എച്ച്-വൺ എൻ-വൺ ബാധിച്ച് എറണാകുളം ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചതോടെ ആളുകൾ ആശങ്കയിലാണ്. കടവന്ത്ര സ്വദേശിയായി ഓമന (61), നേര്യമംഗലം സ്വദേശി സെയ്ത് മുഹമ്മദ് (75) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ജൂൺ പത്തിനാണ് ഇരുവരും മരിച്ചത്. ഇതോടെ രോഗം ബാധിച്ച് ഈ മാസം മരിച്ചവരുടെ എണ്ണം മൂന്ന് ആയി. ജൂൺ മൂന്നിന് ഒരാൾ മരിച്ചിരുന്നു.
ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം, ജില്ലയിൽ ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 753 പേരാണ്. ഇതിൽ 16 പേർ ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്. ജില്ലയിൽ എച്ച്-വൺ എൻ-വൺ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
വായുവിലൂടെ പകരുന്ന വൈറൽ പനിയാണ് എച്ച് വൺ എൻ വൺ. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, എന്നിവയാണ് സാധാരണ കാണുന്ന രോഗ ലക്ഷണങ്ങൾ. തുടക്കത്തിൽ തന്നെ ചികിത്സിക്കുകയാണെങ്കിൽ പ്രശ്നം ഗുരുതരമാകാതെ ശ്രദ്ധിക്കാം. ഗർഭിണികൾ, പ്രായമായവർ, ചെറിയ കുട്ടികൾ, മറ്റേതെങ്കിലും രോഗമുള്ളവർ ഈ ലക്ഷണങ്ങൾ കണ്ടാൽ കൂടുതൽ ശ്രദ്ധിക്കണം. ഇങ്ങനെയുള്ള ലക്ഷണങ്ങൾ നിസ്സാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയിൽ എത്തുന്നതും മരണം വരെ സംഭവിക്കുന്നതും.
ഇളം ചൂടുള്ള കഞ്ഞിവെള്ളം പോലെയുള്ള പോഷകഗുണമുള്ള പാനീയങ്ങളും പോഷക സമൃദ്ധമായ ആഹാരങ്ങൾ കഴിക്കുവാനും പൂർണ്ണ വിശ്രമമെടുക്കുവാനും ശ്രദ്ധിക്കണം. പൊതു ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കണം. ചുമ മര്യാദകൾ പാലിക്കുവാനും (തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ, മൂക്ക്, എന്നിവ തൂവാല കൊണ്ട് മറയ്ക്കുവാനും) ശ്രദ്ധിക്കണം.
മാസ്ക് ധരിക്കുക: ആശുപത്രികൾ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക. രോഗലക്ഷണമുള്ളവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക.
ശുചിത്വം: കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുക. കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ സ്പർശിക്കരുത്.
സമ്പർക്കം ഒഴിവാക്കുക: രോഗലക്ഷണമുള്ളവർ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് മുഖം മറയ്ക്കുക. പനിയുള്ള കുട്ടികളെ സ്കൂൾ, അങ്കണവാടി എന്നിവിടങ്ങളിൽ അയക്കരുത്.
സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചികിത്സ തേടണമെന്നും ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കരുതെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates