

ലണ്ടൻ: 1966ൽ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിൽ അംഗമായിരുന്ന ലീഡ്സ് യുനൈറ്റഡിന്റെ ഇതിഹാസ താരം നോർമൻ ഹണ്ടർ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. 76 വയസായിരുന്നു. ഈ മാസം 10ന് കോവിഡ് 19 സ്ഥിരീകരിച്ചതു മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതിരോധ നിര താരമായിരുന്നു.
മരണം ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് നോർമനെ ആശുപത്രിയിലേക്കു മാറ്റിയത്. അവിടെ എൻഎച്ച്എസ് സ്റ്റാഫ് അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും ഇന്നു പുലർച്ചെ അദ്ദേഹം നമ്മോടു യാത്ര പറഞ്ഞു. ലീഡ്സ് യുനൈറ്റഡ് കുടുംബത്തിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചാണ് അദ്ദേഹം വിട വാങ്ങുന്നത്. അദ്ദേഹത്തിന്റെ സംഭാവനകൾ ക്ലബ് ഒരിക്കലും മറക്കില്ല. ഈ ദുഃഖകരമായ നിമിഷത്തിൽ നോര്‍മന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വേദന പങ്കിടുന്നു’ – ക്ലബ് ട്വിറ്ററിൽ കുറിച്ചു.
ലീഡ്സ് യുനൈറ്റഡിനു വേണ്ടി 726 മത്സരങ്ങള്‍ കളിച്ച താരം ക്ലബ്ബിന്റെ ഇതിഹാസമായാണ് അറിയപ്പെടുന്നത്. ക്ലബ്ബിനൊപ്പം രണ്ട് തവണ പ്രീമിയർ ലീഗ് കിരീടവും (അന്ന് ഫുട്ബോൾ ലീഗ് ഫസ്റ്റ് ഡിവിഷൻ) ഓരോ തവണ എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിവയും രണ്ട് തവണ ഇന്റർ സിറ്റീസ് ഫെയേഴ്സ് കപ്പും നേടി.
1966ൽ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്നെങ്കിലും ഒരു കളിയിൽ പോലും കളത്തിലിറങ്ങിയില്ല. സെൻട്രൽ ഡിഫൻഡർമാരായ ജാക്ക് ഷാൾട്ടൻ – ബോബി മൂർ കൂട്ടുകെട്ട് മിന്നുന്ന ഫോമിലേക്ക് ഉയർന്നതോടെയാണ് താരത്തിന് അവസരം കിട്ടാതെ പോയത്. 15ാം വയസിൽ ലീഡ്സ് യുനൈറ്റഡിലെത്തിയ നോർമൻ ഹണ്ടർ, 14 വർഷത്തോളം അവിടെ തുടർന്നു. ഇതിനിടെ വിവിധ ടൂർണമെന്റുകളിലായി 726 മത്സരങ്ങളിൽ ക്ലബിനായി ബൂട്ടുകെട്ടി. ലീഡ്സിനായി ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന നാലാമത്തെ താരം കൂടിയാണ് നോർമൻ.
1969, 1974 വർഷങ്ങളിലാണ് ലീഡ്സിനൊപ്പം ഫുട്ബോൾ ലീഗ് ഫസ്റ്റ് ഡിവിഷൻ കിരീടം ചൂടിയത്. 1968ൽ ലീഗ് കപ്പ് ഫൈനലിലും 1972ൽ എഫ്എ കപ്പ് ഫൈനലിലും ആഴ്സണലിനെ തോൽപ്പിച്ച ലീഡ്സ് യുനൈറ്റഡ് ടീമിന്റെ പ്രതിരോധത്തിലെ നെടുംതൂണായിരുന്നു നോർമൻ. 1975ൽ യൂറോപ്യൻ കപ്പ് (യുവേഫ ചാംപ്യൻസ് ലീഗിന്റെ പഴയ പേര്) ഫൈനലിൽ കടന്നെങ്കിലും ജർമൻ വമ്പൻമാരായ ബയൺ മ്യൂണിക്കിനോടു തോറ്റു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിരാശ യൂറോപ്യൻ കപ്പ് നേടാനാകാതെ പോയതാണെന്ന് അദ്ദേഹം പിന്നീട് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ലീഡ്സ് യുനൈറ്റഡ് വിട്ടശേഷം ബ്രിസ്റ്റൾ സിറ്റി, ബാൺസ്‌ലി ക്ലബുകൾക്കും കളിച്ചു. അദ്ദേഹം പിന്നീട് പരിശീലകനായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates