

മാഞ്ചസ്റ്റർ: ന്യൂസിലൻഡിനെതിരായ ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ വെസ്റ്റിൻഡീസിന് 292 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് കണ്ടെത്തി. ലോകകപ്പിൽ തുടർച്ചയായി രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ക്യാപ്റ്റൻ കെയ്ൻ വില്ല്യംസിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് കിവികൾ ഭേദപ്പെട്ട സ്കോറിലെത്തിയത്. ക്യാപ്റ്റന് പിന്തുണ നൽകി വെറ്ററൻ താരം റോസ് ടെയ്ലർ അർധ സെഞ്ച്വറിയും കണ്ടെത്തി. വിൻഡീസിനായി ഷെൽഡൻ കോട്രെൽ നാല് വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നേടി വെസ്റ്റിൻഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിന്റെ ആദ്യ പന്തിൽ തന്നെ ഓപണർ മാർട്ടിൻ ഗുപ്റ്റിലിനെ മടക്കി ഷെൽഡൻ കോട്രെൽ വിൻഡീസിന് സ്വപ്നതുല്ല്യമായ തുടക്കമാണ് നൽകിയത്. ഇതേ ഓവറിന്റെ അഞ്ചാം പന്തിൽ മറ്റൊരു ഓപണർ കോളിൻ മൺറോയെ മടക്കി കോട്രെൽ കിവികളെ പിന്നെയും ഞെട്ടിച്ചു. ഇരുവരും പൂജ്യത്തിന് പുറത്തായി. പിന്നീട് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന വില്ല്യംസൻ- റോസ് ടെയ്ലർ സഖ്യമാണ് ന്യൂസിലൻഡിനെ കളിയിലേക്ക് മടക്കി എത്തിച്ചത്.
മൂന്നാം വിക്കറ്റിൽ വില്ല്യംസൻ- ടെയ്ലർ സഖ്യം 160 റൺസ് കൂട്ടിച്ചേർത്താണ് പിരിഞ്ഞത്. വില്ല്യംസൻ 154 പന്തുകൾ നേരിട്ട് 14 ഫോറും ഒരു സിക്സും സഹിതം 148 റൺസ് കണ്ടെത്തി. റോസ് ടെയ്‍ലർ 95 പന്തിൽ നിന്ന് 69 റൺസ് നേടി പുറത്തായി. പാർട്ട് ടൈം ബൗളറായ ക്രിസ് ഗെയ്ലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ടോം ലാതം (16 പന്തിൽ 12), കോളിൻ ഡി ഗ്രാൻഡ്ഹോം (6 പന്തിൽ 16), മിച്ചൽ സാന്റ്നർ (5 പന്തിൽ 10), ജിമ്മി നീഷം (23 പന്തിൽ 28) എന്നിങ്ങനെയാണു പുറത്തായ മറ്റ് കിവീസ് താരങ്ങളുടെ സ്കോറുകൾ.
കോട്രൽ എറിഞ്ഞ ആദ്യ പന്തിൽ ഗുപ്ടില്‍ എൽബി ആയി മടങ്ങുകയായിരുന്നു. അഞ്ചാം പന്തിൽ കോളിൻ മൺറോ ബൗൾഡായി. വില്ല്യംസനും റോസ് ടെയ്‌ലറും ചേർന്ന് ന്യൂസീലൻഡ് സ്കോർ 100 കടത്തി. സ്കോർ 167 ൽ നിൽക്കെ അർധ സെഞ്ച്വറി നേടിയ റോസ് ടെയ്‍ലറെ ക്രിസ് ഗെയ്‍ൽ പുറത്താക്കി. ലാതമിനെ ഷെൽഡൻ കോട്രൽ സ്വന്തം പന്തിൽ ക്യാച്ചെടുത്തു മടക്കുകയായിരുന്നു.
സ്കോർ 251 ൽ നിൽക്കെ കെയ്ൻ വില്ല്യംസനെയും കോട്രൽ പുറത്താക്കി. കോളിൻ ഡി ഗ്രാൻഡ്ഹോം റണ്ണൗട്ടായി. ജിമ്മി നീഷമിന്റെയും മിച്ചൽ സാന്റ്നറിന്റെയും വിക്കറ്റുകൾ കാർലോസ് ബ്രാത്‍വെയ്റ്റ് സ്വന്തമാക്കി. വിൻഡീസിനായി ഷെൽഡൻ കോട്രൽ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കാർലോസ് ബ്രാത്‍വെയ്റ്റ് രണ്ടും ക്രിസ് ഗെയ്ൽ ഒരു വിക്കറ്റും സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates