സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും വ്യാപിക്കുന്നു. കഴിഞ്ഞ നാലര മാസത്തിനിടെ 20 പേരാണ് രോഗം ബാധിച്ചു മരിച്ചത്. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ വ്യാപനത്തിൽ കനത്ത ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
നൈഗ്ലേറിയ ഫൗളേറി, അക്കാന്തമീബ എന്നിവയാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാവുന്ന സൂക്ഷ്മജീവികൾ. സംസ്ഥാനത്ത് രോഗം തുടക്കത്തിലേ കണ്ടെത്തി വിദഗ്ധചികിത്സ ഉറപ്പാക്കുന്നതിനാലാണ് മരണനിരക്ക് കുറഞ്ഞുനിൽക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
മലിന ജലത്തിൽ നിന്നുള്ള രോഗാണുക്കൾ തലച്ചോറിനെയാണ് ബാധിക്കുക. അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു. ഗുരതരാവസ്ഥയിലാവുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്യുന്നു. ജപ്പാന്‍ ജ്വരം, നിപ്പ പോലുള്ള രോഗങ്ങള്‍ പിന്നീട് മസ്തിഷ്‌ക ജ്വരമാകുന്നവയാണ്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങൾ, കർണപുടത്തിലെ സുഷിരങ്ങൾ എന്നിവ വഴിയാണ് മനുഷ്യ ശരീരത്തില്‍ കടക്കുന്നത്. രോഗാണു ശരീരത്തിലെത്തിയാല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരാഴ്ച വരെ സമയം എടുക്കുമെന്നതും വെല്ലുവിളിയാണ്. രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല.
രണ്ടു ഘട്ടങ്ങളായാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ആദ്യ ഘട്ടത്തില്‍ പനി, തലവേദന, ഛര്‍ദി മുതലായവയാണ് ഉണ്ടാവുക. രണ്ടാം ഘട്ടത്തില്‍ അപസ്മാരം, ഓര്‍മ നഷ്ടമാകല്‍ എന്നിവയുണ്ടാവുന്നത്.
നിപ്പ, വെസ്റ്റ്‌നൈല്‍ തുടങ്ങിയവ പിസിആര്‍ ടെസ്റ്റും മറ്റും ചെയ്തതിന് ശേഷമാകും രോഗനിര്‍ണയം നടത്താനാവുക. എന്നാല്‍ മൈക്രോസ്‌കോപ്പിക് പരിശോധനയിലൂടെ തന്നെ അമീബയുടെ സാന്നിധ്യം വ്യക്തമാകും. അമീബയുടെ സാന്നിധ്യം സംശയമുണ്ടെങ്കില്‍ തന്നെ നട്ടെല്ലില്‍ നിന്ന് നീരുകുത്തിയെടുത്ത് പരിശോധിക്കണം.
പ്രതിരോധം
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാതിരിക്കുക. കുട്ടികളെ ഇത്തരം വെള്ളത്തില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക. മൂക്കിലേക്ക് ഇത്തരം ജലം എത്താതെ ശ്രദ്ധിക്കുക.
ചെറിയ കുളങ്ങള്‍, കിണറുകല്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവിടങ്ങളില്‍ ക്ലോറിനേഷന്‍ നടത്തുക എന്നിവയാണ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍.
നീന്തൽ പരിശീലനത്തിൽ ഏർപ്പെടുന്നവർ നോസ് പ്ലഗുകൾ ധരിക്കണം.
ജല സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates