ബിഗ് ബിയിലെ മേരി ടീച്ചറായാണ് നടി നഫീസ അലിയെ മലയാളികൾക്ക് കൂടുതല്‍ പരിചയം. ബോളിവുഡിലും രാഷ്ട്രിയത്തിലും തിളങ്ങിയ നഫീസ കഴിഞ്ഞ ദിവസമാണ് തനിക്ക് വീണ്ടും കാൻസർ സ്ഥിരീകരിച്ചുവെന്ന വിവരം ആരാധകരോട് പങ്കുവെച്ചത്. കീമോതെറാപ്പി നടക്കുകയാണെന്നും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
തന്റെ കാന്‍സര്‍ പോരാട്ടത്തെ കുറിച്ചും അതിജീവനത്തെ കുറിച്ചും താരം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ആരാധകരമായി പങ്കുവയ്ക്കാറുണ്ട്. 2018 ല്‍ നഫീസയ്ക്ക് സ്റ്റേജ് 3 പെരിറ്റോണിയല്‍ ആന്റ് ഒവേറിയന്‍ കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. പിന്നീട് 2019ല്‍ കാന്‍സറിനെ അതിജീവിച്ച നഫീസയെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാന്‍സര്‍ തേടിയെത്തി.
'ഇന്ന് മുതല്‍ ജീവിതത്തില്‍ മറ്റൊരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. ഇന്നലെ പെറ്റ് സ്കാന്‍ ചെയ്തിരുന്നു. ശസ്ത്രക്രിയ സാധ്യമല്ലാത്തതിനാല്‍ കീമോതെറാപ്പി നാളുകളിലേക്ക് തിരികെ പോകുന്നു'. - എന്നായിരുന്നു നഫീസയുടെ കുറിപ്പ്. മറ്റ് പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ ഉള്ളതു കൊണ്ട് തന്നെ കാന്‍സറിനെ തിരിച്ചറിയുക പ്രയാസമാണ്. പെരിറ്റോണിയല്‍ കാന്‍സര്‍ അപൂര്‍വമാണെങ്കിലും, വയറിന്റെ ആവരണത്തെ ബാധിക്കുന്ന വളരെ ആക്രമണാത്മകമായ ഒന്നാണിതെന്നും നഫീസ പറയുന്നു.
എന്താണ് പെരിറ്റോണിയൽ കാൻസർ
വയറിനുള്ളിലെ ടിഷ്യുവിന്റെ നേർത്ത പാളിയായ പെരിറ്റോണിയത്തെ ബാധിക്കുന്ന കാൻസർ ആണ് പെരിറ്റോണിയൽ കാൻസർ. വയറുവേദന, ശരീരഭാരം കുറയൽ, ദഹന പ്രശ്നങ്ങൾ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
കാൻസർ രോഗികൾക്ക് ഒരു പോസിറ്റീവ് മാനസികാവസ്ഥ നിലനിർത്തുക എന്ന പലപ്പോഴും ബുദ്ധിമുട്ടാണ്. എന്നാൽ വെല്ലുവിളിയെ നേരിടുന്നതിന് രോഗിയുടെ ഊർജ്ജ നിലയ്ക്ക് അനുയോജ്യമായ മിതമായ ഫിറ്റ്നസ് ദിനചര്യ സ്വീകരിക്കുന്നതാണ് മികച്ചതെന്ന് നഫീസ പറയുന്നു. ഇതിനൊപ്പം രോഗപ്രതിരോധ സംവിധാനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പിന്തുണയ്ക്കുന്ന സന്തുലിതവുമായ ഭക്ഷണക്രമവും ആവശ്യമാണ്.
യോഗ, ധ്യാനം തുടങ്ങിയ പരിശീലനങ്ങൾ ഉൾപ്പെടുത്തുന്നതും പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതുമൊക്കെ വൈകാരിക ഭാരം ഒഴിവാക്കാനും സമ്മര്‍ദം കുറയ്ക്കാനും സഹായിക്കും. കൂടാതെ പതിവ് സ്‌ക്രീനിങ്ങുകൾക്ക് മുൻഗണന നൽകണമെന്നും നഫീസ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates