പുറത്തിറങ്ങിയാൽ പൊള്ളുന്ന ചൂടാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യത്തിന് പണി കിട്ടാം. സൂര്യപ്രകാശം ഉച്ചസമയങ്ങളിൽ നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ഒഴിവാക്കണം. ചൂടും ഈർപ്പവും പൊടിക്കാറ്റും ശക്തമായതിനാൽ വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ധാരാളം വെള്ളം കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.
പനി, ചുമ, തൊണ്ടവേദന, ചെങ്കണ്ണ്, തലവേദന, അമിതമായ തളർച്ച, ക്ഷീണം, വൃക്ക രോഗങ്ങൾ, അലർജി ഇവയൊക്കെയാണ് പൊതുവായ വേനൽക്കാല രോഗങ്ങൾ. പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ വിട്ടുമാറാത്ത രോഗമുള്ളവരിൽ വേനൽക്കാല രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. പെട്ടെന്നൊരു ക്ഷീണമോ തലവേദനയോ അനുഭവപ്പെട്ടാൽ സ്വയം ചികിത്സ ചെയ്യരുത്. അസ്വസ്ഥത തോന്നിയാൽ ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഉചിതം. വേനലിനെ പ്രതിരോധിക്കാൻ ധാരാളം ശുദ്ധജലം കുടിക്കുകയാണ് ഏറ്റവും മികച്ച മാർഗം.
മതിയായ വിശ്രമവും ഉറക്കവും ആവശ്യമാണ്. വേനൽ ചൂടിൽ ക്ഷീണം അമിതമായാൽ വൈദ്യസഹായം തേടണം. അലർജിയുള്ളവർ ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തണം. അലർജി ഉണ്ടായാൽ അടിയന്തര ചികിത്സ തേടണം. യഥാസമയം ചികിത്സ തേടിയില്ലെങ്കിൽ അലർജി ആസ്തമയ്ക്ക് ഇടയാക്കും.
ചെങ്കണ്ണിനെ പ്രതിരോധിക്കാൻ മുൻകരുതൽ സ്വീകരിക്കണം. കണ്ണിനുള്ളിലെ നേർത്ത പടലത്തിൽ നീർവീക്കവും വേദനയും അനുഭവപ്പെടുന്ന അവസ്ഥയാണിത്. കണ്ണ് തിരുമ്മുന്നത് ഒഴിവാക്കണം. രാവിലെയും വൈകിട്ടും തിളപ്പിച്ചാറ്റിയ വെള്ളമോ ശുദ്ധജലമോ ഉപയോഗിച്ച് കണ്ണ് കഴുകണം.
അസ്വസ്ഥത തോന്നിയാൽ വേഗം കണ്ണ് ശുദ്ധജലത്തിൽ കഴുകണം. കാലാവസ്ഥാ മാറ്റവും സമയം തെറ്റിയുള്ള ആഹാരക്രമവും ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതും മൂത്രാശയ കല്ലിനും കാരണമാകും. ചെറിയ വയറു വേദന തോന്നിയാൽ ഉടൻ ചികിത്സ തേടണം. ചികിത്സ വൈകിയാൽ രോഗം മൂർച്ഛിക്കും. വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ മൂത്രത്തിലെ അണുബാധയും പ്രതിരോധിക്കാം. ഒരു ദിവസം കുറഞ്ഞത് രണ്ടര ലീറ്റർ വെള്ളം കുടിക്കാൻ ശ്രമിക്കണം. ഭക്ഷണ കാര്യത്തിലും ശ്രദ്ധ വേണം.
ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കണം. പഴങ്ങളും പച്ചക്കറികളും പ്രത്യേകിച്ചും വൈറ്റമിൻ സി അടങ്ങിയവ കൂടുതൽ ഉൾപ്പെടുത്തണം. ഭക്ഷണത്തിൽ ഉപ്പിന്റെ അളവും കുറയ്ക്കണം. ചായ, തക്കാളി, കാബേജ് എന്നിവ ഒഴിവാക്കണം. കൊഴുപ്പും മധുരവും നിയന്ത്രിക്കണം. ചൂട് ശമിപ്പിക്കാൻ ജ്യൂസും പഴവർഗങ്ങളും കഴിക്കുന്നത് നല്ലതാണ്. പക്ഷേ ഒന്നും അമിതമാകരുതെന്നു മാത്രം. മാംസാഹാരം കുറച്ചു മതി. അമിതമായാൽ യൂറിക് ആസിഡിന്റെ അളവ് കൂടും. മൂത്രാശയ കല്ലിനും കാരണമാകും. ശീതള പാനീയങ്ങളും ജ്യൂസും നിയന്ത്രിച്ച് പകരം ശുദ്ധജലം കുടിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates