chottanikkara bhagavathy  ഫെയ്‌സ്ബുക്ക്/ എക്‌സ്പ്രസ്സ് ഫയല്‍
Astrology

ജഗദീശ്വരിയായ 'ആദിപരാശക്തി', അഞ്ചുഭാവങ്ങളില്‍ ഭഗവതി, അംഗരക്ഷകനായി അയ്യപ്പന്‍; ചോറ്റാനിക്കര ക്ഷേത്രത്തിന്റെ ആരാധനയും സവിശേഷതകളും അറിയാം

ഭഗവതിയ്ക്കും മഹാവിഷ്ണുവിനും ഭദ്രകാളിയ്ക്കും തുല്യമായ മഹിമയാണ് ക്ഷേത്രത്തില്‍ കല്പിക്കപ്പെട്ടിരിക്കുന്നത്

ഡോ: പി. ബി.രാജേഷ്

ജഗദീശ്വരിയായ ആദിപരാശക്തിയാണ് ചോറ്റാനിക്കര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ''ചോറ്റാനിക്കര അമ്മ'' എന്നറിയപ്പെടുന്ന ഭഗവതിയെ സൗമ്യസുന്ദരമായ രൂപത്തില്‍ മഹാവിഷ്ണുവിനോടൊപ്പം പ്രതിഷ്ഠിച്ചിരിക്കുന്നു. അതിനാല്‍ ഇവിടെ ലക്ഷ്മീനാരായണ സങ്കല്‍പ്പത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഭഗവതിയ്ക്കും മഹാവിഷ്ണുവിനും ഭദ്രകാളിയ്ക്കും തുല്യമായ മഹിമയാണ് ഈ ക്ഷേത്രത്തില്‍ കല്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇവിടെ പ്രസിദ്ധമായ ''അമ്മേ നാരായണാ, ദേവീ നാരായണാ, ലക്ഷ്മീ നാരായണാ, ഭദ്രേ നാരായണാ'' എന്ന നാമജപം ഉദ്ഭവിച്ചതായി വിശ്വസിക്കു ന്നത്. ഉപദേവനായ ധര്‍മ്മശാസ്താവിനും (അയ്യപ്പന്‍) ഈ ക്ഷേത്രത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്.

ഭഗവതിയുടെ അഞ്ചുഭാവങ്ങള്‍

ചോറ്റാനിക്കരയില്‍ ഭഗവതിയെ പ്രധാനമായും മൂന്നു പ്രധാനഭാവങ്ങളിലാണ് ആരാധിക്കുന്നത്. അതിനനുസരിച്ച് മൂന്നു രീതിയിലുള്ള അലങ്കാരവും പ്രത്യേക പൂജാക്രമങ്ങളും ഇവിടെ നടപ്പിലാക്കപ്പെടുന്നു. പ്രഭാതത്തില്‍ (രാവിലെ ഏഴ് മണിവരെ) വെള്ളവസ്ത്രത്തില്‍ പൊതിഞ്ഞ് വിദ്യാസ്വരൂപിണിയായ മഹാസരസ്വതിയായി ആരാധിക്കുന്നു. കൊല്ലൂര്‍ മൂകാംബികാഭാവം ഇവിടെ സ്മരിക്കപ്പെടുന്നു.

ഉച്ചയ്ക്ക് ചുവന്ന വസ്ത്രത്തില്‍ മഹാലക്ഷ്മിയായി അലങ്കരിക്കുന്നു. സമൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ഭാവമാണിത്. വൈകുന്നേരം നീലവസ്ത്രത്തില്‍ ദുര്‍ഗ്ഗാ പരമേശ്വരിയായി ദര്‍ശനമരുളുന്നു. ഇതിനുപുറമെ, ക്ഷേത്രത്തില്‍ ശിവസാന്നിധ്യമുള്ളതിനാല്‍ പാര്‍വതിയായും, കീഴ്ക്കാവില്‍ ഉഗ്രമായ ഭദ്രകാളിഭാവത്തിലും ഭഗവതി ആരാധിക്കപ്പെടുന്നു. ഇങ്ങനെ മഹാസരസ്വതി, മഹാലക്ഷ്മി, ദുര്‍ഗ്ഗ, പാര്‍വതി, ഭദ്രകാളി എന്നീ അഞ്ചു ഭാവങ്ങളില്‍ ഭഗവതിയെ ആരാധിക്കുന്നതിനാല്‍ ചോറ്റാനിക്കരയമ്മയെ 'രാജരാജേശ്വരീ' അഥവാ 'ആദിപരാശക്തി' ഭാവത്തിലാണ് സങ്കല്‍പ്പിക്കുന്നത്.

മേല്‍ക്കാവും കീഴ്ക്കാവും

ചോറ്റാനിക്കരയില്‍ മേല്‍ക്കാവ്, കീഴ്ക്കാവ് എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളുണ്ട്. മേല്‍ക്കാവാണ് പ്രധാനക്ഷേത്രം. പ്രധാനക്ഷേത്രത്തിന് താഴെയായി സ്ഥിതിചെയ്യുന്നതാണ് കീഴ്ക്കാവ്. ആദിപരാശക്തിയുടെ ഉഗ്രഭാവമായ ഭദ്രകാളിയാണ് കീഴ്ക്കാവിലമ്മ. കീഴ്ക്കാവില്‍ പ്രസിദ്ധമായ ''ഗുരുതി പൂജ'' നടത്തുന്നു. ഭക്തജനങ്ങളുടെ പ്രത്യേക വഴിപാടായ ഈ പൂജ ദുഷ്ടശക്തി നിവാരണത്തിനും മാനസികശാന്തിക്കും കാരണമാകുമെന്ന് വിശ്വസിക്കുന്നു. മേല്‍ക്കാവില്‍ നിന്ന് അനേകം പടികള്‍ ഇറങ്ങി കീഴ്ക്കാവിലേക്കെത്താം.

മാനസികരോഗ നിവാരണ കേന്ദ്രം എന്ന വിശ്വാസം

ചോറ്റാനിക്കരയമ്മയുടെ അനുഗ്രഹത്താല്‍ മാനസിക രോഗങ്ങള്‍ ശമിക്കുമെന്നാണ് പൊതുവായ വിശ്വാസം. ദുരിതമനുഭവിക്കുന്ന അനേകം ഭക്തര്‍ ഇവിടെ ഭജനം പാര്‍ക്കാന്‍ എത്തുന്നു. 41 ദിവസം ഭക്തിപൂര്‍വ്വം ഭഗവതിയെ ആരാധിച്ചാല്‍ മഹാരോഗങ്ങള്‍ പോലും മാറുമെന്ന് വിശ്വാസമുണ്ട്. കുഷ്ഠരോഗം പോലും ഇവിടെ നിന്ന് ഭേദമായതായി ഐതീഹ്യങ്ങള്‍ പറയുന്നു.

ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്നും മോചനം ലഭിക്കാനായി ദൂരദേശങ്ങളില്‍ നിന്നുള്ള ഭക്തരും ചോറ്റാനിക്കര ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. പുരാതന കേരളത്തിലെ നൂറ്റെട്ട് ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്ന പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ചോറ്റാനിക്കര. ശബരിമല, ഗുരുവായൂര്‍, ആറ്റുകാല്‍, കൊടുങ്ങല്ലൂര്‍ എന്നിവയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന ക്ഷേത്രങ്ങളിലൊന്നായി ചോറ്റാനിക്കര കണക്കാക്കപ്പെടുന്നു.

ബ്രഹ്മാവ്, ശിവന്‍, ഗണപതി, ധര്‍മ്മശാസ്താവ്, സുബ്രഹ്മണ്യന്‍, ഹനുമാന്‍, ജ്യേഷ്ഠാ ഭഗവതി, നാഗദൈവങ്ങള്‍, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് ഉപദേവതകള്‍. ഇവരില്‍ ധര്‍മ്മശാസ്താവിന് പ്രത്യേക പ്രാധാന്യം ഉണ്ട്. ഭഗവതിയുടെ അംഗരക്ഷകനെന്ന ഭാവത്തിലാണ് ശാസ്താവിനെ ഇവിടെ ആരാധിക്കുന്നത്. അതിനാല്‍ ശബരിമല തീര്‍ത്ഥാടകര്‍ ചോറ്റാനിക്കര സന്ദര്‍ശിക്കുന്നത് പതിവാണ്.

ഉത്സവങ്ങളും വിശേഷ ദിവസങ്ങളും

കുംഭമാസത്തില്‍ രോഹിണി നാളില്‍ കൊടിയേറി ഉത്രം നാളില്‍ ആറാട്ടോടെ സമാപിക്കുന്ന ഒമ്പതു ദിവസത്തെ വാര്‍ഷിക ഉത്സവം. മകം, പൂരം തൊഴലുകള്‍, കന്നിമാസ നവരാത്രിയും വിദ്യാരംഭവും വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക, ദീപാവലി, മഹാശിവരാത്രി

ഈ മഹാക്ഷേത്രം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

ആദിപരാശക്തിയുടെ അനന്തമായ കൃപാസാന്നിധ്യം അനുഭവിക്കാവുന്ന, ഭക്തിയുടെയും ആത്മ വിശ്വാസത്തിന്റെയും ആധ്യാത്മിക ചൈതന്യത്തിന്റെയും കേന്ദ്രമായാണ് ചോറ്റാനിക്കര ക്ഷേത്രം കേരളീയ സംസ്‌കാരത്തില്‍ നിലകൊള്ളുന്നത്. ഭക്തജനങ്ങളുടെ വിശ്വാസത്തിനും ആത്മശാന്തിക്കും ആശ്രയസ്ഥാനമായി ഈ ക്ഷേത്രം ഇന്നും തിളങ്ങുന്നു.

The main deity of the Chottanikkara temple is Adiparashakti, the goddess of the universe.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതുജീവിതത്തിലേക്ക്; പാരസ്പര്യത്തിന്റെ കേരളമാതൃക ലോകം വീണ്ടും കണ്ടു; 178 വീടുകള്‍ കൈമാറി മുഖ്യമന്ത്രി

ആറാം ക്ലാസ് മുതലുള്ള പ്രണയം, പിരിയുന്നത് 30-ാം വയസില്‍; മുന്‍ ഭര്‍ത്താവിനെ ഈയ്യടുത്തും കണ്ടു; മനസ് തുറന്ന് ലെന

'മ്ലാത്തി ചേട്ടത്തിയെ എങ്ങനെ ഇതിലേക്ക് കൊണ്ടുവന്നു ?'; ധനുഷ് ചോദിച്ചതിനെക്കുറിച്ച് 'എക്കോ' സംവിധായകൻ

ഈഡനിൽ ഇന്ത്യയെ മഴ ചതിക്കുമോ?, ആശങ്കയിൽ ആരാധകർ

ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി; നോര്‍ക ഹെല്‍പ് ഡസ്‌കില്‍ ലഭിച്ചത് 381 കോളുകള്‍

SCROLL FOR NEXT