എഡിഎച്ച്ഡിക്കെതിരെയുള്ള പോരാട്ടത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി കുബ്ര സേത്. തനിക്ക് എഡിഎച്ച്ഡി എന്ന അവസ്ഥ ഒരിക്കലും ഒരു പരിമിതിയായി തോന്നിയിട്ടില്ലെന്നും മറിച്ച്, അതൊരു സൂപ്പർ പവറായാണ് കണക്കാക്കുന്നതെന്നും കുബ്ര പറയുന്നു. തെറാപ്പികളിലൂടെ ഈ അവസ്ഥ കൈകാര്യം ചെയ്യാൻ പഠിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലാണ് താരം ഇതേ കുറിച്ച് തുറന്ന് സംസാരിച്ചത്. എഡിഎച്ച്ഡിയോടുള്ള തന്റെ മനോഭാവം മാറാൻ സഹായിച്ചത് വർഷങ്ങളായുള്ള തെറാപ്പിയിലൂടെയാണെന്ന് കുബ്ര പറഞ്ഞു. അതിലൂടെ എഡിഎച്ച്ഡി ഒരു വില്ലനല്ലെന്ന് വ്യക്തമായി. എഡിഎച്ച്ഡിയെ മനസ്സിലാക്കാൻ തുടങ്ങിയപ്പോൾ തന്റെ സർഗാത്മകത, വ്യക്തിത്വം എന്നിവയിൽ മാറ്റം വന്നുവെന്നും താരം പറഞ്ഞു.
ഒരേസമയം, ഒരുപാട് വൈരുദ്ധ്യങ്ങൾ അടങ്ങിയിട്ടുള്ള മസ്തിഷ്കമാണ് തന്റേതെന്ന് കുബ്ര പറയുന്നു. തെറാപ്പി തനിക്ക് വളരെയധികം സഹായം ചെയ്തു. തന്റെ മസ്തിഷ്കം ആളുകൾക്കൊപ്പം വളരുകയാണ്. അവരിലൂടെ താൻ പഠിക്കുകയാണെന്നും കുബ്ര പറയുന്നു. എഡിഎച്ച്ഡി ഉണ്ടെങ്കിൽ അത് പരിഹരിക്കുക എന്നതിനപ്പുറം അതിനെ കൂടുതൽ മനസ്സിലാക്കുകയാണ് ചെയ്യേണ്ടതെന്ന് തിരിച്ചറിയുകയാണ് വേണ്ടതെന്നും കുബ്ര പറയുന്നു.
നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തകരാറാണിത്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകാതെ വരുന്ന 'ഇൻഅറ്റൻഷൻ', ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്തുചാടി ചെയ്യുന്ന 'ഇംപൾസിവിറ്റി', ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന 'ഹൈപ്പർ ആക്ടിവിറ്റി' എന്നിവയാണ് എഡിഎച്ച്ഡിയുടെ മുഖമുദ്ര.
അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക, മറവി, സമയക്ലിപ്തത ഇല്ലായ്മ, ചില കാര്യങ്ങളിൽ അമിതമായ ഊന്നൽ, മാറിമാറിപ്പോവുന്ന ചിന്തകൾ തുടങ്ങിയവയെല്ലാം ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്. തലച്ചോറിലെ ഡോപമിന്റെ അളവിൽ കുറവുണ്ടാകുകയും മസ്തിഷ്‌കത്തിലെ ഇരു അർദ്ധഗോളങ്ങളും തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യുമ്പോഴാണ് എഡിഎച്ച്ഡി എന്ന മാനസികാവസ്ഥയുണ്ടാവുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates