ന്യൂഡൽഹി: ചരക്ക‌് സേവന നികുതി കർശനമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെ ബാങ്കുകൾ സൗജന്യ സേവനങ്ങൾ അവസാനിപ്പിക്കുന്നു. ചെക്ക‌് ബുക്ക്, എടിഎം കാർഡ‌് തുടങ്ങിയവയ‌്ക്കും സർവീസ‌് ചാർജ‌് ഈടാക്കും.
കഴിഞ്ഞ ആറ് വർഷത്തിനിടെ ഇടപാടുകാർക്ക‌് നൽകിയ സൗജന്യ സേവനങ്ങൾക്കുള്ള നികുതി അടയ‌്ക്കാൻ ബാങ്കുകളോട‌് കേന്ദ്ര ധനവകുപ്പ‌് ആവശ്യപ്പെട്ടതോടെയാണ‌് സൗജന്യ ഇടപാടുകൾ നിർത്താൻ ബാങ്കുകൾ തീരുമാനിച്ചത്. നേരത്തെ ബാങ്കുകളിൽ നിന്ന‌് വിവിധ വായ‌്പകളെടുത്ത‌് തിരിച്ചടവ‌് മുടങ്ങിയവർക്ക‌് പലിശയിലും മറ്റും ഇളവു നൽകി തിരിച്ചടവ‌് നടത്തിയിരുന്നു. എന്നാൽ, ഇത്തരത്തിൽ ഇളവു നൽകിയതുകൊണ്ട‌് സർക്കാരിന‌് ഒരുതരത്തിലുമുള്ള നേട്ടവുമില്ല എന്നാണ‌് കേന്ദ്രത്തിന്റെ വിലയിരുത്തൽ. മാത്രമല്ല, ബാങ്കുകൾ നൽകുന്ന സൗജന്യ സേവനങ്ങൾക്കെല്ലാം ജിഎസ‌്ടി നൽകണമെന്നും കേന്ദ്രം അറിയിച്ചു.
വായ‌്പ തിരിച്ചടവുകൊണ്ട‌് ബാങ്കുകൾക്കുണ്ടായ നേട്ടത്തിന‌് ജിഎസ‌്ടി നൽകണമെന്ന‌് ബാങ്കുകളോട‌് കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടു. മൊത്തം 40,000 കോടി രൂപ ജിഎസ‌്ടി അടയ‌്ക്കാനാണ‌് നോട്ടീസ‌് നൽകിയത‌്.
എന്നാൽ, ഇളവു നൽകി വായ‌്പ തിരിച്ചടച്ചതുകൊണ്ട‌് കിട്ടാക്കടത്തിന്റെ അളവ‌് കുറഞ്ഞതല്ലാതെ തങ്ങൾക്ക‌് ലാഭമുണ്ടായിട്ടില്ലെന്ന‌് ബാങ്കുകൾ വ്യക്തമാക്കി. അതിനാൽ, ജിഎസ‌്ടി കുടിശ്ശിക ചുമത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട‌് ബാങ്കുകൾ ജിഎസ‌്ടി കൗൺസിലിന‌് അപേക്ഷ നൽകി.
ഈ അപേക്ഷകൾ പരിഗണിച്ചില്ലെന്നു മാത്രമല്ല, നേരത്തെ ആവശ്യപ്പട്ട തുകയുടെ പലിശ കൂടി നൽകണമെന്നായിരുന്നു കൗൺസിലിന്റെ തീർപ്പ‌്. ഇതേ തുടർന്നാണ‌് എല്ലാ സൗജന്യ സേവനങ്ങളും നിർത്തലാക്കാൻ ഇന്ത്യൻ ബാങ്കേഴ‌്സ‌് അസോസിയേഷൻ തീരുമാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates