ബോളിവുഡിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളാണ് ഇർഫാൻ ഖാൻ. കഥാപാത്രങ്ങളെ തൻ്റേതായ ശൈലിയിൽ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. 2018-ൽ തനിക്ക് അർബുദം സ്ഥിരീകരിച്ച വിവരം അദ്ദേഹം പരസ്യമായിക്കിയിരുന്നു. അർബുദവുമായുള്ള നീണ്ട പോരാട്ടത്തിനൊടുവിൽ 2020 ഏപ്രിൽ 29നാണ് അദ്ദേഹം മരിക്കുന്നത്. ന്യൂറോ എൻഡോക്രൈൻ ട്യൂമർ എന്ന അപൂർവവും അപകടകരവുമായ അർബുദമായിരുന്നു അദ്ദേഹത്തെ ബാധിച്ചിരുന്നത്.
ശരീരത്തിലുടനീളം വ്യാപിച്ചുകിടക്കുന്നതും ഹോർമോൺ ഉത്പാദിപ്പിക്കുന്നതുമായ ന്യൂറോ എൻഡോക്രൈൻ എന്ന കോശങ്ങളെ ബാധിക്കുന്ന അർബുദമാണ് ന്യൂറോ എൻഡോക്രൈൻ ട്യൂമർ. ഈ കോശങ്ങൾ ശ്വാസകോശം, ദഹനവ്യവസ്ഥ, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. ന്യൂറോ എൻഡോക്രൈൻ ട്യൂമറുകൾ (NETs) അപകടകരമല്ലാത്തതോ അർബുദ സ്വഭാവമുള്ളതോ ആകാം. ട്യൂമറിൻ്റെ ഗ്രേഡും സ്ഥാനവും അനുസരിച്ച് ഇവ വളരെ സാവധാനത്തിലോ വേഗത്തിലോ വളരാം.
രോഗലക്ഷണങ്ങൾ അവ്യക്തമായതിൽ പലപ്പോഴും രോഗനിർണയം വൈകിയാണ് നടക്കുന്നത്. ഇത് വെല്ലുവിളി വർധിപ്പിക്കുന്നു. ന്യൂറോ എൻഡോക്രൈൻ ട്യൂമർ വളരെ അപൂർവമായി സംഭവിക്കുന്നതാണ്. പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറുയുന്നത് കാൻസർ വ്യാപനം തടയാൻ സഹായിക്കും. രോഗലക്ഷണങ്ങൾ ട്യൂമറിന്റെ സ്ഥാനത്തെയും ഹോർമോൺ ഉത്പാദിപ്പിക്കാനുള്ള കഴിവിനെയും ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കാം.
കാരണങ്ങളില്ലാതെയുള്ള ശരീരഭാരം കുറയൽ.
വിട്ടുമാറാത്ത ക്ഷീണം.
ചർമത്തിന് താഴെയോ ഏതെങ്കിലും അവയവത്തിലോ വളരുന്ന മുഴ.
മുഖത്തും ശരീരത്തിലും ചുവപ്പ് പടരുക
വയറിളക്കം, ശ്വാസംമുട്ടൽ
ഹൃദയമിടിപ്പിലുണ്ടാകുന്ന വ്യത്യാസം.
ട്യൂമർ സ്ഥിതിചെയ്യുന്നത് ശ്വാസകോശത്തിലാണെങ്കിൽ ചുമ, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടാം.
ദഹനനാളത്തിലാണെങ്കിൽ മലവിസർജ്ജനത്തിലെ മാറ്റങ്ങൾ, രക്തസ്രാവം എന്നിവയാകും ലക്ഷണങ്ങൾ.
ചികിത്സ ട്യൂമറിന്റെ തരം, സ്ഥാനം, ഗ്രേഡ്, ഘട്ടം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. കുടുംബത്തിൽ മുമ്പ് ആർക്കെങ്കിലും എൻഡോക്രൈൻ ട്യൂമറുകളുണ്ടായിട്ടുണ്ടെങ്കിൽ സ്ക്രീനിങ്ങ് ആവശ്യമാണ്. പ്രാരംഭ ഘട്ടത്തിലുള്ളതും ഒരു ഭാഗത്തു മാത്രം ഒതുങ്ങിനിൽക്കുന്നതുമായ ന്യൂറോ എൻഡോക്രൈൻ ട്യൂമറുകൾക്ക് ശസ്ത്രക്രിയയാണ് പ്രധാന ചികിത്സ. രോഗം മൂർച്ഛിച്ച അവസ്ഥയിൽ somatostatin analogues, targeted therapies, radiopharmaceuticals എന്നിവ ചികിത്സയിൽ ഉൾപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates