

ലണ്ടൻ: ഇതിഹാസ ബാറ്റർ ജോ റൂട്ട് വീണ്ടും ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനായേക്കുമെന്ന് റിപ്പോർട്ടുകൾ. ടെസ്റ്റ് ക്യാപ്റ്റനായിരുന്ന ബെൻ സ്റ്റേക്സ് വിരമിച്ചതിനെ തുടർന്നാണ് റൂട്ടിനെ വീണ്ടും ക്യാപ്റ്റനാക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നതെന്നാണ് വിവരം. വരാനിരിക്കുന്ന ആഷസ് പരമ്പര, പാകിസ്ഥാനെതിരായ ഹോം പരമ്പര എന്നിവയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട് ടീം. നിർണായക ഘട്ടത്തിൽ താരം ചുമതല വീണ്ടും ഏറ്റെടുക്കുമെന്നും റൂട്ടിന്റെ വരവ് ടീമിനു സ്ഥിരതയും കെട്ടുറപ്പും നൽകുമെന്നും ബോർഡ് പ്രതീക്ഷിക്കുന്നു. നേരത്തെ 2017 മുതൽ 2022 വരെ റൂട്ട് ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്നു.
ഓഗസ്റ്റ് 19 മുതലാണ് പാകിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ ഹോം ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഈ പരമ്പരയ്ക്ക് മുന്നോടിയായി റൂട്ടിനെ വീണ്ടും ക്യാപ്റ്റനായി പ്രഖ്യാപിച്ചേക്കുമെന്നാണ് ഇംഗ്ലീഷ് മാധ്യമ റിപ്പോർട്ടുകൾ. ആഷസ് പരമ്പര കഴിയുന്നതു വരെ റൂട്ടിനെ നായകനാക്കാനാണ് നിലവിൽ ബോർഡ് ആലോചിക്കുന്നത്.
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെയാണ് ബെൻ സ്റ്റോക്സ് വിരമിക്കൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ നാല് വർഷം ഇംഗ്ലണ്ടിനെ നയിച്ചത് സ്റ്റോക്സായിരുന്നു. പരിശീലകനായ ബ്രണ്ടൻ മെക്കല്ലവും സ്റ്റോക്സും ചേർന്നുള്ള കൂട്ടുകെട്ട് ഇംഗ്ലീഷ് ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇരുവരും ചേർന്നു കൊണ്ടു വന്ന ബാസ്ബോൾ എന്ന പേരിൽ അറിയപ്പെട്ട തന്ത്രം അഗ്രസീവായ ബാറ്റിങ്, ബൗളിങുകളിലൂടെ എതിരാളിയെ തകർക്കുക എന്ന നയമാണ് സ്വീകരിച്ചത്. ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക ടീമുകളെ അടക്കം വീഴ്ത്തി ടെസ്റ്റ് പരമ്പരകൾ നേടാൻ ഈ ശൈലിയിൽ ഇംഗ്ലണ്ടിനു സാധിച്ചു.
എന്നാൽ സമീപകാലത്ത് തന്ത്രം വലിയ രീതിയിൽ ക്ലിക്കായില്ല. കളത്തിനു പുറത്തെ അച്ചടക്കമില്ലായ്മയും സ്റ്റോക്സിനു തിരിച്ചടിയായി. പിന്നാലെയാണ് താരം വിരമിച്ചത്. താരം വിരമിച്ച് ദിവസങ്ങൾക്കുള്ളിൽ മക്കെല്ലത്തെ ഇംഗ്ലണ്ട് ബോർഡ് ടെസ്റ്റ് പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. നിലവിൽ മക്കെല്ലം പരിമിത ഓവർ ടീമുകളുടെ കോച്ചാണ്.
നായക സ്ഥാനം റൂട്ടിനു പുതുമയല്ല. മാത്രമല്ല ന്യൂസിലൻഡിനെതിരെ അടുത്തിടെ സമാപിച്ച ടെസ്റ്റ് പരമ്പരയ്ക്കിടെ സ്റ്റോക്സ് അച്ചടക്ക നടപടി നേരിട്ട് ടീമിൽ നിന്നു പുറത്തായപ്പോൾ താത്കാലികമായി ടീമിനെ നയിച്ചത് റൂട്ടാണ്. താരം തന്റെ നേതൃപാടവം ഒരിക്കൽ കൂടി തെളിയിക്കുകയും ചെയ്തു. ഇതും ഇസിബിയുടെ പുതിയ നീക്കത്തിനു ശക്തി പകരുന്നതായി.
2022ലാണ് 5 വർഷം ടീമിനെ നയിച്ച് റൂട്ട് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. 64 ടെസ്റ്റുകളിൽ അദ്ദേഹം നയിച്ചു. മോശം പ്രകടനമാണ് അന്ന് പുറത്തേക്കുള്ള വഴി തുറന്നത്. 27 മത്സരങ്ങളിൽ നായകനെന്ന നിലയിൽ വിജയം. എന്നാൽ ഓസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ് മണ്ണുകളിൽ ടീമിനു പരാജയം സംഭവിച്ചതു തിരിച്ചടിയായി.
കഴിഞ്ഞ നാല് വർഷമായി റൂട്ട് മികച്ച ഫോമിലാണ്. ടെസ്റ്റിലും ഏകദിനത്തിലും ഇംഗ്ലണ്ടിന്റെ നെടുംതൂണാണ് 35കാരനായ താരം. ഇംഗ്ലണ്ടിനായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും മറ്റാരുമല്ല. അലിസ്റ്റർ കുക്കിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് താരം പഴങ്കഥയാക്കിയത്. ടെസ്റ്റ് റൺ വേട്ടക്കാരുടെ മൊത്തം പട്ടികയിൽ റൂട്ട് അഞ്ചാം സ്ഥാനത്തുമുണ്ട്.
ഹാരി ബ്രൂക്കാണ് നിലവിൽ പരിമിത ഓവർ നായകൻ. അതേസമയം റൂട്ടിന്റെ സ്ഥിരതയാണ് താത്കാലിക ടെസ്റ്റ് നായക സ്ഥാനത്തേക്ക് താരത്തെ തിരഞ്ഞെടുക്കാൻ ബോർഡിനെ പ്രേരിപ്പിക്കുന്നത്. റൂട്ടിന്റെ തിരിച്ചു വരവ് ടീമിനു സ്ഥിരത നൽകുമെങ്കിലും ഭാവിയിലെ സ്ഥിരനായകനെക്കുറിച്ചുള്ള ചോദ്യങ്ങൾ ബാക്കിയാണ്. ബ്രൂക്കിനെ ഇംഗ്ലണ്ടിന്റെ ഭാവി ക്യാപ്റ്റനായി തന്നെയാണ് ഇംഗ്ലണ്ട് ബോർഡ് കാണുന്നത്. എന്നാൽ ടെസ്റ്റ് ക്യാപ്റ്റൻസി പോലെയുള്ള ഭാരിച്ച ഉത്തരവാദിത്വം കൂടി ബ്രൂക്കിനു പെട്ടെന്നു നൽകേണ്ടതില്ലെന്നും താരത്തിനു ടെസ്റ്റ് ബാറ്റിങിൽ കൂടുതൽ സ്ഥിരത പുലർത്താനും പരിചയസമ്പത്തുണ്ടാകാനും സമയം അനുവദിക്കണമെന്ന തീരുമാനവും റൂട്ടിലെത്താൻ ഇംഗ്ലണ്ടിനെ പ്രേരിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates