കോഴിക്കോട് ആറ് വർഷത്തിന് ശേഷം വീണ്ടും നിപ വൈറസ്. വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14കാരൻ മരിച്ചു. 2018 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ അഞ്ച് തവണയാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 21 പേരാണ് സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചത്. ഭയമല്ല, മുൻകരുതലും ജാഗ്രതയുമാണ് വേണ്ടത്.
എന്താണ് നിപ
മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്കു പടരുന്ന വൈറസ് ആണ് നിപ്പ. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇതു മനുഷ്യരിലേക്കു പകരാം. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കും പകരാറുണ്ട്. വൈറസ് ബാധിച്ചാൽ 4 മുതൽ 14 ദിവസം വരെയുള്ള കാലയളവിനുള്ളിൽ രോഗം പ്രത്യക്ഷപ്പെടാം. സാധാരണ ഇൻഫ്ലുവൻസ പനി പോലെയാണ് തുടക്കം. പിന്നീട് മസ്തിഷ്ക ജ്വര ലക്ഷണം പ്രകടിപ്പിക്കും. ശ്വാസ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകും.
ആദ്യമായി റിപ്പോർട്ട് ചെയ്തത് മലേഷ്യയിൽ
മലേഷ്യയിൽ ആണ് 1998ൽ ആദ്യമായി നിപ റിപ്പോർട്ട് ചെയ്തത്. എൽനിനോ എന്ന പ്രതിഭാസത്തിൽ കാടുകൾ ഉണങ്ങിയപ്പോൾ കാട്ടു വവ്വാലുകൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്കു ചേക്കേറി. വവ്വാലുകളിൽ നിന്നു വന പ്രദേശത്തോടു ചേർന്നുള്ള ഫാമുകളിലെ പന്നികൾക്കു രോഗം പകർന്നു. പന്നികളിൽ നിന്നു മനുഷ്യരിലേക്ക് വൈറസ് ബാധിച്ചു. ദശലക്ഷക്കണക്കിനു പന്നികളെ കൊന്നൊടുക്കിയാണ് മലേഷ്യ നിപയെ അതിജീവിച്ചത്. പിന്നീട് ഇതുവരെ അവിടെ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 1999ൽ സിംഗപ്പൂരിൽ നിപ റിപ്പോർട്ട് ചെയ്തു. 2001 ൽ ബംഗ്ലാദേശിലും പശ്ചിമബംഗാളിലെ സിലിഗുരിയിലും നിപ കണ്ടു.
സ്ഥിരീകരണം എങ്ങനെ?
തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നിവയിൽ നിന്ന് റിയൽ ടൈം പോളിമറൈസ് ചെയിൻ റിയാക്ഷൻ (ആർടിപിസിആർ) വഴി വൈറസിനെ വേർതിരിച്ചെടുക്കാം. എലീസ പരിശോധനയിലൂടെയും തിരിച്ചറിയാം.
വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരാം. വവ്വാലുകൾ ധാരാളമുള്ള പ്രദേശത്ത് നിലത്ത് കിടക്കുന്ന ചാമ്പങ്ങ, പേരയ്ക്ക, മാമ്പഴം തുടങ്ങിയ പഴങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കുക. വവ്വാൽ കടിച്ചെന്നു സംശയിക്കുന്ന പഴങ്ങൾ കഴിക്കരുത്. അത്തരം പഴങ്ങൾ മൃഗങ്ങൾക്കും കഴിക്കാൻ നൽകരുത്. ഇത്തരം പഴങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൈകൾ വൃത്തിയായി കഴുകണം. വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
മുൻകരുതൽ
∙ രോഗിയുമായുള്ള സമ്പർക്കത്തിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകുക.
∙ സോപ്പ് / ആൽക്കഹോൾ ഹാൻഡ് റബ്ബുകൾ ഉപയോഗിച്ച് കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
∙ രോഗിയുടെ സാധനങ്ങൾ പ്രത്യേകം സൂക്ഷിക്കുക, വസ്ത്രങ്ങൾ പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.
നാലു തരത്തിലാണ് നിപ പകരുന്നത്. രോഗം ബാധിച്ചവർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ വായു കണികയിലൂടെ പകരും. രോഗിയുടെ സ്രവങ്ങളിലൂടെയും രോഗാണുവാഹകരായ വവ്വാലുകളിൽ നിന്ന് മറ്റു ജന്തുക്കളിലേക്കും അവയിൽ നിന്നു മനുഷ്യരിലേക്കും രോഗികൾ കൈകാര്യം ചെയ്ത സാധനങ്ങളിലൂടെയും വൈറസ് പകരാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates