ദിവസം തോറും ലോകത്ത് വിവിധ ആരോഗ്യകാരണങ്ങളാൽ നിരവിധ മരണങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ പ്രത്യക്ഷ രോഗകാരണങ്ങളൊന്നുമില്ലാതെ നിരവധിയാളുകളുടെ മരണകാരണമായി മാറുന്ന ഒന്നായി ഏകാന്തത മാറിയിരിക്കുന്നുവെന്ന് പുതിയ കണ്ടെത്തൽ.
ലോകമെമ്പാടുമുള്ള ആറ് പേരിൽ ഒരാൾ ഏകാന്തത അനുഭവിക്കുന്നു, ഇങ്ങനെ മനുഷ്യരെ വ്യാപകമായി പിടികൂടിയ ഏകാന്തത ഓരോ മണിക്കൂറിലും 100 മരണങ്ങൾക്ക് കാരണമാകുന്നു. അതായത് പ്രതിവർഷം 8,71,000 ൽ അധികം മരണങ്ങളാണ് ഏകാന്തത മൂലം സംഭവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.
എല്ലാ പ്രായത്തിലുമുള്ള ആളുകളെയും, പ്രത്യേകിച്ച് യുവാക്കളെയും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ (LMIC) ആളുകളെയും ഏകാന്തത കൂടുതലായി ബാധിക്കുന്നു. സാമൂഹിക ഒറ്റപ്പെടലിനെക്കുറിച്ചുള്ള ഡാറ്റ പരിമിതമാണെങ്കിലും, പ്രായപൂർത്തിയായ മൂന്ന് പേരിൽ ഒരാളും കൗമാരപ്രായക്കാരായ നാല് പേരിൽ ഒരാളും ഏകാന്തത അനുഭവപ്പെടുന്നതായി കണക്കാക്കപ്പെടുന്നു.
ലോകത്തെ 13 വയസ്സു മുതൽ 29 വയസ്സ് വരെ പ്രായമുള്ളവരിൽ 17 ശതമാനം മുതൽ 21 ശതമാനം വരെ പേർക്ക് ഏകാന്തത അനുഭവപ്പെടുന്നതായി റിപ്പോർട്ട് പറയുന്നു, ഈ പ്രായ വിഭാഗത്തിൽ ഏകാന്തതയുടെ ഏറ്റവും ഉയർന്ന നിരക്ക് കൗമാരക്കാരിലാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ഏകദേശം 24 ശതമാനം ആളുകളും ഏകാന്തത അനുഭവപ്പെടുന്നതായി റിപ്പോർട്ട്പറയുന്നു ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ (ഏകദേശം 11 ശതമാനം) നിരക്കിന്റെ ഇരട്ടിയാണിത്.
ഭിന്നശേഷിക്കാർ, അഭയാര്‍ത്ഥികള്‍ അല്ലെങ്കില്‍ കുടിയേറ്റക്കാര്‍, എൽ ജി ബി ടി ക്യു (LGBTQ+) വ്യക്തികള്‍, തദ്ദേശീയ ഗ്രൂപ്പുകള്‍, വംശീയ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ ചില ഗ്രൂപ്പുകള്‍ വിവേചനം നേരിടുകയോ സാമൂഹിക ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് കൂടുതൽ തടസ്സങ്ങളോ നേരിടേണ്ടി വരികയോ ചെയ്യുന്നുണ്ടാകാം എന്ന് റിപ്പോര്‍ട്ട് പറയുന്നു.
" ആളുകൾക്ക് പരസ്പ്പരം ബന്ധപ്പെടാനുള്ള സാധ്യതകൾ വിശാലമായി മാറിയ ഈ കാലഘട്ടത്തിൽ, ആളുകൾ കൂടുതൽ കൂടുതൽ ഒറ്റപ്പെട്ടവരായി മാറുന്നു," എന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു."ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും വരുത്തുന്ന ആഘാതങ്ങൾക്ക് പുറമേ, അവ പരിഹരിക്കപ്പെടാതെ പോയാൽ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയിൽ സമൂഹത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിവയ്ക്കും," എന്നും അദ്ദേഹം പറഞ്ഞു.
"നമ്മുടെ കാലഘട്ടത്തിലെ നിർണായക വെല്ലുവിളിയായ ഏകാന്തതയെയും ഒറ്റപ്പെടലിനെയും കുറിച്ചുള്ള വിവരങ്ങളുടെ മറ ഞങ്ങൾ നീക്കുകയാണ്" എന്ന് ലോകാരോഗ്യ സംഘടന (WHO) കമ്മീഷൻ ഓൺ സോഷ്യൽ കണക്ഷന്റെ കോ-ചെയർമാനും യുഎസിലെ മുൻ സർജൻ ജനറലുമായ ഡോ. വിവേക് മൂർത്തി പറഞ്ഞു. "കൂടുതൽ സാമൂഹിക ബന്ധിതമായ ജീവിതങ്ങൾ എങ്ങനെ കെട്ടിപ്പടുക്കാമെന്നതിനുള്ള ഒരു പദ്ധതി ഞങ്ങളുടെ കമ്മീഷൻ തയ്യാറാക്കും. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം എന്നിവയിൽ ഇതിന് ചെലുത്താൻ കഴിയുന്ന ആഴത്തിലുള്ള സ്വാധീനം വ്യക്തമാക്കുകയും ചെയ്യും," അദ്ദേഹം വിശദീകരിച്ചു.
"ഡിജിറ്റൽ ലോകത്ത് (digitally connected world) പോലും, യുവതലമുറയിലെ നിരവധിപേർ ഒറ്റപ്പെടൽ അനുഭവപ്പെടുന്നു. സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തെ പുനർനിർമ്മിക്കുമ്പോൾ, അത് മനുഷ്യബന്ധത്തെ ദുർബലപ്പെടുത്തുകയല്ല, ശക്തിപ്പെടുത്തുന്നുവെന്ന് നാം ഉറപ്പാക്കണം." എന്ന് ലോകാരോഗ്യ സംഘടന (WHO)യുടെ കമ്മീഷൻ ഓൺ സോഷ്യൽ കണക്ഷൻ കോ-ചെയർമാനും ആഫ്രിക്കൻ യൂണിയൻ ചെയർപേഴ്സന്റെ ഉപദേഷ്ടാവുമായ ചിദോ എംപെംബ പറഞ്ഞു. "ഡിജിറ്റൽ ലഭ്യത (digital access) മുതൽ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ വരെയുള്ള എല്ലാ നയങ്ങളിലും സാമൂഹിക ബന്ധം സംയോജിപ്പിക്കണമെന്ന് ഞങ്ങളുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു," അദ്ദേഹം പറഞ്ഞു
മോശം ആരോഗ്യം, കുറഞ്ഞ വരുമാനവും വിദ്യാഭ്യാസവും, ഒറ്റയ്ക്ക് താമസിക്കുന്നത്, അപര്യാപ്തമായ സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ നിരവധി കാരണങ്ങളാണ് ഏകാന്തതയ്ക്കും സാമൂഹിക ഒറ്റപ്പെടലിനും കാരണമായി കണ്ടെത്തിയിട്ടുള്ളത്.
One in six people worldwide is affected by loneliness, which is linked to an estimated 100 deaths every hour - more than 8,71,000 deaths annually, said in a new report published by WHO
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates