കുഞ്ഞുങ്ങൾ ഇല്ലാതെ നിരാശയിൽ കഴിയുന്ന ദമ്പതികൾക്ക് പ്രതീക്ഷ നൽകുന്ന ഒന്നാണ് വാടക ഗർഭധാരണം (സറോഗസി). എന്നാൽ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങള്‍ ഇത്തരത്തില്‍ സറോഗസിയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന നിരവധി ദമ്പതികളുടെ മനസില്‍ ആശങ്കയുണ്ടാക്കുന്നതാണ്.
ഏറെ പ്രതീക്ഷയോടെയാണ് രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികള്‍ ഹൈദരാബാദിലെ റെജിമെന്റല്‍ ബസാറിലെ യൂണിവേഴ്‌സല്‍ സൃഷ്ടി ഫെര്‍ട്ടിലിറ്റി സെന്ററില്‍ എത്തുന്നത്. അവിടെ നിന്ന് അവര്‍ക്ക് പുത്തല്‍ സ്വപ്‌നങ്ങള്‍ കാണാനുള്ള പ്രതീക്ഷകള്‍ കിട്ടി. ക്ലിനിക്കിലെ ഡോക്ടറില്‍ അവര്‍ക്ക് പൂര്‍ണ വിശ്വാസമായിരുന്നു. വാടക ഗര്‍ഭധാരണത്തിന് 35 ലക്ഷം രൂപയാണ് ദമ്പതികള്‍ നൽകിയത്. സറോഗസിയിലൂടെ അവര്‍ക്ക് കഴിഞ്ഞ വർഷം ഒരു കുഞ്ഞിനെയും ലഭിച്ചു. എന്നാല്‍ കുട്ടിയുടെയും അമ്മയുടെയും ഡിഎന്‍എ പരിശോധന വൈകിപ്പിക്കുന്ന നടപടിയാണ് ദമ്പതികളില്‍ ചില സംശയങ്ങള്‍ ഉണ്ടാക്കിയത്.
സ്വതന്ത്ര ഡിഎന്‍എ പരിശോധനയില്‍ കുട്ടിക്ക് മാതാപിതാക്കളുടെ ജനിതകവുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തി. ഇത് വലിയൊരു തട്ടിപ്പിന്റെ ചുരുള്‍ അഴിച്ചു. രാജസ്ഥാന്‍ ദമ്പതികളുടെ പരാതിയില്‍ പൊലീസ് ക്ലിനിക്കില്‍ നടത്തിയ റെയ്ഡില്‍ ക്ലിനിക്ക് അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ബീജക്കടത്തു റാക്കറ്റ് ഉള്‍പ്പെടെ ഈ കേന്ദ്രം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
സിനിമയിലും സീരിയലിനും കാണുന്ന പോലെ ചെന്നാല്‍ ഉടന്‍ ചെയ്യുന്ന ഒന്നല്ല, സറോഗസി. വാടക ഗര്‍ഭധാരണത്തിന് കൃത്യമായ നിയമം നമ്മുടെ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. അത് അറിയാതെ പോകുന്നതാണ് ഇത്തരം കെണിയില്‍ പെട്ടുപോകാനുള്ള പ്രധാന കാരണമെന്ന് കൊച്ചി, വിപിഎസ് ലേക് ഷോര്‍ ആശുപത്രി, ഗൈനക്കോളജി വിഭാഗം എച്ച്ഒഡി ഡോ. സ്മിത ജോയി പറയുന്നു. ഇന്ത്യയില്‍ വാടക ഗര്‍ഭധാരണം നിയന്ത്രിക്കുന്നതിന് 2021-ലാണ് സറോഗസി റെഗുലേഷന്‍ നിയമം നിലവില്‍ വരുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള അനധികൃത ഗർഭധാരണ ചികിത്സ നിരോധിക്കുകയും ധാര്‍മ്മികമായ വാടക ഗര്‍ഭധാരണത്തെ (altruistic surrogacy) പ്രോത്സാഹിപ്പിക്കുക എന്നതുമാണ് ഈ നിയമത്തിന്റെ ഉദ്ദേശം.
മുൻപ് ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ വാടകഗര്‍ഭധാരണം വ്യാപകമായി നടന്നിരുന്നു. അതായത്, കാശു കൊടുത്ത് സ്ത്രീയുടെ ഗർഭപാത്രം വാടകയ്ക്ക് എടുക്കും. ശേഷം അവരുടെ ഗര്‍ഭപാത്രത്തില്‍ അമ്മയുടെ അണ്ഡവും അച്ഛന്റെ ബീജവും സംയോജിപ്പിച്ച് വികസിപ്പിക്കുന്ന ഭ്രൂണത്തെ നിക്ഷേപിക്കും. ഗര്‍ഭകാലത്തിന് ശേഷം ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കും. ഇതിൽ വാടക ഗർഭധാരണം എന്നത് പണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. വാടക ഗർഭധാരണത്തിനായി ഏതെങ്കിലുമൊരു സ്ത്രീ എന്ന് മാത്രമായിരിക്കും നിബന്ധന. എന്നാൽ ഇന്ന് പ്രക്രിയ ഏതാണ്ട് ഒരുപോലെയാണെങ്കിലും നിയമത്തില്‍ മാറ്റം വന്നു.
അതായത് വാണിജ്യാടിസ്ഥാനത്തിലുള്ള വാടകഗര്‍ഭധാരണം ഇന്ന് സാധ്യമല്ല. പകരം അടുത്ത ബന്ധുക്കള്‍ അല്ലെങ്കില്‍ നമ്മുടെ വെൽവിഷർ ആയ സ്ത്രീ ആയിരിക്കണം നിങ്ങൾക്ക് വേണ്ടി ഗർഭധാരണം നടത്തേണ്ടത്. അവിടെ പണം ആയിരിക്കില്ല അടിസ്ഥാനം. കുഞ്ഞിനും ചികിത്സാ ചെലവും മാത്രമായിരിക്കും ദമ്പതികൾ നൽകേണ്ടതെന്നും കൊച്ചി, വിപിഎസ് ലേക് ഷോര്‍ ആശുപത്രി ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ്, ഡോ. ശ്രീലക്ഷ്മി ലക്ഷ്മൺ പറയുന്നു.
കേരളത്തിൽ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഇത്തരം ക്ലിനിക്കൾ ഇന്ന് വളരെ കുറവാണ്. ഏതാണ്ട് 23 സ്ഥാപനങ്ങൾക്ക് മാത്രമാണ് സറോഗസി ചെയ്യാൻ സർക്കാർ അനുമതിയുള്ളത്. ഇത് ആളുകളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നുണ്ടാവാമെന്ന് ഡോ. സ്മിത ജോയി പറയുന്നു.
സറോഗതി ചെയ്യാൻ ഉദ്ദേശിക്കുന്ന ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
നിങ്ങൾ സറോഗസി നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ചികിത്സ തേടുന്ന ക്ലിനിക്ക് സർക്കാർ രജിസ്ട്രേഷൻ ഉള്ളതാണെന്ന് ഉറപ്പാക്കണം. ഇത് ആരോഗ്യകരമായ ചികിത്സയ്ക്കും പിഴവുകൾ ഒഴിവാക്കാനും സഹായിക്കും.
ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ഉള്ള സ്ത്രീയെ ആയിരിക്കണം സറോഗേറ്റ് മതർ ആയി തിരഞ്ഞെടുക്കേണ്ടത്. സ്ത്രീയുടെ പ്രായം 25നും 30നും ഇടയിലായിരിക്കണം. മാത്രമല്ല, ഒരു സ്ത്രീക്ക് ഒരു തവണ മാത്രമേ സറോഗേറ്റ് ചെയ്യാന്‍ പാടുള്ളൂ.
സറോഗസിയിലൂടെ കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികൾ കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്ന് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിരിക്കണം. കുട്ടികൾ ഉള്ള ദമ്പതികൾക്ക് പുതിയ നിയമം പ്രകാരം സറോഗസി അനുവദനീയമല്ല.
സറോഗസി ചെയ്യാൻ ഉദ്ദേശിക്കുന്ന ദമ്പതികളിൽ സ്ത്രീക്ക് 23നും 50നും ഇടയിലായിരിക്കണം പ്രായം, പുരുഷന് 26നും 55നും ഇടയിലായിരിക്കണം പ്രായം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates