Coconut pluckers' wages climb 83% in a decade in Kerala ai image
Business

തെങ്ങോളം വളരുന്നു 'കയറ്റക്കൂലി', തെങ്ങു കയറ്റക്കാരുടെ വരുമാനത്തില്‍ 83 ശതമാനം വര്‍ധന; നേട്ടം കൊയ്യുന്നത് ഇതരസംസ്ഥാന തൊഴിലാളികള്‍

കേരളത്തില്‍ തെങ്ങുകയറ്റ തൊഴിലാളിയുടെ പ്രതിദിന വരുമാനത്തില്‍ 83 ശതമാനം വര്‍ധന

വിദ്യാനന്ദന്‍ എംഎസ്‌

തിരുവനന്തപുരം: കേരളത്തില്‍ തെങ്ങുകയറ്റ തൊഴിലാളിയുടെ പ്രതിദിന വരുമാനത്തില്‍ 83 ശതമാനം വര്‍ധന. 2015ല്‍ ശരാശരി 755 രൂപയായിരുന്നു കൂലി. പത്തുവര്‍ഷം കൊണ്ട് കൂലിയില്‍ 83 ശതമാനം വര്‍ധന ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2024ല്‍ കൂലി ശരാശരി 1,380 രൂപയായാണ് വര്‍ധിച്ചത്. ഇക്കാലയളവില്‍ മരപ്പണിക്കാര്‍, കല്‍പ്പണിക്കാര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങി മറ്റു വിദഗ്ധ തൊഴിലാളി വിഭാഗങ്ങളേക്കാളും വേഗത്തിലാണ് തെങ്ങുകയറ്റ തൊഴിലാളിയുടെ പ്രതിദിന വരുമാനം വര്‍ധിച്ചതെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനത്തെ 28,000 സര്‍ക്കാര്‍ ജീവനക്കാര്‍ വീട്ടിലേക്ക് കൊണ്ടുപോകുന്ന ഒരു മാസത്തെ അടിസ്ഥാന ശമ്പളത്തേക്കാള്‍ കൂടുതലാണ് ഒരു തെങ്ങുകയറ്റ തൊഴിലാളി ഒരു മാസത്തിലെ ശരാശരി 21 പ്രവൃത്തിദിവസം കൊണ്ട് സമ്പാദിക്കുന്നത്. ഒരു തെങ്ങുകയറ്റ തൊഴിലാളിയുടെ പ്രതിദിന വരുമാനം 1,400 രൂപയായിരിക്കുമ്പോള്‍ സംസ്ഥാനത്തെ 5.23 ലക്ഷം ജീവനക്കാരില്‍ 5.5 ശതമാനം പേരുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 30,000 രൂപയില്‍ താഴെയാണ്. അതായത് പ്രതിദിനം 1,000 രൂപയില്‍ താഴെ മാത്രം. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍, ജോലി സുരക്ഷ, മറ്റ് അലവന്‍സുകള്‍ എന്നിവയൊന്നും തെങ്ങുകയറ്റ തൊഴിലാളിക്ക് ലഭിക്കില്ല എന്നതും ശ്രദ്ധേയമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ 2015ലെയും 2024ലെയും വിലസൂചിക വിശകലന റിപ്പോര്‍ട്ടുകള്‍ താരതമ്യം ചെയ്തപ്പോഴാണ് തെങ്ങുകയറ്റ തൊഴിലാളിയുടെ കൂലിയില്‍ ഉണ്ടായ വര്‍ധന വ്യക്തമായത്. താരതമ്യ പഠനത്തില്‍ ഈ പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന വേതന വര്‍ധന രേഖപ്പെടുത്തിയത് തെങ്ങുകയറ്റ തൊഴിലാളികളാണ് (83 ശതമാനം). കൂടുതല്‍ വരുമാനം ലഭിക്കുമെന്നതിനാലാണ് താന്‍ കേരളത്തിലേക്ക് വന്നതെന്ന് ആറ് വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ഛത്തീസ്ഗഡ് സ്വദേശിയായ ശിവനാരായണ്‍ മറാവി (36) പറയുന്നു.

നാട്ടില്‍ സ്വന്തമായി അഞ്ചേക്കര്‍ ഭൂമിയില്‍ റാഗിയും ഉരുളക്കിഴങ്ങും കൃഷി ചെയ്തിരുന്ന ഇദ്ദേഹം, ഒരു മലയാളി കരാറുകാരന്റെ ക്ഷണം വഴിയാണ് കേരളത്തിലെത്തിയത്. 'ആദ്യ ദിവസം മരത്തിന് മുകളില്‍ നിന്ന് താഴേക്ക് നോക്കിയപ്പോള്‍ കാലുകള്‍ വിറച്ചു. എന്നാല്‍ യന്ത്രം ഉപയോഗിച്ച് മൂന്ന് ദിവസത്തെ പരിശീലനം ലഭിച്ചതോടെ ആ പേടി മാറി. ഇന്ന് എത്ര ഉയരമുള്ള തെങ്ങിലും ഞാന്‍ കയറും,'- അദ്ദേഹം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മഴക്കാലത്ത് ഒഴികെ ബാക്കി എല്ലാ ദിവസവും പണി ലഭിക്കുമെന്നും പ്രതിദിനം 1,500 മുതല്‍ 2,000 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈദഗ്ധ്യവും തൊഴിലിന്റെ അന്തസ്സും തമ്മിലുള്ള ബന്ധമാണ് സംസ്ഥാനത്തെ തെങ്ങുകയറ്റ രംഗത്തെ അതിഥി തൊഴിലാളികളുടെ വര്‍ധിച്ച് വരുന്ന സാന്നിധ്യം സൂചിപ്പിക്കുന്നതെന്ന്് ലേബര്‍ സ്റ്റഡീസ് വിദഗ്ധനും കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ ഡോ. കെ രവി രാമന്‍ പറയുന്നു. 'പ്രത്യേക വൈദഗ്ധ്യം ആവശ്യമില്ലാത്ത ലാസ്റ്റ് ഗ്രേഡ് സര്‍ക്കാര്‍ ജോലികള്‍ക്കായി നാട്ടില്‍ ധാരാളം ആളുകളുണ്ട്. എന്നാല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഒരു പ്രത്യേക തൊഴില്‍ പഠിച്ചെടുത്ത് ഇന്ന് വലിയ വരുമാനം നേടുന്നു. വിപണിയുടെ ആവശ്യത്തിനനുസരിച്ച് നൈപുണ്യം വികസിപ്പിക്കാനും തൊഴിലിന്റെ അന്തസ്സ് തിരിച്ചറിയാനും മലയാളികള്‍ ഇനിയും പഠിക്കേണ്ടതുണ്ട്,'- അദ്ദേഹം അഭിപ്രായപ്പെട്ടു.

2026-27 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച്, 28,648 സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 2,240 രൂപ മുതല്‍ 30,000 രൂപ വരെയുള്ള പരിധിയിലാണ്. 2026 മാര്‍ച്ചിലെ കണക്കനുസരിച്ച്, കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന 25,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് 35% ക്ഷാമബത്തയും (DA) 10% വീട്ടുവാടക അലവന്‍സും (HRA) ഉള്‍പ്പെടെ ഏകദേശം 36,250 രൂപയാണ് ലഭിക്കുക. അതേസമയം, 27 ദിവസം ജോലി ചെയ്യുന്ന ഒരു തെങ്ങുകയറ്റ തൊഴിലാളിക്ക് 37,800 രൂപ വരെ ലഭിക്കാം. എന്നാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ ജോലി സുരക്ഷയോ പെന്‍ഷനോ മെഡിക്കല്‍ ആനുകൂല്യങ്ങളോ ലഭ്യമല്ല. ശാരീരിക അധ്വാനവും അപകടസാധ്യതയുമുള്ള ജോലികള്‍ക്ക് ഇന്ന് കേരളത്തിലെ തൊഴില്‍ വിപണിയില്‍ വലിയ മൂല്യമുണ്ടെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Coconut pluckers' wages climb 83% in a decade in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്രിസ്ത്യൻ ഔട്ട്‌റീച്ച് ഫലമുണ്ടാക്കിയില്ല, ഘടകകക്ഷികൾക്ക് വാരിക്കോരി സീറ്റ് നൽകി'; ബിജെപിയിൽ രൂക്ഷ വിമർശനം

NIT Calicut: ജൂനിയർ റിസർച്ച് ഫെല്ലോയാകാം; 37,000 രൂപ സ്റ്റൈപൻഡ്, അവസാന തീയതി ഏപ്രിൽ 30

'മഹാവതാർ പരശുറാം'; മഹാവതാർ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രം പ്രഖ്യാപിച്ച് ഹോംബാലെ ഫിലിംസ്

ഡ​ഗൗട്ടിലാണെങ്കിലും 'ഹിറ്റ്മാൻ' കളിക്കും! ​ഗ്രൗണ്ടിലേക്ക് ഓടിയെത്തി സൂര്യയോട് 'തന്ത്രം' പറയുന്ന രോഹിതിന്റെ 'ക്യാപ്റ്റൻസി' നിമിഷം (വിഡിയോ)

വെറും രണ്ട് ദിവസം ഓട്സ് കഴിച്ചാൽ പോലും കൊളസ്ട്രോൾ കുറയും, ഹ്രസ്വകാല ഉപയോ​ഗം ​ഗുണകരമെന്ന് പഠനം

SCROLL FOR NEXT