെ സിക്‌സടിക്കാനുള്ള ശ്രമത്തില്‍ ബൗണ്ടറി ലൈനിനു സമീപം ലിട്ടണ്‍ ദാസിനു ക്യാച്ച് നല്‍കിയാണ് ഹോപ്പ് പുറത്തായത്. ഇതിനിടെ ഒരു സെഞ്ചുറി കൂട്ടുകെട്ടിലും അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലും ഹോപ്പിന് പങ്കാളിയാകാന്‍ കഴിഞ്ഞു. 

സ്‌കോര്‍ ബോര്‍ഡില്‍ ആറു റണ്‍സ് മാത്രമുള്ളപ്പോള്‍ സൂപ്പര്‍താരം ക്രിസ് ഗെയ്‌ലിനെ നഷ്ടപ്പെട്ട വിന്‍ഡീസിന്, രണ്ടാം വിക്കറ്റില്‍ എവിന്‍ ലൂയിസ് - ഷായ് ഹോപ്പ് സഖ്യം പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് മികച്ച സ്‌കോറിന് അടിത്തറയൊരുക്കിയത്. 21.1 ഓവര്‍ ക്രീസില്‍ നിന്ന ഈ സഖ്യം 116 റണ്‍സാണ് വിന്‍ഡീസ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. പിന്നീട് നാലാം വിക്കറ്റില്‍ 83 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഹോപ്പ് - ഹെറ്റ്മയര്‍ സഖ്യവും വിന്‍ഡീസിനു കരുത്തേകി.

എവിന്‍ ലൂയിസ് 67 ബൗളില്‍ ആറു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 70 റണ്‍സെടുത്തു. ഈ ലോകകപ്പിലെ വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡിന് ഒപ്പമെത്തിയ ഷിംറോണ്‍ ഹെറ്റ്മയര്‍ 26 ബൗളില്‍ നാലു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 50 റണ്‍സെടുത്തു. 25 പന്തില്‍ നിന്നായിരുന്നു ഹെറ്റ്മയറിന്റെ അര്‍ധസെഞ്ചുറി.

ഇവര്‍ക്കു പുറമെ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിന്റെ വെടിക്കെട്ടു ബാറ്റിങ്ങാണ് വിന്‍ഡീസിനെ 300 കടത്തിയത്. 15 പന്തില്‍ നാലു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം ഹോള്‍ഡര്‍ 33 റണ്‍സെടുത്തു. നിക്കോളാസ് പുരാന്‍ 30 പന്തില്‍ 25 റണ്‍സടിച്ചു. ഡാരന്‍ ബ്രാവോ (15 പന്തില്‍ 19), ഒഷെയ്ന്‍ തോമസ് (പുറത്താകാതെ ആറ്) എന്നിവരാണ് വിന്‍ഡീസ് സ്‌കോര്‍ 321ല്‍ എത്തിക്കാന്‍ സഹായിച്ചത്. 

അതേസമയം, ആന്ദ്രെ റസ്സല്‍ (രണ്ടു പന്തില്‍ പൂജ്യം) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തുകയായിരുന്നു. ബംഗ്ലദേശിനായി മുസ്താഫിസുര്‍ റഹ്മാന്‍, മുഹമ്മദ് സയ്ഫുദ്ദീന്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതമെടുത്തു. ഷാക്കിബ് അല്‍ ഹസനും രണ്ടു വിക്കറ്റ് ലഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com