കൊച്ചി: വീട്ടുമുറ്റത്ത് മുന്തിരിവള്ളികള്‍ നട്ടുവളർത്താൻ ഒരു നിമിഷമെങ്കിലും ആഗ്രഹിക്കാത്ത മലയാളികള്‍ കുറവായിരിക്കും. എന്നാല്‍ ഇവിടത്തെ കാലാവസ്ഥയില്‍ മുന്തിരി പിടിക്കില്ല എന്ന മുന്‍വിധിയില്‍ ഇതിന് ഇറങ്ങിപ്പുറപ്പെടാത്തവരാണ് ഭൂരിഭാഗം ആളുകളും. ഇതില്‍ നിന്ന് വ്യത്യസ്തമായി ഒരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് എറണാകുളം സ്വദേശിയായ യുവാവ്.
ആലുവ തായിക്കാട്ടുകര പീടിയക്കവളപ്പില്‍ ആഷലിന്റെ വീട്ടിലെത്തിയാല്‍ അമ്പരന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. വിദേശത്ത് നിന്ന് കൊണ്ടുവന്ന വിവിധതരത്തിലുള്ള പത്തിനം ഫലങ്ങളാണ് ഇവിടെ വിളഞ്ഞുകിടക്കുന്നത്. ഡ്രാഗണ്‍ ഫ്രൂട്ട് അടക്കമുള്ള ഫലങ്ങളാണ് കാഴ്ചക്കാരെ പഴവര്‍ഗത്തിന്റെ പുതിയ ലോകത്തേയ്ക്ക് കൊണ്ടുപോകുന്നത്. ഇതില്‍ ഇപ്പോള്‍ എല്ലാവരുടെയും ആകര്‍ഷണം പിടിച്ചുപറ്റിയിരിക്കുന്നത് കംബോഡിയന്‍ ഇനത്തില്‍പ്പെട്ട മുന്തിരിയാണ്.
ആഷലിന്റെ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തിയിരിക്കുന്ന മുന്തിരിച്ചെടിക്ക് എന്താണിത്ര പ്രത്യേകത എന്നല്ലേ? ഒരു കുലതന്നെ നാലു കിലോയോളം തൂക്കം വരും. അതു മാത്രമല്ല, ഒരു കുലയില്‍ത്തന്നെ അഞ്ഞൂറിലധികം മുന്തിരിപ്പഴങ്ങളും. ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ആഷല്‍ വിദേശ പഴങ്ങളോടുള്ള താല്‍പര്യത്തില്‍ വെളിയത്ത് ഗാര്‍ഡന്‍സ് എന്ന നഴ്‌സറിയില്‍നിന്ന് 80 രൂപയ്ക്ക് വാങ്ങി നട്ട തൈയാണ് ഇപ്പോള്‍ നിറയെ മുന്തിരിക്കുലകളുമായി നില്‍ക്കുന്നത്. വര്‍ക്ക് ഫ്രം ഹോം ആയാണ് ജോലി ചെയ്യുന്നത് എന്നതുകൊണ്ട് ഇവയെ വേണ്ട പോലെ പരിപാലിക്കാന്‍ സമയം കിട്ടുന്നതായി ആഷല്‍ പറയുന്നു.
കുഴിയെടുത്ത് ചുവന്ന മണ്ണും എല്ലുപൊടിയും ചാണകപ്പൊടിയും ജൈവവളവും ചേര്‍ത്താണ് തൈ നട്ടത്.ആറു മാസമായപ്പോള്‍ പൂവിട്ടതായും ആഷല്‍ പറഞ്ഞു. നന്നേ ചെറിയ പൂക്കുലയുണ്ടായി പൂവിരിഞ്ഞ് കായ്കള്‍ ഉണ്ടാകുന്നതനുസരിച്ച് കുല നീണ്ടുവളരുകയും പുതിയ പൂക്കളുണ്ടാവുകയും ചെയ്യുന്നു. കായ്കളുടെ എണ്ണം കൂടുതന്നതിനനുസരിച്ച് കുലയുടെ തണ്ടിന്റെ വലുപ്പവും കൂടുന്നു. നമ്മുടെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് കംബോഡിയന്‍ മുന്തിരിയെന്നും ആഷല്‍ പറയുന്നു. എത്ര ശക്തമായ മഴ പെയ്താലും പൂവ് നഷ്ടപ്പെടില്ല. ജ്യൂസ് അടിയ്ക്കാന്‍ പറ്റിയതാണ്. കുലയില്‍ സ്ഥലമുള്ളിടത്ത് വീണ്ടും പൂവ് ഉണ്ടായി കായ്ക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണെന്നും ആഷല്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates