കാൻസർ ചികിത്സയിലിരിക്കെ വർഷങ്ങൾക്ക് ശേഷം തനിക്ക് യഥാർഥത്തിൽ കാൻസർ ഉണ്ടായിരുന്നില്ലെന്ന് തിരിച്ചറിയുക, ചിന്തിക്കാൻ പോലും കഴിയാത്ത ദുരനുഭവമാണ് ബ്രിട്ടീഷ് സ്വദേശിയായ ബെക്കി ജോൺസിന് ഉണ്ടായത്. 21-ാം വയസ്സിൽ തലച്ചോറിൽ മാരകമായ ട്യൂമർ ആണെന്ന് ഡോക്ടർ പറഞ്ഞതിന് തുടർന്ന് ഏതാണ്ട് 11 വർഷത്തോളമാണ് ബെക്കി കീമോതെറാപ്പി ചെയ്തത്. കഴിഞ്ഞ വർഷം നടത്തിയ സ്വതന്ത്ര പരിശോധനയിലാണ് തനിക്ക് മസ്തിഷ്ക അർബുദം ഉണ്ടായിരുന്നില്ലെന്നും, ചികിത്സിക്കാവുന്ന ഒരു മസ്തിഷ്ക വീക്കം മാത്രമാണ് ഉണ്ടായിരുന്നതെന്നും കണ്ടെത്തുന്നത്.
2012-ലാണ് ബെക്കി ജോൺസിന്റെ ജീവിതം മാറിമറിഞ്ഞത്. അന്ന് 21 വയസ്സായിരുന്നു പ്രായം. കോവൻട്രിയിലെ ഒരു ആശുപത്രിയിൽ CCTV ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു ബെക്കി. പൊലീസ് ഉദ്യോഗസ്ഥയാകണമെന്നായിരുന്നു ബെക്കിയുടെ സ്വപ്നം. ഇതിനിടെയാണ് കഠിനമായ മൈഗ്രേൻ അനുഭവപ്പെട്ടതിനെ തുടർന്ന് ബെക്കി ചികിത്സ തേടുന്നത്. തുടർന്ന് മസ്തിഷ്ക പരിശോധനകളും ബയോപ്സിയും നടത്തി.
എന്നാൽ ബയോപ്സി ഫലം ലഭിക്കുന്നതിന് മുമ്പു തന്നെ കൺസൾട്ടന്റ് പ്രഫസർ ഇയാൻ ബ്രൗൺ ബെക്കിക്ക് ഗ്രേഡ് 4 ഗ്ലിയോബ്ലാസ്റ്റോമ എന്ന ഗുരുതരമായ മസ്തിഷ്ക അർബുദമാണെന്ന് അറിയിച്ചതായി അവർ ആരോപിക്കുന്നു. ഉടനടി ചികിത്സ ആരംഭിച്ചില്ലെങ്കിൽ മാസങ്ങൾക്കുള്ളിൽ മരണം സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞതായി ബെക്കി പറഞ്ഞു.
ഗ്ലിയോബ്ലാസ്റ്റോമ മസ്തിഷ്കത്തിലെ ഏറ്റവും ഗുരുതരമായ അർബുദങ്ങളിൽ ഒന്നാണ്. ബെക്കിക്ക് ടെമോസോളോമൈഡ് (Temozolomide) എന്ന കീമോതെറാപ്പി മരുന്നാണ് ഡോക്ടർ ബെക്കിക്ക് നൽകിയത്. ഉയർന്ന ഗ്രേഡ് ചില മസ്തിഷ്ക ട്യൂമറുകൾക്ക് ഉപയോഗിക്കുന്ന മരുന്നാണിത്.
എന്നാൽ ബെക്കിയുടെ കാര്യത്തിൽ ചികിത്സ മാസങ്ങളോ സാധാരണ ചികിത്സാ കാലയളവോ കൊണ്ട് അവസാനിച്ചില്ല. വർഷങ്ങളോളം മരുന്ന് തുടർന്നു. മരുന്ന് കഴിച്ചില്ലെങ്കിൽ മരിക്കുമെന്നും ജീവിതകാലം മുഴുവൻ മരുന്ന് തുടരേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞിരുന്നതായി ബെക്കി പറഞ്ഞു. അതുകൊണ്ട് ചികിത്സ തുടരുകയായിരുന്നു. ഇതിനിടെ നടത്തിയ നിരവധി സ്കാനുകളിൽ ട്യൂമർ വ്യക്തമായി കാണാത്തതിനെക്കുറിച്ച് ബെക്കി ചോദിച്ചപ്പോഴും അതിന് തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെന്നാണ് അവരുടെ ആരോപണം.
കീമോതെറാപ്പിയുടെ ഭാഗമായി ബെക്കിക്ക് നിരന്തരം ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. തുടർച്ചയായ ഓക്കാനം, വയറുവേദന, വായിൽ വ്രണം, കടുത്ത ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ വർഷങ്ങളോളം അനുഭവപ്പെട്ടതായി അവർ പറഞ്ഞു. രോഗാണുബാധയെക്കുറിച്ചുള്ള ഭയം കാരണം കുടുംബ പരിപാടികളിലും സാമൂഹിക ചടങ്ങുകളിലും പങ്കെടുക്കുന്നതിൽ നിന്ന് പോലും വിട്ടുനിൽക്കേണ്ടിവന്നു. ചികിത്സ അവരുടെ വ്യക്തിജീവിതത്തെയും കരിയർ സ്വപ്നങ്ങളെയും ബാധിച്ചു. മുമ്പ് ജിമ്മിൽ പോകുകയും ഓടുകയും സുഹൃത്തുക്കളോടും പങ്കാളിയോടുമൊപ്പം പുറത്തുപോകുകയും ചെയ്തിരുന്ന ജീവിതം കീമോതെറാപ്പിക്കുശേഷം മാറി.
അർബുദം ഏതു നിമിഷവും ജീവൻ അപഹരിക്കുമെന്ന ഭയത്തിലാണ് വർഷങ്ങളോളം ജീവിച്ചതെന്നും ബെക്കി പറയുന്നു. 2024-ൽ ബെക്കിയുടെ ചികിത്സിച്ചിരുന്ന പ്രഫസർ ഇയാൻ ബ്രൗൺ വിരമിച്ചതിനെ തുടർന്ന് കീമോതെറാപ്പി നിർത്തുന്നതായി ആശുപത്രിയിൽ നിന്ന് അറിയിച്ചു. എന്നാൽ എന്തുകൊണ്ടാണ് ചികിത്സ പെട്ടെന്ന് നിർത്തുന്നതെന്ന് വ്യക്തമായ വിശദീകരണം ലഭിച്ചില്ല. ഇതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് ബെക്കിയുടെ അഭിഭാഷകർ സ്വതന്ത്ര വിദഗ്ധരുടെ പരിശോധനകൾക്ക് വിധേയയാക്കി. 2025 മേയിൽ ലഭിച്ച ആ പരിശോധനാഫലമാണ് 11 വർഷമായി ബെക്കി വിശ്വസിച്ചിരുന്ന ജീവിതകഥ തന്നെ മാറ്റിയത്.
ബെക്കിക്ക് ഒരിക്കലും മസ്തിഷ്ക അർബുദം ഉണ്ടായിരുന്നില്ലെന്നാണ് സ്വതന്ത്ര ന്യൂറോസർജൻമാരും റേഡിയോളജിസ്റ്റുകളും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പകരം tumefactive demyelination എന്ന മസ്തിഷ്കത്തിലെ വീക്കം ഉണ്ടായിരുന്നതെന്നാണ് വിദഗ്ധർ വിലയിരുത്തിയത്.
Tumefactive demyelination എന്നത് മസ്തിഷ്കത്തിലെ നാഡീകോശങ്ങളെ സംരക്ഷിക്കുന്ന മയലിൻ എന്ന പാളിക്ക് കേടുപാടുണ്ടാകുകയും അതിന്റെ ഭാഗമായി വീക്കം രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്. ചില സാഹചര്യങ്ങളിൽ ഈ വീക്കം സ്കാനിൽ ട്യൂമറിനെപ്പോലെ കാണപ്പെടാം. അതിനാൽ മസ്തിഷ്കത്തിലെ ഒരു ഭാഗത്ത് അസാധാരണമായ രൂപം കാണുമ്പോൾ ട്യൂമർ ഉൾപ്പെടെയുള്ള പല സാധ്യതകളും ഡോക്ടർമാർ പരിഗണിക്കേണ്ടിവരും.
എന്നാൽ ബെക്കിയുടെ കേസിൽ പിന്നീട് നടത്തിയ വിദഗ്ധ വിലയിരുത്തലിൽ ഇത് അർബുദമല്ലെന്നും സ്റ്റിറോയിഡ് പോലുള്ള ചികിത്സകളിലൂടെ കൈകാര്യം ചെയ്യാവുന്ന മസ്തിഷ്കത്തിലെ വീക്കാവസ്ഥ ആയിരുന്നുവെന്നുമാണ് അവരുടെ നിയമസംഘം പറയുന്നത്. അതുകൊണ്ട്, അർബുദത്തിനുള്ള ദീർഘകാല കീമോതെറാപ്പി ആവശ്യമില്ലാത്ത അവസ്ഥയ്ക്കാണ് ബെക്കി 11 വർഷം കീമോതെറാപ്പി സ്വീകരിച്ചതെന്നതാണ് ഞെട്ടിക്കുന്നത്.
ഇത് ബെക്കിയുടെ മാത്രം കേസല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. University Hospitals Coventry and Warwickshire (UHCW) NHS Trust-ൽ ചികിത്സ നേടിയ 40-ലേറെ രോഗികളും കുടുംബങ്ങളും ദീർഘകാലമോ അനാവശ്യമോ ആയ കാൻസർ ചികിത്സയെക്കുറിച്ച് നിയമനടപടികളുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇവരിൽ പലരും പ്രഫസർ ഇയാൻ ബ്രൗണിന്റെ ചികിത്സയുമായി ബന്ധപ്പെട്ടവരാണെന്നാണ് റിപ്പോർട്ടുകൾ.
ബെക്കിയുടെ കേസിൽ നിന്ന് ഒരു കാര്യം ഒന്നുകൂടി ഉറപ്പിക്കാം. ഗുരുതരമായ രോഗനിർണയം ലഭിക്കുമ്പോൾ രോഗികൾക്ക് തങ്ങളുടെ രോഗത്തെക്കുറിച്ച് മനസ്സിലാക്കാനും സംശയങ്ങൾ ചോദിക്കാനും ആവശ്യമായ സാഹചര്യത്തിൽ ഒരു second opinion തേടാനും അവകാശമുണ്ട്.
പ്രത്യേകിച്ച് ചികിത്സ വർഷങ്ങളോളം തുടരുമ്പോൾ രോഗത്തിന്റെ അവസ്ഥ, സ്കാൻ ഫലങ്ങൾ, ചികിത്സയുടെ ഗുണം, പാർശ്വഫലങ്ങൾ എന്നിവ ഇടയ്ക്കിടെ പുനഃപരിശോധിക്കുന്നത് നിർണായകമാണ്.എന്നാൽ ഒരു രോഗി സ്വമേധയാ കീമോതെറാപ്പി നിർത്തുകയോ ഡോക്ടറുടെ നിർദേശം അവഗണിക്കുകയോ ചെയ്യരുത്. ചികിത്സയെക്കുറിച്ചുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ മറ്റൊരു യോഗ്യതയുള്ള വിദഗ്ധന്റെ അഭിപ്രായം തേടുകയാണ് സുരക്ഷിതമായ മാർഗം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates