

സിഡ്നി: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള പോരാട്ടങ്ങളിലൊന്നായ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ചരിത്ര പ്രസിദ്ധമായ ആഷസ് പരമ്പര ഇന്ത്യയിൽ നടത്താനുള്ള സാധ്യത തുറന്നിട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വീറുറ്റ പോരാട്ടമായ ആഷസിന്റെ 150ാം വാർഷിക ടെസ്റ്റ് പോരാട്ടമാണ് ഇന്ത്യൻ മണ്ണിൽ നടത്താനുള്ള ആലോചനയുമായി ഓസ്ട്രേലിയ നിൽക്കുന്നത്. ഇന്ത്യയിലെ ക്രിക്കറ്റ് വിപണി മൂല്യം തിരിച്ചറിഞ്ഞു കൂടിയാണ് നീക്കം. ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ടോഡ് ഗ്രീൻബർഗാണ് ഇത്തരമൊരു ആശയം തള്ളിക്കളയാൻ കഴിയില്ലെന്നു വ്യക്തമാക്കിയത്.
ചരിത്രപ്രസിദ്ധമായ ആഷസ് വൈരത്തിന്റെ 150ാം വർഷം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ അടുത്ത വർഷം മാർച്ചിൽ ഒരു ടെസ്റ്റ് പോരാട്ടം നടത്താൻ തത്വത്തിൽ ധാരണയിലെത്തിയിട്ടുണ്ട്. ഈ മത്സരം ഓസ്ട്രേലിയയ്ക്ക് പുറത്തു നടത്താൻ നിലവിൽ പദ്ധതിയിട്ടില്ല. എന്നാൽ ഇന്ത്യയിൽ നടത്തുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന നിലപാടാണ് നിലവിൽ ക്രിക്കറ്റ് ഓസ്ട്രേലിയക്കുള്ളതെന്നു ഗ്രീൻബർഗ് വ്യക്തമാക്കി.
ഇന്ത്യയിലെ ക്രിക്കറ്റ് വിപണി മൂല്യം തങ്ങൾക്ക് കൂടി അനുകൂലമാക്കുക എന്ന ലക്ഷ്യമാണ് ഓസീസ് ക്രിക്കറ്റ് ലക്ഷ്യമിടുന്നത്. ഈ ഡിസംബറിൽ ബിഗ് ബാഷ് ലീഗിലെ ഒരു മത്സരം നിലവിൽ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടത്താൻ ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. മെൽബൺ റെനഗേഡ്സും പെർത്ത് സ്കോർച്ചേഴ്സും തമ്മിലുള്ള പോരാട്ടമാണ് ചെന്നൈയിൽ നടക്കുന്നത്. ഈ മത്സരം ഓസ്ട്രേലിയൻ ക്രിക്കറ്റിനെ ഇന്ത്യൻ ആരാധകരിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിൽ നിർണായകമാകും.
ബിഗ് ബാഷിനു പിന്നാലെയാണ് ആഷസ് ആലോചനകളും ഓസ്ട്രേലിയ നടത്തുന്നത്. ഇന്ത്യയിൽ സംഘടിപ്പിക്കുമ്പോൾ കിട്ടുന്ന ജനശ്രദ്ധയും ഒപ്പം സാമ്പത്തിക അവസരങ്ങളുമാണ് അവർ മുന്നിൽ കാണുന്നത്. തങ്ങൾ എല്ലാ സാധ്യതകളും തുറന്നിടാനുള്ള ആലോചനയിലാണ്. ഇംഗ്ലണ്ട്, ഇന്ത്യ ക്രിക്കറ്റ് ബോർഡുകളുമായി നല്ല ബന്ധമാണ് തങ്ങൾക്കുള്ളത്. ഇത്തരം മത്സരങ്ങൾ കൂടുതലായി സംഘടിപ്പിക്കാനുള്ള അവസരവും ഇന്ത്യയിലുണ്ട്. നിലവിൽ അത്തരമൊരു പ്ലാനില്ലെങ്കിലും ഇത് അവസാന വാക്കല്ലെന്നും ഗ്രീൻബർഗ് കൂട്ടിച്ചേർത്തു.
സമീപകാലത്ത് ആഗോള ക്രിക്കറ്റ് സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയുടെ സ്വാധീനം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് പരിമിത ഓവർ ക്രിക്കറ്റ് ഇംഗ്ലണ്ടിനെ സംബന്ധിച്ച് സാമ്പത്തികമായി വലിയ നേട്ടമാണ് സമ്മാനിച്ചത്. അടുത്ത വർഷം നടക്കുന്ന പുരുഷ, വനിതാ ആഷസ് പരമ്പരയിൽ നിന്നു കിട്ടുമെന്നു പ്രതീക്ഷിക്കുന്നതിനേക്കാൾ വരുമാനം ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം വഴി ഇംഗ്ലണ്ടിനു ലഭിച്ചു.
സാധ്യതകൾ അന്വേഷിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ 5 ദിവസം നീളുന്ന ആഷസ് ടെസ്റ്റ് സംഘടിപ്പിക്കൽ അത്ര എളുപ്പമല്ലെന്നു ഗ്രീൻബർഗ് തന്നെ സമ്മതിക്കുന്നുണ്ട്. അന്താരാഷ്ട്ര മത്സര കലണ്ടറും ഐപിഎല്ലും അടക്കം ഇന്ത്യയിൽ തിരക്കുള്ള ഒട്ടേറെ പോരാട്ടങ്ങളാണ് വരുന്നത്. മാത്രമല്ല മെയ് മാസത്തിലെ കനത്ത ചൂട് ഒഴിവാക്കാൻ അടുത്ത വർഷത്തെ ഐപിഎൽ നേരത്തെ നടത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്. അതിനാൽ പോരാട്ടത്തിനു അനുയോജ്യമായ സമയം കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരിക്കും ക്രിക്കറ്റ് ഓസ്ട്രേലിയക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates