പൂച്ചയെ കാണുമ്പോൾ ഒന്ന് കൊഞ്ചിക്കാനും ലാളിക്കാനുമൊക്കെ തോന്നാറുണ്ടോ? പൂച്ചയുമായുള്ള സ്ഥിരമായ സഹവാസം മനുഷ്യരിൽ 'സ്‌ക്രീസോഫ്രീനിയ' എന്ന മാനസികാരോഗ്യ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് പുതിയ പഠനം. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് റിസര്‍ച്ചിലെ ഗവേഷകർ നടത്തിയ പഠനം സ്‌ക്രീസോഫ്രീനിയ ബുളളറ്റിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
44 വർഷങ്ങളായി യുഎസ്, യുകെ എന്നിവയുള്‍പ്പെടെ 11 രാജ്യങ്ങളിലായി നടത്തിയ 17 പഠനങ്ങൾ വിശകലനം ചെയ്താണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. പൂച്ചകളുമായി സമ്പര്‍ക്കം പുലര്‍ത്താത്തവരെ അപേക്ഷിച്ച് പൂച്ചയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആളുകള്‍ക്ക് മാനസിക രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് ഗവേഷകരുടെ റിപ്പോര്‍ട്ടുകള്‍.
പൂച്ചകളില്‍ സാധാരണയായി കാണപ്പെടുന്ന 'ടോക്‌സോപ്ലാസ്മ ഗോണ്ടി' എന്ന പാരസൈറ്റ് അവയോടൊപ്പമുള്ള സ്ഥിരമായ സഹവാസത്തെ തുടർന്ന് മനുഷ്യരുടെ ശരീരത്തിൽ എത്തിപ്പെടുന്നു.
ഈ പാരസൈറ്റ് ശരീരത്തില്‍ കയറി കേന്ദ്ര നാഡീവ്യൂഹത്തില്‍ എത്തിയാല്‍ ന്യൂറോ ട്രാന്‍സ്മിറ്ററുകളെ ബാധിക്കുകയും ഇത് വ്യക്തിത്വ മാറ്റങ്ങള്‍, മാനസിക രോഗ ലക്ഷണങ്ങള്‍, മാനസിക വൈകല്യങ്ങള്‍ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട മറ്റൊരു പഠനത്തിലും പൂച്ച കടിച്ചതായി റിപ്പോര്‍ട്ട് ചെയ്തവരില്‍ കൂടുതല്‍ മാനസികരോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
ആളുകളുടെ ചിന്ത, പെരുമാറ്റം, വികാരം എന്നിവയെ ബാധിക്കുന്ന ഒരു ഗുരുതരമായ മാനസികാരോഗ്യ അവസ്ഥയാണിത്. മറ്റുള്ളവര്‍ കാണാത്ത കാര്യങ്ങള്‍ കാണുകയോ, ശബ്ദങ്ങള്‍ കേള്‍ക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഭ്രമാത്മകത ഉണ്ടാകുന്നു. സത്യമല്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള ഉറച്ച വിശ്വാസങ്ങളാണ് ഭ്രമാത്മകതയില്‍ ഉള്‍പ്പെടുന്നത്. ഇത്തരം കാര്യങ്ങള്‍ ദൈനംദിന ജീവിതത്തെ ദുഷ്‌കരമായി ബാധിച്ചേക്കാം.
1995 മുതൽ ഇതുസംബന്ധിച്ചുള്ള പഠനങ്ങൾ നടന്നു വരികയാണ്. എന്നാൽ ഇതുവരെയുള്ള ഗവേഷണങ്ങൾ സമ്മിശ്ര നിഗമനങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. കുട്ടിക്കാലത്ത് പൂച്ചകളോടൊപ്പം കഴിയുന്നത് ഒരു വ്യക്തിക്ക് സ്കീസോഫ്രീനിയ വരാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോള്‍ നടത്തിയ പഠനത്തെ സംബന്ധിച്ച് രണ്ട് വാദങ്ങള്‍ നിലനില്‍ക്കെ കൂടുതല്‍ പഠനങ്ങള്‍ ഇതേസംബന്ധിച്ച് നടത്തേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. എന്നാല്‍ കുറച്ച് ശുചിത്വശീലങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. പൂച്ചയുടെ മാലിന്യം കൈകാര്യം ചെയ്തശേഷം കൈകള്‍ വൃത്തിയായി കഴുകുക, വളര്‍ത്തുമൃഗം ആരോഗ്യമുള്ളതാണെന്ന് ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates