കേരളത്തില്‍ വീണ്ടും നിപ വൈറസ്. പാലക്കാടും മലപ്പുറത്തും രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഓരോ ജില്ലകളിലും 26 അംഗ കമ്മിറ്റി രൂപീകരിച്ച് ആരോഗ്യ വകുപ്പിന്റെ നേകൃത്വത്തില്‍ ഈ മൂന്ന് ജില്ലകളിലും നിപ പ്രതിരോധ- നിയന്ത്രണ നടപടികള്‍ ആരംഭിച്ചു.
2018 മേയ് മാസമാണ് ആദ്യമായി കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്ന് 18 പേര്‍ നിപ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. രണ്ട് പേർ മാത്രമാണ് രോഗമുക്തരായത്. കോഴിക്കോട് പേരാമ്പ്രയിലെ സൂപ്പിക്കടയിലായിൽ നിന്നായിരുന്നു രോഗവ്യപാനം. പഴം തീനികളായ വവ്വാലുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നത്. ആരോഗ്യ വകുപ്പിന്റെ മികച്ച പ്രവർത്തനത്തെ തുടർന്ന് 2018 ജൂൺ 30ന് മലപ്പുറം, കോഴിക്കോട് ജില്ലകളെ നിപ വിമുക്തമായി പ്രഖ്യാപിച്ചു.
പിന്നീട് 2019ൽ എറണാകുളത്ത് രോഗം റിപ്പോർട്ട് ചെയ്തെങ്കിലും പെട്ടെന്ന് ശമനമുണ്ടായി. തുടർന്ന് 2021 സെപ്റ്റംബറിൽ കോഴിക്കോട് ചാത്തമംഗലത്ത് വൈറസ് ബാധയെ തുടർന്ന് 12 വയസുകാരൻ മരിച്ചു. 2023 ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി കോഴിക്കോട്ടെ കുറ്റ്യാടിക്കടുത്ത് മരുതോങ്കര, ആയഞ്ചേരി എന്നിവിടങ്ങളിൽ രണ്ടുപേർ നിപ വന്ന് മരിച്ചു. എന്നാൽ, ഈ കാലയളവിൽ രോഗം ബാധിച്ച 12കാരനെയുൾപ്പെടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി. 2024 ജൂലൈ 21ന് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 വയസുള്ള ആൺകുട്ടി നിപ ബാധിച്ച് മരിച്ചിരുന്നു.
1998ല്‍ മലേഷ്യയിലെ സുങകായ് നിപാ എന്ന പ്രദേശത്താണ് ആദ്യമായി ഈ വൈറസ്ബാധ പൊട്ടിപ്പുറപ്പെട്ടതെന്നാണ് കരുതുന്നത്. അങ്ങനെയാണ് വൈറസിന് നിപ എന്ന പേര് വരാൻ കാരണം. 1997ലെ ആഗോള കാലാവസ്ഥ പ്രതിഭാസമായ എല്‍നിനോ മലേഷ്യന്‍ കാടുകളെ വരള്‍ച്ചയിലേക്ക് നയിച്ചു. ഇതോടെ പല മൃഗങ്ങളും പക്ഷികളും കാടുകളില്‍ നിന്ന് കൃഷിയിടങ്ങളിലേക്ക് വരാന്‍ തുടങ്ങി. അധികം വൈകാതെ മലേഷ്യയിലെ പന്നിഫാമുകളിലെ പന്നികളില്‍ അജ്ഞാതമായ ഒരു രോഗം ബാധിച്ചു. പന്നികള്‍ കൂട്ടിമായി ചത്തുപോവുകയും രോഗബാധ മനുഷ്യരിലേക്കും ബാധിത്തു തുടങ്ങിയതോടെയാണ് ആശങ്കയായി. 257 രോഗം സ്ഥിരീകരിക്കുകയും 105 പേര്‍ മരിക്കുകയും ചെയ്തു. ലോകത്തിന്റെ പല ഭാഗങ്ങളിലും നിപ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ വൈറസ് ബാധ ഉണ്ടായിട്ടുള്ളത് ബംഗ്ലാദേശിലാണ്.
ഹെനിപാ വൈറസ് ജീനസിലെ പാരാമിക്‌സോ വൈറിഡേ കുടുംബത്തിലെ അംഗമാണ് നിപ വൈറസ്. ഇതൊരു ആര്‍എന്‍എ വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും വൈറസ് പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അഞ്ച് മുതല്‍ 14 ദിവസം വരെയാണ് വൈറസിന്റെ ഇന്‍കുബേഷന്‍ കാലാവധി. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം.
പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ ബോധം നഷ്ടപ്പെട്ട്, കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്.
നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആര്‍ ടി പി സി ആര്‍ പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.
രോഗബാധയുള്ള വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീർ എന്നിവ മനുഷ്യ ശരീരത്തിലെത്തിയാൽ രോഗത്തിന് കാരണമാകും. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം. വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ കഴിവതും പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല. നിപ വൈറസിനെ പ്രതിരോധിക്കാൻ കൃത്യമായ മരുന്നില്ല. കൃത്യമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക മാത്രമാണ് രോഗത്തെ ചെറുക്കാനുള്ള പോംവഴി.
കൃത്യമായി മാസ്‌ക് ഉപയോഗിക്കുക
സാമൂഹിക അകലം പാലിക്കുക
ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക
രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.
Nipah virus brief history and prevention.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates