'കൂടെ ഉള്ളപ്പോൾ വൻ വൈബ് ആണ്, പക്ഷെ പോയാൽ പോയ വഴിയാണ്, ഒരു കണക്ഷനും ഉണ്ടാവില്ല, എന്തു സ്വഭാവമാണ് അവന്റേത്?' എല്ലാ ഗ്യാങ്ങിലും ഒരുപോലെ പ്രത്യക്ഷപ്പെടുകയും എല്ലാവരോടും ഫ്രണ്ട്ലി ആയി ഇരിക്കുകയും പിന്നീട് സ്വയം മാഞ്ഞു പോവുകയും ചെയ്യുന്ന സുഹൃത്തുക്കൾ നിങ്ങൾക്ക് ഉണ്ടോ? ന്യൂയോർക്കിലെ മനഃശാസ്ത്രജ്ഞനായ ഡോ. റാമി കാമിൻസ്കി തന്റെ 'ദി ഗിഫ്റ്റ് ഓഫ് നോട്ട് ബിലോങ്ങിങ്' എന്ന പുസ്തകത്തിൽ ഇത്തരക്കാരെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. എക്സ്ട്രോവർട്ട് ആണോ എന്ന് ചോദിച്ചാൽ അല്ല, എന്നാൽ ഇൻട്രോവർട്ടുകൾ അല്ല താനും. ഇതിനിടെയിൽ നിൽക്കുന്ന ഇത്തരം വ്യക്തിത്വങ്ങളെ അദ്ദേഹം 'ഒട്രോവർട്സ്' എന്ന് വിളിക്കുന്നു.
എല്ലാവരുമായും ഫ്രണ്ട്ലി ആണെങ്കിലും ഒരു ഗ്യാങ്ങിലും പെടാത്തവരാണ് ഒട്രോവർട്‌സ്. രസികനും സംസാരപ്രിയനും കണക്ടഡ് ആണെന്നൊക്കെ പുറമേ തോന്നുമെങ്കിലും ഉള്ളിൽ ഇത്തരക്കാർ ഇമോഷണലി സ്വതന്ത്രരായിരിക്കും. 'ഞാന്‍ തന്നെയാണ് എന്‍റെ മുതലാളി'- എന്നൊരു രീതിയാണ്. എല്ലാവരുടെയും ഒപ്പമുണ്ടെങ്കിലും ആർക്കും ഒപ്പം കൂടാത്ത പ്രകൃതമാണ് ഇവരുടേത്.
എത്ര നല്ല സുഹൃത്ത് വലയമാണെങ്കിലും എപ്പോഴും താൻ ഇവിടെ ഫിറ്റാകില്ല, ഒരു ഔട്ട് സൈഡർ എന്ന ഫീൽ ഇവർക്ക് തോന്നാം. ഇത് സാമൂഹിക ഉത്കണ്ഠ കാരണമല്ല, കാര്യങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി കാണാന്‍ ഇഷ്ടപ്പെടുകയും ഒരു ഗ്രൂപ്പിലും ഒതുങ്ങാന്‍ ഇഷ്ടപ്പെടാതിരിക്കുകയും ശ്രമിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ്. എല്ലാവരോടും വളരെ ഫ്രീ ആയി ഇടപഴകുമ്പോഴും വളരെ ആഴത്തിലുള്ളതും ആത്മാര്‍ഥമായതുമായ ബന്ധങ്ങള്‍ ആഗ്രിഹിക്കുന്നവരാണ് ഇക്കൂട്ടര്‍.
ഏതെങ്കിലും ഒരു കൂട്ടത്തിൽ ഉൾപ്പെടുക എന്ന തത്വത്തിലാണ് ഒട്രോവർട്ടുകൾ മറ്റ് വ്യക്തിത്വ സവിശേഷതകളും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നത്. ആളുകളോട് സംസാരിക്കുമ്പോഴാണ് എക്സ്ട്രോവർട്ടുകൾ ഊർജസ്വലരാകുന്നത്, എന്നാൽ ഏകാന്തതയിൽ ആശ്വാസം കണ്ടെത്തുന്നവരാണ് ഇൻട്രോവർട്ടുകൾ. ഇതിൽ നിന്ന് വ്യത്യസ്തമായി ഒട്രോവർട്ടുകൾ ഗ്രൂപ്പുകളിലേക്ക് എത്തിപ്പെടുകയും ജനപ്രിയരാകാനും കഴിയും, എന്നാൽ ആ ഗ്രൂപ്പില്‍ അവർ വൈകാരികമായി ഓട്ട്സൈഡർ എന്ന തോന്നലിലൂടെയാകും കടന്നു പോവുക.
താമസിയാതെ, ഒട്ടോർവെർട്ടുകൾ പൊരുത്തപ്പെടാൻ ശ്രമിക്കുന്നതിന് പകരം സ്വന്തം വഴിക്ക് പോവുകയും ചെയ്യും. ചിലർ ഇതിനെ ഒളിച്ചോട്ടമെന്നോ ബലഹീനനെന്നോ വിലയിരുത്താം. എന്നാൽ കാമിൻസ്കി ഇതിന് എവിടെയും ഉൾപ്പെടാതിരിക്കുക എന്നത് ഒരു അനുഗ്രഹമായാണ് വിശേഷിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിനും സർഗാത്മകയ്ക്കും പ്രാധാന്യം നൽകുന്ന - എഴുത്ത്, തെറാപ്പി അല്ലെങ്കിൽ സംരംഭകത്വം എന്നീ റോളുകളിൽ ഇത്തരക്കാർക്ക് മികവ് പുലർത്താൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates