റോഷ്‌നി നാടാര്‍ മല്‍ഹോത്ര 
Business

എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഇനി റോഷ്‌നി നയിക്കും; ശിവ് നാടാര്‍ മകള്‍ക്ക് ഇഷ്ടദാനം നല്‍കി

പ്രമുഖ ഐടി കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ നിയന്ത്രണം ശിവ് നാടാര്‍ കുടുംബത്തില്‍ തന്നെ നിലനിര്‍ത്തി മകള്‍ക്ക് ഇഷ്ടദാനം

ദീപക് മൊണ്ഡൽ

ന്യൂഡല്‍ഹി: പ്രമുഖ ഐടി കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ നിയന്ത്രണം ശിവ് നാടാര്‍ കുടുംബത്തില്‍ തന്നെ നിലനിര്‍ത്തി മകള്‍ക്ക് ഇഷ്ടദാനം. കുടുംബ പിന്തുടര്‍ച്ച പദ്ധതിയുടെ ഭാഗമായി, എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ സ്ഥാപകനായ ശിവ് നാടാര്‍ വാമ സുന്ദരി ഇന്‍വെസ്റ്റ്‌മെന്റ്‌സ് (ഡല്‍ഹി) പ്രൈവറ്റ് ലിമിറ്റഡിലും എച്ച്‌സിഎല്‍ കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡിലുമുള്ള തന്റെ 47 ശതമാനം ഓഹരികള്‍ മകള്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്രയ്ക്ക് ഇഷ്ടദാനമായി കൈമാറി. വാമ സുന്ദരിയും എച്ച്‌സിഎല്‍ കോര്‍പ്പറേഷനും എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ പ്രൊമോട്ടര്‍ ഗ്രൂപ്പുകളാണ്. എച്ച്‌സിഎല്‍ ടെക്‌നോളജീസില്‍ വാമ സുന്ദരിക്ക് 44.17 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. എച്ച്‌സിഎല്‍ കോര്‍പ്പറേഷന് 0.17 ശതമാനവും. ശിവ് നാടാര്‍ മകള്‍ക്ക് ഇഷ്ടദാനം നല്‍കിയതോടെ എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഇനി റോഷ്‌നി നാടാര്‍ മല്‍ഹോത്ര നയിക്കും.

''പിന്തുടര്‍ച്ച സുഗമമാക്കാന്‍ ഉദ്ദേശിച്ചാണ് ശിവ് നാടാര്‍ മകള്‍ക്ക് ഇഷ്ടദാനം നല്‍കിയത്. ശിവ് നാടാര്‍ കുടുംബത്തിന്റെ (പ്രൊമോട്ടര്‍ കുടുംബം) ഉടമസ്ഥാവകാശത്തിന്റെയും നിയന്ത്രണത്തിന്റെയും തുടര്‍ച്ച ഉറപ്പാക്കുകയും കമ്പനിക്ക് സ്ഥിരത നല്‍കുകയും ചെയ്യും,''- എച്ച്‌സിഎല്‍ ടെക്‌നോളജീസ് റെഗുലേറ്ററി ഫയലിങ്ങില്‍ പറഞ്ഞു. ഈ കൈമാറ്റത്തെ തുടര്‍ന്ന്, എച്ച്‌സിഎല്ലിന്റെ നേതൃനിരയിലേക്ക് ഇതിനോടകം തന്നെ ഉയര്‍ന്ന റോഷ്‌നി നാടാര്‍ മല്‍ഹോത്രയ്ക്ക് എച്ച്‌സിഎല്‍ ടെക്‌നോളജീസില്‍ ഒന്നായി 44.34 ശതമാനം ഓഹരികള്‍ കൈവശം വച്ചിരിക്കുന്ന വാമ സുന്ദരിയുടെയും എച്ച്‌സിഎല്‍ കോര്‍പ്പറേഷന്റെയും ഭൂരിപക്ഷ നിയന്ത്രണം ലഭിക്കും. നിലവില്‍ എച്ച്സിഎല്‍ ടെക്കിന്റെ ചെയര്‍പേഴ്സണും അതിന്റെ സിഎസ്ആര്‍ ബോര്‍ഡ് കമ്മിറ്റിയുടെ ചെയര്‍പേഴ്സണുമാണ് റോഷ്നി നാടാര്‍ മല്‍ഹോത്ര. ശിവ് നാടാര്‍ ഫൗണ്ടേഷന്റെ ട്രസ്റ്റി കൂടിയാണ് റോഷ്‌നി.

ശിവ് നാടാറിന്റെ ഏക മകളാണ് റോഷ്നി. പിതാവില്‍ നിന്ന് ഇതിനോടകം കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്ത റോഷ്‌നി 2020ല്‍ 38-ാം വയസില്‍ തന്നെ കമ്പനിയുടെ ചെയര്‍പേഴ്സണായി ഉയര്‍ന്നു. ഇഷ്ടദാനം നടപ്പാക്കുന്നതിന് മുന്‍പ് ശിവ് നാടാറും റോഷ്നി നാടാര്‍ മല്‍ഹോത്രയും വാമ സുന്ദരിയിലും എച്ച്സിഎല്‍ കോര്‍പ്പറേഷനിലും യഥാക്രമം 51 ശതമാനവും 10.33 ശതമാനവും ഓഹരികളാണ് കൈവശം വച്ചിരുന്നത്.

എച്ച്സിഎല്‍ ഗ്രൂപ്പിന്റെയും ശിവ് നാടാര്‍ ഫൗണ്ടേഷന്റെയും സ്ഥാപകനായ ശിവ് നാടാര്‍ നിലവില്‍ എച്ച്സിഎല്‍ ടെക് ബോര്‍ഡിന്റെ എമെറിറ്റസ് ചെയര്‍മാനും പ്രധാന ഉപദേഷ്ടാവുമാണ്. ഇന്ത്യയിലെ ഐടി വ്യവസായത്തിന്റെ തുടക്കക്കാരില്‍ ഒരാളായ ശിവ് നാടാര്‍ 1976ലാണ് എച്ച്‌സിഎല്‍ ടെക് ആരംഭിച്ചത്. രാജ്യത്തെ ആദ്യത്തെ തദ്ദേശീയ കമ്പ്യൂട്ടറുകള്‍ നിര്‍മ്മിച്ചാണ് കമ്പനി ശ്രദ്ധ നേടിയത്.

വിറ്റുവരവിന്റെയും വിപണി മൂലധനത്തിന്റെയും കാര്യത്തില്‍ മൂന്നാമത്തെ വലിയ ഐടി കമ്പനിയാണ് എച്ച്‌സിഎല്‍ ടെക്‌നോളജീസ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 1.09 ലക്ഷം കോടി രൂപയുടെ വരുമാനവും 15,710 കോടി രൂപയുടെ ലാഭവും നേടി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍, കമ്പനി 86,809 കോടി രൂപയുടെ വരുമാനവും 13,000 കോടി രൂപയുടെ ലാഭവുമാണ് നേടിയത്. 2008ലാണ് വാമ സുന്ദരി ഇന്‍വെസ്റ്റ്മെന്റും എച്ച്‌സിഎല്‍ കോര്‍പ്പറേഷനും ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി പരസ്പരം ലയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

SCROLL FOR NEXT