അൽഫാം കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് കോട്ടയത്ത് 33കാരിയായ നഴ്‌സ് മരിച്ച സംഭവം ഞെട്ടിക്കുന്നതാണ്. ഇനി എവിടെനിന്ന് എന്ത് വിശ്വസിച്ച് ആഹാരം കഴിക്കും എന്ന ഭയത്തിലാണ് പലരും. ഭയം മാത്രം പോര, ജാഗ്രതയും വേണം. ഭക്ഷ്യവിഷബാധ എങ്ങനെയാണ് സംഭവിക്കന്നതെന്നും അതെങ്ങനെ തടയുമെന്നും അറിഞ്ഞിരിക്കാം.
പഴകിയ ഭക്ഷണമാണ് വില്ലൻ
പഴകിയ ആഹാരമാണ് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത്. ഹോട്ടലിലെ പഴയ ആഹാരം ചൂടാക്കി കഴിക്കുന്നത്, ബിരിയാണി പോലുള്ളവ വൈകി കഴിക്കുന്നത്, ബേക്കറിയിലെ പഴയ സ്നാക്കുകൾ കഴിക്കുന്നതെല്ലാം ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കും. ഭക്ഷണം പഴകുന്തോറും അതിൽ അണുക്കളും വർദ്ധിച്ചുവരും. ക്ലോസ്ട്രിഡിയം വിഭാഗത്തിലുള്ള ബാക്ടീരിയകളാണ് പ്രധാനമായും ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത്. ക്ലോസ്ട്രിഡിയം ബോട്ടുലിനം, സാൽമണൊല്ല, സ്റ്റെഫൈലോകോക്കസ് എന്നിവയും കാരണക്കാരാണ്. ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യമുള്ള ആഹാരം കഴിച്ചാൽ ഏകദേശം പന്ത്രണ്ടുമണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ ഉണ്ടാകും.
വെള്ളം കുടിക്കാം
സാലഡ്, ചട്നി, തൈരുസാദം എന്നിവ തയാറാക്കിയ ഉടൻ കഴിക്കേണ്ടവയാണ്, ഇല്ലെങ്കിൽ വിഷബാധയുണ്ടാകും. പുറത്തുനിന്ന് ഭക്ഷണം കഴിച്ചാൽ പ്രഥമശുശ്രൂഷ എന്ന നിലയിൽ ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നതിന് ധാരാളം വെള്ളം കുടിക്കണം. ലക്ഷണങ്ങളെന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ വിഷബാധയെ നിർവീര്യമാക്കുന്ന ഫലപ്രദമായ ആന്റിബയോട്ടിക്കുകൾ ലഭിക്കും.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
►പഴകിയ ആഹാരം ഉപയോഗിക്കരുതെന്നതാണ് ഏറ്റവും പ്രധാനം. കഴിക്കാൻ വാങ്ങുന്ന വിഭവവും വാങ്ങുന്ന സ്ഥലവും ശ്രദ്ധയോടെ തെരഞ്ഞെടുക്കണം
►എത്ര വിലകൂടിയ ആഹാരമായാലും രുചി, മണം, നിറം എന്നിവയിൽ വ്യത്യാസമനുഭവപ്പെട്ടാൽ കഴിക്കരുത്.
►പാകം ചെയ്ത ആഹാരം ഏറെനേരും പുറത്ത് തുറന്നുവയ്ക്കരുത്. ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
►തണുത്ത ഭക്ഷണം നന്നായി ചൂടാക്കിയതിന് ശേഷം മാത്രം കഴിക്കുക.
►തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
►ബേക്കറിയിൽ നിന്ന് വാങ്ങുന്ന പലഹാരങ്ങൾ അന്നന്നു പാകപ്പെടുത്തിയവയാണെന്ന് ഉറപ്പാക്കുക. പഴകിയ എണ്ണപ്പലഹാരങ്ങൾ കഴിക്കാതിരിക്കുക.
►പായ്ക്കറ്റ് ഫുഡ് തെരഞ്ഞെടുക്കുമ്പോൾ നല്ല ബ്രാൻഡ് നോക്കി വാങ്ങണം. എക്സ്പെയറി ഡേറ്റ് പരിശോധിക്കാൻ മറക്കരുത്.
►പാചകം ചെയ്യാനുള്ള പൊടികളും മറ്റും വാങ്ങുമ്പോൾ ഉപയോഗത്തിന് ആവശ്യമായ അളവിൽ വാങ്ങാൻ ശ്രദ്ധിക്കണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ