രാജ്യത്ത് പോഷകക്കുറവ് നേരിടുന്നവരുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നതായി ദേശീയ കുടുംബാരോഗ്യ സർവേയുടെ (NFHS 6) 2023-24 പുതിയ റിപ്പോർട്ട്. 15 മുതല്‍ 49 വയസ്സ് വരെയുള്ളവരില്‍ ഏകദേശം അഞ്ച് പേരെയെടുത്താല്‍ ഒരാള്‍ വീതം പോഷകക്കുറവ് അല്ലെങ്കില്‍ ശരീരഭാര കുറവ് നേരിടുന്നുണ്ടെന്ന് സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നു. അമിതവണ്ണമുള്ളവരുടെ എണ്ണം വർധിക്കുമ്പോഴും പോഷകക്കുറവു പരിഹരിക്കാൻ കഴിയുന്നില്ല. ഓരേ പ്രദേശത്ത് അമിതവണ്ണം നേരിടുന്നവരും പോഷകക്കുറവ് അനുഭവിക്കുന്നവരും ഉള്ളതായി സര്‍വേ വിലയിരുത്തി.
രാജ്യത്ത് സ്ത്രീകളില്‍ പോഷകക്കുറവു നേരിടുന്നവർ 19.7 ശതമാനമാണെന്ന് ഈ വർഷത്തെ സർവേ ഫലം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വർഷം ഇത് 18.7 ശതമാനമായിരുന്നു. പുരുഷന്മാരിൽ 19.7 ശതമാനം ആളുകളും പോഷകക്കുറവു നേരിടുന്നവരാണ്. 2019-21 സർവേയിൽ 16.2 ശതമാനമായിരുന്നു ഇത്.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ ഏകദേശം മൂന്നിലൊന്ന് കുട്ടികൾക്ക് വളർച്ചാമുരടിപ്പും ഭാരക്കുറവും ഉള്ളതായി സർവേ വ്യക്തമാക്കുന്നു. രാജ്യത്തെ 715 ജില്ലകളിലായി 6.79 ലക്ഷം വീടുകളിൽ നടത്തിയ സർവേകളെ അടിസ്ഥാനമാക്കിയാണ് ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട് തയ്യാറാക്കുന്നത്.
കഴിഞ്ഞ വർഷത്തെ സർവേയിലും ഈ വർഷത്തെ കണക്കിലും കുട്ടികൾക്കിടയിലെ പോഷകക്കുറവ് സമാനമായി തുടരുന്നു (19 ശതമാനം). ദക്ഷിണേന്ത്യയിൽ തെലങ്കാനയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾക്കിടയിലെ വളർച്ചാ മുരടിപ്പ് (27 ശതമാനം) വിലയിരുത്തിയത്. തൊട്ടുപിന്നാലെ കർണാടക (26.5 ശതമാനം), ആന്ധ്രാപ്രദേശ് (24.6 ശതമാനം).
ആറ് മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങളിൽ മുലയൂട്ടുന്ന അളവിലും ഗണ്യമായ കുറവു സംഭവിച്ചതായി റിപ്പോർട്ട് വിലയിരുത്തുന്നു. 63.7 ശതമാനത്തിൽ നിന്ന് ഈ വർഷം 55.8 ശതമാനമായി. ഇത് വളരെയധികം ആശങ്കാജനകമാണെന്ന് വിദഗ്ദ്ധർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates