കിന്‍ഷാസ: വടക്കുപടിഞ്ഞാറന്‍ കോംഗോയില്‍ അജ്ഞാത രോഗം കാരണം 50ലധികം പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന. രോഗലക്ഷണം കണ്ടുതുടങ്ങി, 48 മണിക്കൂറിനുള്ളില്‍ തന്നെ മരണം സംഭവിക്കുന്നതാണ് കൂടുതല്‍ പേരിലും കാണുന്നത്. ഇത് ഏറെ ആശങ്കയുണ്ടാക്കുന്നതായി ബിക്കോറ ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ പറയുന്നു. നാലുദിവസത്തിനുള്ളില്‍ 53 മരണങ്ങള്‍ സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച മുതലാണ് രോഗവ്യാപനം ഉണ്ടായത്. ഇതുവരെ 53 പേര്‍ മരിച്ചതായും 419 പേര്‍ക്ക് അജ്ഞാത രോഗം സ്ഥിരീകരിച്ചതായുമായാണ് റിപ്പോര്‍ട്ട്. ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ ഓഫിസ് പറയുന്നത് അനുസരിച്ച ബൊലോക്കോ പട്ടണത്തിലാണ് അജ്ഞാത രോഗം ആദ്യം കണ്ടെത്തിയത്. അവിടെയുള്ള മൂന്ന് കുട്ടികള്‍ വവ്വാലിനെ തിന്നുകയും ഹെമറേജിക് ഫീവര്‍ ലക്ഷണങ്ങളെ തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുകയും ചെയ്തു.
വവ്വാലില്‍ നിന്ന് രോഗം പകര്‍ന്നതാവാമെന്നാണ് പൊതുവെയള്ള വിലയിരുത്തല്‍. വന്യജീവികളെ ഭക്ഷിക്കുന്നതിനെ തുടര്‍ന്ന് മനുഷ്യരിലുണ്ടാകുന്ന രോഗങ്ങളെ കുറിച്ച് വളരെക്കാലമായി ആശങ്കകള്‍ നിലനില്‍ക്കുന്നു. ആഫ്രിക്കയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇത്തരം പകര്‍ച്ചവ്യാധികളുടെ എണ്ണം 60 ശതമാനത്തിലധികമായി വര്‍ധിച്ചതായി ലോകാരോഗ്യ സംഘടന പറയുന്നു,
പതിമൂന്ന് കേസുകളില്‍ നിന്നുള്ള രക്തസാമ്പിളുകള്‍ കോംഗോ തലസ്ഥാനമായ കിന്‍ഷാസയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ചിലേക്ക് പരിശോധനയ്ക്കായി അയച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates