ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് തിരിച്ചടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ആഭ്യന്തര വിപണിയെ രക്ഷിക്കാന്‍ ചൈനീസ്
ബജറ്റ് മൊബൈല്‍ ഫോണുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ബജറ്റ് മൊബൈല്‍ ഫോണുകളുടെ വില്‍പ്പന നിരോധിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുള്ളതായാണ് സൂചന.
ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ചൈനയിലെ ഷവോമി കമ്പനിയെ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ബജറ്റ് ഫോണുകളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യയില്‍ ചൈനീസ് വമ്പന്മാരുടെ കുത്തക തകര്‍ക്കുകയാണു കേന്ദ്രത്തിന്റെ ലക്ഷ്യം. എന്‍ട്രിലെവല്‍ വിപണി തകരുന്നതു ഷവോമിക്കും അനുബന്ധ മൊബൈല്‍ കമ്പനികള്‍ക്കും വലിയ രീതിയില്‍ ദോഷം ചെയ്യും. കോവിഡിനെത്തുടര്‍ന്നു ചൈനയിലെ ആഭ്യന്തര വിപണിയില്‍ മാന്ദ്യമുണ്ടായതോടെ അടുത്തിടെയായി ഇന്ത്യയെയാണ് ഈ കമ്പനി മുഖ്യമായി ആശ്രയിക്കുന്നത്.
2022 ജൂണ്‍ പാദത്തില്‍ ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വില്‍പനയുടെ മൂന്നിലൊന്നും 12,000 രൂപയില്‍ താഴെയുള്ള വിഭാഗത്തിലായിരുന്നു. ഇതില്‍ 80 ശതമാനം ഫോണുകളും ചൈനീസ് കമ്പനികളുടേതാണെന്നാണ് കൗണ്ടര്‍പോയിന്റ് എന്ന മാര്‍ക്കറ്റ് ട്രാക്കറിന്റെ കണക്ക് വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ നീക്കത്തിനു പിന്നാലെ ഹോങ്കോങ്ങില്‍ തിങ്കളാഴ്ച ഷവോമിയുടെ ഓഹരികള്‍ വലിയ നഷ്ടം നേരിട്ടെന്നു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിട്ടോ അനൗദ്യോഗിക ചാനല്‍ വഴിയോ നിരോധന നിര്‍ദേശം നല്‍കിയതായി അറിവില്ലെന്നാണു ചൈനീസ് കമ്പനികളുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാരും വിഷയത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ തയാറായില്ല.
ഷവോമി, എതിരാളികളായ ഒപ്പോ, വിവോ തുടങ്ങിയ ചൈനീസ് കമ്പനികള്‍ നേരത്തേതന്നെ കേന്ദ്ര സര്‍ക്കാരിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. വിവോയുടെ വിവിധ അക്കൗണ്ടുകളിലെ 465 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ മരവിപ്പിച്ചിരുന്നു. രാജ്യവ്യാപകമായി 48 സ്ഥലങ്ങളിലെ വിവോ ഓഫിസുകളില്‍ ഇഡി നടത്തിയ റെയ്ഡുകളില്‍ പണവും സ്വര്‍ണവും ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. മാത്രമല്ല, നികുതി ഒഴിവാക്കുന്നതിനായി വിവോ 62,476 കോടി രൂപയുടെ വിറ്റുവരവ് ചൈനയിലേക്കു മാറ്റിയെന്നും ഇഡി കണ്ടെത്തി.
ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായ ഷവോമി കോര്‍പറേഷന്റെ ഓഫിസുകളിലും ഇഡി അടക്കമുള്ള ഏജന്‍സികള്‍ നേരത്തേ അന്വേഷണം നടത്തിയിരുന്നു. ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണി അടക്കി വാഴുന്നത് ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികളും അവയുടെ സബ് ബ്രാന്‍ഡുകളുമാണ്. ഇവരെ കൂടാതെ ഇന്ത്യന്‍ വിപണിയില്‍ കാര്യമായ സ്വാധീനമുള്ളതു ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങിനു മാത്രമാണ്.
ചൈനീസ് കമ്പനികള്‍ വരുന്നതിന് മുന്‍പ് ഇന്ത്യന്‍ കമ്പനികളായ ലാവയ്ക്കും മൈക്രോമാക്‌സിനും ഒരുമിച്ച് 50 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന രംഗത്തെ വിപണിവിഹിതം. ചൈനീസ് കമ്പനികള്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഫീച്ചറുകളുമായി രംഗത്ത് വന്നത് ആഭ്യന്തര വിപണിയെ ബാധിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റത്തിന് പിന്നാലെ ചൈനീസ് കമ്പനികള്‍ക്കെതിരെയുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കടുപ്പിച്ചിരിക്കുകയാണ്. സുരക്ഷാഭീഷണി ചൂണ്ടിക്കാണിച്ച് ചൈനീസ് കമ്പനികളുടെ അടക്കം 300ലധികം ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates