ബെയ്ജിങ്: ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റിവച്ച് ഒരാഴ്ച തികയും മുന്‍പ് പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍. ബിസിനസ് ചര്‍ച്ചകള്‍ക്കായാണ് മസ്‌ക് ചൈനയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ ചൈനയില്‍ എത്തിയ മസ്‌ക് പ്രധാനമന്ത്രി ലീ ചിയാങ്ങുമായി ബെയ്ജിങ്ങില്‍ ചര്‍ച്ച നടത്തി. മസ്‌കുമായുള്ള കൂടിക്കാഴ്ചയില്‍ സാമ്പത്തിക, വിപണനരംഗത്ത് അമേരിക്കയും ചൈനയും തമ്മിലുള്ള സഹകരണം വിജയിച്ചതിന്റെ ഉത്തമ ഉദാഹരണമായി ടെസ്ലയുടെ ചൈനീസ് വിപണി വികസനത്തെ കാണാന്‍ സാധിക്കുമെന്ന് ലീ ചിയാങ് പറഞ്ഞു. ചൈനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ കാര്യം എക്‌സിലൂടെയാണ് മസ്‌ക് സ്ഥിരീകരിച്ചത്. സെല്‍ഫ് ഡ്രൈവിങ് സോഫ്റ്റ് വെയര്‍ അടക്കം വിവിധ സേവനങ്ങള്‍ ചൈനയില്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി മസ്‌ക് ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2018ലാണ് അമേരിക്കയുടെ വെളിയില്‍ ആദ്യമായി കാര്‍ നിര്‍മ്മാണ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് ചൈനയുമായി ടെസ്ല ധാരണയിലെത്തിയത്. നാലു വര്‍ഷം മുന്‍പാണ് ഓട്ടോപൈലറ്റ് സോഫ്റ്റ് വെയറിന്റെ ഓട്ടോണമസ് വേര്‍ഷനായ ഫുള്‍ സെല്‍ഫ് ഡ്രൈവിങ് ടെസ്ല ആദ്യമായി അവതരിപ്പിച്ചത്. എന്നാല്‍ ആഗോളതലത്തിലെ രണ്ടാമത്തെ വലിയ വിപണിയായ ചൈനയില്‍ ഇത് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ടെസ്ല ചൈനയിലെ ഉപഭോക്താക്കള്‍ക്ക് ഈ മാസം ഫുള്‍ സെല്‍ഫ് ഡ്രൈവിങ് (എഫ്എസ്ഡി) ലഭ്യമാക്കുമെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞിട്ടുണ്ട്. Xpeng പോലുള്ള എതിരാളികളായ ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ സമാനമായ സോഫ്റ്റ് വെയർ പുറത്തിറക്കി ടെസ്ലയെക്കാള്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്.
സെല്‍ഫ് ഡ്രൈവിങ് സാങ്കേതികവിദ്യയ്ക്ക് വേണ്ടിയുള്ള അല്‍ഗോരിതം പരിശീലിപ്പിക്കുന്നതിനായി രാജ്യത്ത് ശേഖരിക്കുന്ന ഡാറ്റ വിദേശത്തേക്ക് കൈമാറുന്നതിന് ചൈനയുടെ അനുമതി തേടുന്നതും ചര്‍ച്ചകളില്‍ മസ്‌ക് ഉന്നയിച്ചേക്കും. ഇന്ത്യയില്‍ ടെസ്ല ഫാക്ടറി തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. കമ്പനിയുമായി ബന്ധപ്പെട്ട മറ്റു തിരക്കുകള്‍ പറഞ്ഞാണ് സന്ദര്‍ശനം മാറ്റിവച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates