വിന്‍ഡിസിനെ കരകയറ്റി ഹോപ്പും നഴ്‌സും; ഇന്ത്യയ്ക്ക് 284 റണ്‍സ് വിജയലക്ഷ്യം

21 പന്തില്‍ നിന്നും നാല് ഫോറും രണ്ട് സിക്‌സും പറത്തി 40 റണ്‍സ് എടുത്ത ആഷ്‌ലി നഴ്‌സ് വിന്‍ഡിസിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചു
വിന്‍ഡിസിനെ കരകയറ്റി ഹോപ്പും നഴ്‌സും; ഇന്ത്യയ്ക്ക് 284 റണ്‍സ് വിജയലക്ഷ്യം
Updated on
1 min read

മൂന്നാം ഏകദിനത്തില്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ പൊരുതല്‍ 283 റണ്‍സില്‍ അവസാനിച്ചു. ആദ്യ രണ്ട് ഏകദിനത്തിലും മുന്നൂറിന് മുകളില്‍ സ്‌കോര്‍ എത്തിച്ച വിന്‍ഡിസ് പക്ഷേ പുനെയില്‍ ഭൂമ്രയും കുല്‍ദീപും തീര്‍ത്ത ആക്രമണത്തിന് ആദ്യമൊന്ന്‌ മുന്നില്‍ പതറി. 

അവസാന ഓവറുകളില്‍ നഴ്‌സും റോച്ചും നടത്തിയ ചെറുത്തു നില്‍പ്പാണ് വിന്‍ഡിസ് സ്‌കോര്‍ 250 കടത്തിയത്. 21 പന്തില്‍ നിന്നും നാല് ഫോറും രണ്ട് സിക്‌സും പറത്തി 40 റണ്‍സ് എടുത്ത ആഷ്‌ലി നഴ്‌സ് വിന്‍ഡിസിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചു. പത്താം വിക്കറ്റില്‍ 36 ബോളില്‍ നിന്നും 56 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. 

രണ്ട് ഓപ്പണര്‍മാരേയും തുടക്കത്തിലെ നഷ്ടപ്പെട്ടപ്പോള്‍ 95 റണ്‍സ് എടുത്ത ഷായ് ഹോപ്പാണ് മൂന്നാം ഏകദിനത്തിലും വിന്‍ഡിസിന്റെ രക്ഷയ്‌ക്കെത്തിയത്. സെഞ്ചുറിക്ക് അരികിലെത്തിയ ഹോപ്പിന്റെ കുറ്റി ഭൂമ്ര തെറിപ്പിച്ചു. ഇന്ത്യന്‍ ബൗളര്‍മാരില്‍ യുവതാരം ഖലീല്‍ അഹ്മദിനെ പ്രഹരിച്ചായിരുന്നു ഹോപ്പ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. 

ഹെറ്റ്‌മെയറിനൊപ്പവും ജാസന്‍ ഹോള്‍ഡറിന്റെ കൂടേയും ഹോപ്പ് തീര്‍ത്ത കൂട്ടുകെട്ടാണ് വിന്‍ഡിസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഹോള്‍ഡര്‍ രണ്ട് ഫോറും ഒരു സിക്‌സും പറത്തി 32 റണ്‍സിന് പുറത്തായി. ഭുവിയാണ് ഹോള്‍ഡറെ മടക്കി കൂട്ടുകെട്ട് തകര്‍ത്തത്. അപകടകാരിയായ ഹെറ്റ്‌മെയറെ കുല്‍ദീപിന്റെ പന്തില്‍ ധോനി സ്റ്റമ്പ് ചെയ്ത് പവലിയനിലേക്ക് മടക്കി. മൂന്ന് സിക്‌സും രണ്ട് ഫോറും പറത്തി 37 റണ്‍സായിരുന്നു ആ സമയം ഹെറ്റ്‌മെയറുടെ സമ്പാദ്യം. 

ഇന്ത്യന്‍ ബൗളര്‍മാരില്‍ 4 വിക്കറ്റ് വീഴ്ത്തി ഭൂമ്രയാണ് മികച്ച് നിന്നത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും, ഖലീല്‍ അഹ്മദ്, ഭുവി, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com