ഇന്ന് ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്ന ഒന്നാണ് വിറ്റാമിൻ ഡിയുടെ അഭാവം. എന്നാൽ കടുത്ത ക്ഷീണം, മുടി കൊഴിച്ചിൽ, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണുമ്പോഴേ വിറ്റാമിൻ ഡിയുടെ കുറവാണെന്ന് സ്വയം അനുമാനിച്ച് സപ്ലിമെന്റുകൾ എടുക്കുന്നവരുടെ എണ്ണം കൂടി വരുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ ശരിയായ പരിശോധന നടത്താതെ ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഇത്തരം സപ്ലിമെന്റുകളുടെ ഉപയോഗം എത്രത്തോളം അപകടമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് കാർഡിയോളജിസ്റ്റ് ആയ ഡോ. ഉമൈർ ഇഫ്തിഖർ.
വിറ്റാമിൻ ഡിയുടെ കുറവ് ഇപ്പോൾ എല്ലാവർക്കുമുണ്ടെന്ന് ആരോ പറഞ്ഞുകേട്ടാണ് 26 വയസ്സുള്ള യുവതിയും വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കാൻ തുടങ്ങിയത്. അതിന് മുന്നോടിയായി രക്തപരിശോധ നടത്തുകയോ ഡോക്ടറെ കാണുകയോ യുവതി ചെയ്തില്ല. മാസങ്ങളോളം അവരിത് തുടർന്നു. എന്നാൽ വൈകാതെ തന്നെ ഗുരുതരമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. വിട്ടുമാറാത്ത ഛർദ്ദി, തളർച്ച, മലബന്ധം, അമിതമായ ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ അതിനൊപ്പം മാനസികമായ ആശയക്കുഴപ്പങ്ങളും.
നിയന്ത്രണ വിധേയമായപ്പോൾ യുവതി ചികിത്സ തേടി. പരിശോധനയിൽ യുവതിയുടെ ശരീരത്തിൽ വിറ്റാമിൻ ഡി അമിത അളവിൽ ആണെന്നും കാത്സ്യത്തിന്റെ അളവ് അപകടകരമാം വിധം ഉയർന്നിട്ടുണ്ടെന്നും കണ്ടെത്തി. ഇത് അവരുടെ വൃക്കകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്തു. ഒടുവിൽ വൃക്കകൾ പൂർണമായി തകരാറിലായതിനെ തുടർന്ന് യുവതിക്ക് ഡയാലിസിസ് നടത്തേണ്ടി വന്നുവെന്നും ഡോ. ഉമൈർ ഇഫ്തിഖർ പങ്കുവെച്ചു.
കൃത്യമായ മേൽ നോട്ടം ഇല്ലാതെ അമിതമായി വിറ്റാമിൻ ഡി കഴിക്കുന്നത് ശരീരത്തിൽ വിറ്റാമിൻ ഡി ടോക്സിസിറ്റിക്ക് കാരണമാകും. ഇത് ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് അപകടകരമായി വർധിക്കുന്നതിലേക്ക് നയിക്കും. ഇത് വൃക്കകളുടെ കേടുപാടുകൾ വരുത്തുകയും പെട്ടെന്നുള്ള വൃക്കസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യാം. ഇത് ഏത് പ്രായക്കാരിലും വരാം.
മറ്റ് രോഗലക്ഷണങ്ങളുമായി സാമ്യമുള്ളതുകൊണ്ട് പലപ്പോഴും വിറ്റാമിൻ ഡി ടോക്സിസിറ്റി തിരിച്ചറിയാൻ വൈകാറുണ്ട്. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കൂടുമ്പോൾ ഓക്കാനവും ഛർദ്ദിയും, വിശപ്പില്ലായ്മയും കടുത്ത മലബന്ധവും, അമിതമായ ദാഹവും ഇടയ്ക്കിടെ മൂത്രമൊഴിക്കലും, അസാധാരണമായ ക്ഷീണവും പേശീബലക്കുറവും എന്നിങ്ങനെയുള്ള അപകടസൂചനകൾ നിസാരമായി കാണരുത്. ഉയർന്ന അളവിൽ സപ്ലിമെന്റുകൾ കഴിക്കുന്നവരിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. ചിലരിൽ ആഴ്ചകൾക്കോ മാസങ്ങൾക്കോ ഉള്ളിൽ തന്നെ വൃക്കകൾക്ക് കടുത്ത തകരാർ സംഭവിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates