

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കാനുള്ള ബില്‍ രാജ്യസഭയും പാസ്സാക്കി. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ കേരളം 2026 ബില്‍ ഇനി നിയമമാകും. അതോടെ എല്ലാ ഔദ്യോഗിക രേഖകളിലും കേരള മാറി കേരളം ആകും. കഴിഞ്ഞദിവസം ലോക്‌സഭയും ബില്‍ പാസ്സാക്കിയിരുന്നു.
മലയാളികള്‍ക്ക് മാത്രമല്ല, ഭാരതത്തിലെ എല്ലാവര്‍ക്കും അഭിമാനകരമായ നിമിഷമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി അഭിപ്രായപ്പെട്ടു. സഭയിലെ വാദപ്രതിവാദങ്ങള്‍ക്കിടെയാണ് ബില്‍ പാസ്സാക്കിയത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരള' എന്നതു മാറ്റി 'കേരളം' എന്നാക്കുന്നതാണ് ബില്‍.
രാഷ്ട്രപതി ബില്ലില്‍ ഒപ്പുവയ്ക്കുന്നതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും. പേരുമാറ്റത്തിനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ 2026 ഫെബ്രുവരി 24നാണ് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. 2024 ജൂൺ 24ന് സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിൽ നിന്ന് 'കേരളം' എന്നാക്കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലും 'Government of Kerala' എന്നതിനു പകരം 'Government of Keralam' എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തും. ചർച്ചയിൽ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപി കേരളം കേരളം എന്ന ഗാനം ആലപിച്ചു. ജെബി മേത്തർ, വി ശിവദാസന്‍, എ എ റഹിം, ജോസ് കെ മാണി, ഹാരിസ് ബിരാന്‍, സി സദാനന്ദൻ തുടങ്ങി ചർച്ചയിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം എംപിമാരും മലയാളത്തിലാണ് സംസാരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates