പുസ്തകം വായിച്ചു മെനക്കെടാനൊന്നും ഇപ്പോഴത്തെ സ്കിബിഡി പിള്ളേർക്ക് വല്യ താൽപര്യമില്ല, അതിനാണെല്ലോ എഐ ടൂൾസ് ഉള്ളത്. പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങൾ ഹൈലൈറ്റ് ആയും സമഗ്രമായുമൊക്കെ നമ്മളുടെ ആവശ്യപ്രകാരം സ്ക്രീനിൽ തെളിയും. പുസ്തകം വായിക്കാൻ മാത്രമല്ല, അസൈൻമെന്റ് ആണെങ്കിലും പ്രോജക്ട് ആണെങ്കിലുമെല്ലാം എഐയുടെ വിശാലമായ സഹായം പണി എളുപ്പമാക്കും. കേൾക്കുമ്പോൾ കൊള്ളാമെന്ന് തോന്നിയാലും, ഇത് നമ്മുടെ യുവതലമുറയുടെ മാനസികാരോഗ്യത്തിന് വിനയായേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് തരുന്നു.
എഐയെ അമിതമായി ആശ്രയിക്കുന്ന യുവതലമുറയിൽ കണ്ടുവരുന്ന ഒരു മാനസികാവസ്ഥയാണ് എഐ സിൻഡ്രം അഥവാ എഐ ഡിപ്രഷൻ സിൻഡ്രം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ വളരെ അധികം ആശ്രയിക്കുന്ന വ്യക്തികളിൽ സ്വന്തമായി ചിന്തിക്കാനും ക്രിയേറ്റീവ് ആയി പ്രവർത്തിക്കാനുമുള്ള കഴിവു നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഇത് അവർക്ക് ആത്മവിശ്വാസം നേടാനുമുള്ള കഴിവ് ഇല്ലാതാക്കുന്നു. കൂടാതെ ഇത് അവരിൽ വിഷാദത്തിനും മാനസികപിരിമുറുക്കത്തിനും കാരണമാകും.
അതായത്, എന്ത് ചെയ്യണമെങ്കിലും ഉടൻ എഐ ചാറ്റ് ബോട്ടിനേട് നിർദേശം ചോദിക്കുക. എഐയുടെ സഹായമില്ലാതെ ഒന്നും കൃത്യമായി ചെയ്യാൻ കഴിയില്ലെന്ന് തോന്നൽ ഉണ്ടാവുക. ചിന്താശേഷിയിൽ ക്ഷീണവും ശൂന്യതയും അനുഭവപ്പെടുക തുടങ്ങിയ അവസ്ഥകൾ നീണ്ടു പോകുന്നത് വിഷാദത്തിൽ ചെന്ന് കലാശിക്കാം. ഇത് ടെക്‌നോ-സ്‌ട്രെസ് അല്ലെങ്കില്‍ എഐ ഇന്‍ഡ്യൂസ്ഡ് ആങ്‌സൈറ്റി എന്ന് അറിയപ്പെടുന്നു.
ജെൻ സി വിഭാഗത്തിലുള്ള പുതുതലമുറയിലാണ് ഈ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. അതിന് പല കാരണങ്ങളുണ്ട്.
അതിവേഗം സഞ്ചരിക്കുന്ന ലോകത്ത് എല്ലാം പെട്ടെന്ന് കിട്ടണമെന്ന മനോഭാവം.
സമപ്രായക്കാരില്‍ നിന്നുള്ള സമ്മര്‍ദം.
വെര്‍ച്വല്‍ ലോകവുമായുള്ള നിരന്തരമായി താരതമ്യം ചെയ്യുന്നത്.
മനുഷ്യബന്ധങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുകയും പകരം ചാറ്റ്ബോട്ടുകളെ ആശ്രയിക്കുകയും ചെയ്യുന്നു.
ചെറിയതും വലുതുമായ എല്ലാ കാര്യങ്ങള്‍ക്കും എഐയെ ആശ്രയിക്കുക.
സ്വയം ദുര്‍ബലനാണെന്ന തോന്നല്‍, ആത്മവിശ്വാസക്കുറവ് ഉണ്ടാവുക.
ക്രിയേറ്റിവിറ്റിയും പ്രചോദനവും നഷ്ടപ്പെടുക
തുടര്‍ച്ചയായ ക്ഷീണം അല്ലെങ്കില്‍ അസ്വസ്ഥത തോന്നുക.
എഐയെ ഒരു ടൂളായി മാത്രം കാണുക എന്നതാണ് പ്രധാനം. അവയെ അമിതമായി ആശ്രയിക്കാതെയിരിക്കുക. ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുകയും യഥാര്‍ഥമായ ബന്ധങ്ങളില്‍ സമയം ചെലവഴിക്കുകയും ചെയ്യുക. ശാരീരിക വ്യായാമം മുടക്കാതിരിക്കുക. ദിവസവും വായിക്കാന്‍ സമയം കണ്ടെത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates