സ്മിത്തും വാര്‍ണറും വീണ്ടും ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം; കോഹ്‌ലിയെ മെരുക്കാന്‍ പുതിയ തന്ത്രം

ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ചേര്‍ന്നു
സ്മിത്തും വാര്‍ണറും വീണ്ടും ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം; കോഹ്‌ലിയെ മെരുക്കാന്‍ പുതിയ തന്ത്രം
Updated on
1 min read

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ചേര്‍ന്നു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് ഇരുവരും ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയത്. 

ഇന്ത്യയുടെ പര്യടനം തുടങ്ങുന്നതിന് മുന്നോടിയായി ഇരുവര്‍ക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് കളിക്കാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അധികൃതര്‍ ഈ ആവശ്യം തള്ളിക്കളയുകയും താരങ്ങളുടെ വിലക്ക് തുടരുകയും ചെയ്തതോടെ അവരുടെ തിരിച്ചുവരവ് മോഹങ്ങള്‍ക്ക് തിരിച്ചടി നേരിട്ടിരുന്നു. 

ഇപ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ നിലയ്ക്ക് നിര്‍ത്തുക ലക്ഷ്യമിട്ട് ഓസീസ് ബൗളര്‍മാര്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഇരുവരും നെറ്റ്‌സില്‍ പരിശീലനത്തിനായി എത്തിയത്. ടീമിനെ സഹായിക്കുക ലക്ഷ്യമിട്ടായിരുന്നു ഇരുവരുടേയും വരവ്. ഓസീസ് ടീമിന് എക്കാലവും തലവേദനയായി നില്‍ക്കാറുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയേയും ഉപ നായകന്‍ രോഹിത് ശര്‍മയേയും മെരുക്കുക എന്ന തന്ത്രം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓസീസ് ബൗളര്‍മാരുടെ പന്ത് നേരിടാനായി ഇരുവരും നെറ്റ്‌സില്‍ ഇറങ്ങി ബാറ്റ് വീശിയത്. 

ഇരുവരും ബാറ്റ് ചെയ്തപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസ്‌ലെവുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ പന്തെറിഞ്ഞു. നെറ്റ്‌സിലെത്തിയ ഇരുവരും ബൗളര്‍മാരുമായും ബൗളിങ് പരിശീലകരുമായും ആശയവിനിമയം നടത്തി. ടെസ്റ്റിന് മുന്നോടിയായി ഇരുവരുടേയും വരവ് ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണെന്ന് മിച്ചല്‍ സ്റ്റാര്‍ക്ക് വ്യക്തമാക്കി. 

നേരത്തെ ഇന്ത്യക്കെതിരായ അവസാന ടി20 പോരാട്ടത്തിന് മുന്നോടിയായി ഇരുവരോടും ഓസീസ് ടീമിന്റെ ഡ്രസിങ് റൂമിലെത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെയാണ് ഇന്ത്യ- ഓസ്‌ട്രേലിയ ഒന്നാം ടെസ്റ്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com