വയനാട് : രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലില്‍ കേരളം-വിദർഭ മൽസരം 24മുതൽ. മൽസരത്തിനായി കേരള ടീം ഇന്ന് കൃഷ്ണഗിരിയിലെത്തും. അതേസമയം ക്വാർട്ടറിൽ കളിച്ച പിച്ചിലായിരിക്കില്ല സെമി മൽസരം നടക്കുക. പകരം സമീപത്തെ പിച്ചാണ് സെമിക്കായി ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്. ക്വാര്‍ട്ടറിലെന്ന പോലെ കേരളത്തിന്റെ പേസ് ബൗളിങ്ങിന്റെ ശക്തി പരമാവധി ഉപയോഗിക്കുന്ന തരത്തിലാകും പിച്ചിന്റെ നിര്‍മ്മാണമെന്നും സൂചനയുണ്ട്.
വസീം ജാഫര്‍, ഫായിസ് ഫസല്‍, സഞ്ജയ് രാമസ്വാമി, ഗണേഷ് സതീഷ്, മോഹിത് കാലെ തുടങ്ങിയ വമ്പന്‍മാരടങ്ങിയ ബാറ്റിംഗ് ലൈനപ്പാണ് നിലവിലെ ചാമ്പ്യന്മാരായ വിദർഭയുടേത്. അവരുമായി താരതമ്യം ചെയ്യുമ്പോൾ ദുർബലമാണ് കേരളത്തിന്റെ ബാറ്റിംഗ് നിര. ഈ സാഹചര്യത്തിൽ തങ്ങളുടെ ശക്തിയായ പേസ് ബൗളിങ്ങിനെ പരമാവധി ഉപയോഗിക്കാനാകും കേരളത്തിന്റെ ശ്രമം. അതേസമയം ഇന്ത്യന്‍ താരം ഉമേഷ് യാദവിലൂടെ കേരളത്തിന് ഉചിതമായ മറുപടി നൽകാനാകുമെന്ന് വിദർഭയും കണക്കൂകൂട്ടുന്നു.
ഗുജറാത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിനിടെ പരിക്കേറ്റ ബാറ്റ്സ്മാന്‍ സഞ്ജു സാംസണ്‍ സെമിയില്‍ കളിക്കില്ല. തമിഴ്നാട്ടുകാരനായ ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്, വി.എ. ജഗദീഷ് എന്നിവരിലൊരാളാളായിരിക്കും പകരം കളിക്കുക. സീസണിന്റെ തുടക്കത്തില്‍ ജലജ് സക്‌സേനയ്‌ക്കൊപ്പം ഓപ്പണറായി തുടങ്ങിയ അരുണ്‍ കാര്‍ത്തിക്കിനെ ഫോമിലല്ലാത്തതിനെ തുടര്‍ന്ന് പിന്നീട് കളിപ്പിച്ചിരുന്നില്ല. ജഗദീഷ് ഹൈദരാബാദിനെതിരേ സെഞ്ചുറി നേടിയെങ്കിലും പിന്നീട് ഫോം ഔട്ടാകുകയായിരുന്നു.
പേസ് ബൗളർമാരായ ബേസിൽ തമ്പി, സന്ദീപ് വാര്യർ തുടങ്ങിയവരുടെ കരുത്തിൽ ഗുജറാത്തിനെ തകർത്തെറിഞ്ഞാണ് കേരളം ചരിത്രത്തിലാദ്യമായി രഞ്ജി സെമിയിൽ ഇടംപിടിച്ചത്. ഉത്തരാഖണ്ഡിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്നിങ്‌സിനും 115 റണ്‍സിനും വിജയിച്ചാണ് വിദര്‍ഭ സെമിബെർത്ത് ഉറപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates