ന്യൂഡൽഹി: 'എപ്പിക്ലോറോഹൈഡ്രിൻ' അടങ്ങിയ ടീബാഗുകൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി ദേശീയ നിലവാര നിർണ്ണയ ഏജൻസിയായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്). കാൻസർ ഉൾപ്പെടെ പല രോഗങ്ങൾക്കും ഇത് കാരണമായേക്കാമെന്ന കണ്ടെത്തലിലാണ് നടപടി. ടീബാഗ് പേപ്പർ നിർമിക്കുന്നതിനും ബ്ലീച്ച് ചെയ്യുന്നതിനും ഉപയോഗിക്കുന്ന രാസവസ്തുവാണ് എപ്പിക്ലോറോഹൈഡ്രിൻ.
രാജ്യത്ത് ആദ്യമായാണ് ബിഐഎസ് ഇങ്ങനെയൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത്. അതിനൊപ്പം ടീബാഗുകളുടെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. നിർമാതാക്കളുടെ പേര്, വിലാസം, ബാച്ച് നമ്പർ, നിർമാണ തീയതി, കാലാവധി തുടങ്ങിയവ ലേബലിൽ ഉൾക്കൊള്ളിക്കണമെന്നും ബിഐഎസ് അറിയിച്ചു.
ടീബാഗുകൾ നിർമിക്കാനുപയോഗിക്കുന്ന അസംസ്തൃത വസ്തുക്കൾ, നൂല്, ഫാസ്റ്റ്നർ, ടാഗുകൾ, മഷി, പശ തുടങ്ങിയവയുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ബിഐഎസ് നിർദേശിച്ചു. പുതിയ നിർബന്ധന അനുസരിച്ച് ടീബാഗ് പേപ്പർ, ടാഗ്, നൂൽ എന്നിവ നിർബന്ധമായും മൈഗ്രേഷൻ പരിശോധന പാസായിരിക്കണം. ചായ ഉണ്ടാക്കുന്ന വേളയിൽ ഇവയിലടങ്ങിയിരിക്കുന്ന ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ അതിൽ അലിയുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനയാണിത്.
പേപ്പർ മരം, മുള എന്നിവയിൽ നിന്നുണ്ടാക്കുന്ന പൾപ്പ് (വെർജിൻ പൾപ്പ്) ഉപയോഗിച്ചു മാത്രമേ ടീ ബാഗ് നിർമിക്കാവൂ
ടീ ബാഗുകളുടെ ബലം കൂട്ടാൻ വാഴനാരുകൾ ഉപയോഗിക്കാം.
മൈക്രോ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ടീ ബാഗുകൾ പാടില്ല.
ടീ ബാഗിനെ ടാഗുമായി ബന്ധിപ്പിക്കുന്ന നൂൽ പരുത്തി കൊണ്ട് മാത്രം നിർമിച്ചവയാകണം.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന ടീ ബാഗുകളിൽ ഒന്നു മുതൽ നാല് ഗ്രാം വരെ തേയില ഉണ്ടായിരിക്കണം.
ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന വലിയ ടീ ബാഗുകളിൽ നാല് മുതൽ 25 ഗ്രാം വരെ തേയില ഉണ്ടാകണം.
ടീബാഗിൽ പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്ന മഷി ഫുഡ് പാക്കേജിങ് ചട്ടപ്രകാരം അനുവദിച്ചിട്ടുള്ളതാകണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates