

ടോക്യോ: ജപ്പാനിലെ ഐചി നാഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ടി20 ക്രിക്കറ്റ് പോരാട്ടത്തിന്റെ ചിത്രം തെളിഞ്ഞു. ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ പങ്കെടുക്കുന്നുണ്ട്. ഇരു വിഭാഗത്തിൽ ഇന്ത്യയാണ് നിലവിലെ സ്വർണ മെഡൽ ജേതാക്കൾ. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെയാണ് ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ. ഏഷ്യൻ ഗെയിംസിൽ ഇത് നാലാം തവണയാണ് ക്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുന്നത്. ഗെയിംസിൽ പുരുഷ ടീമിന്റെ മത്സരങ്ങൾ സെപ്റ്റംബർ 24 മുതലും വനിതകളുടെ പോരാട്ടം സെപ്റ്റംബർ 17നും ആരംഭിക്കും.
പുരുഷ വിഭാഗത്തിൽ റാങ്കിങിൽ മുന്നിലുള്ള ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകൾ നേരിട്ട് ക്വാർട്ടറിലെത്തിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ അഫ്ഗാനിസ്ഥാൻ, ജപ്പാൻ, നേപ്പാൾ എ ഗ്രൂപ്പിലും ഹോങ്കോങ് ചൈന, മലേഷ്യ, ഒമാൻ ടീമുകൾ ബി ഗ്രൂപ്പിലും കളിക്കും. ഈ രണ്ട് ഗ്രൂപ്പുകളിൽ നിന്നാണ് ശേഷിക്കുന്ന നാല് ടീമുകൾ ക്വാർട്ടറിലെത്തുക. ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാർട്ടർ കളിക്കുക.
ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാൻ ബ്ലോക്ക്ബസ്റ്റർ പോരാട്ടം ഗെയിംസിൽ ഒരു തവണ മാത്രമാണ് സംഭവിക്കാൻ സാധ്യത കാണുന്നത്. അത് സെമി ഫൈനലിലോ അല്ലെങ്കിൽ ഫൈനലിലോ ആയിരിക്കും.
വനിതാ ടീം ക്വാർട്ടറിൽ ജപ്പാനെ നേരിടും. ഇതിൽ വിജയിച്ചാൽ ഹർമൻപ്രീത് കൗറും സംഘവും സെമിയിലെത്തും. ബംഗ്ലാദേശ്, ചൈന എന്നിവരുൾപ്പെട്ട പൂളിലാണ് ഇന്ത്യ കളിക്കുന്നത്. ഇതിൽ ഒരു ടീമായിരിക്കും സെമിയിൽ എതിരാളികൾ. മറ്റ് ക്വാർട്ടർ പോരാട്ടങ്ങളിൽ ശ്രീലങ്ക- മലേഷ്യയേയും പാകിസ്ഥാൻ തായ്ലൻഡിനേയും നേരിടും. ഈ മത്സരങ്ങളിൽ വിജയിക്കുന്നവർ രണ്ടാം സെമിയിൽ നേർക്കുനേർ വരും. വനിതാ വിഭാഗത്തിലും ഇന്ത്യ- പാക് പോരാട്ടം സംഭവിക്കുകയാണെങ്കിൽ ഫൈനലിലായിരിക്കും.
പുരുഷ ടീമിനെ ശ്രേയസ് അയ്യരാണ് നയിക്കുന്നത്. തിലക് വർമയാണ് വൈസ് ക്യാപ്റ്റൻ. കൗമാര വിസ്മയം വൈഭവ് സൂര്യവംശി ഉൾപ്പെടെ 15 അംഗ ടീമിനെ ഇന്ത്യ തിരഞ്ഞെടുത്തിട്ടുണ്ട്. വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ധാനയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates