ലണ്ടൻ: 84 വർഷങ്ങൾക്ക് മുൻപ് ലൈബ്രറിയിൽ നിന്ന് എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിക്ക് തന്നെ മടക്കി നൽകി! മുത്തച്ഛൻ എടുത്ത പുസ്തകം വർഷങ്ങൾക്ക് പിന്നിട്ടപ്പോൾ പേരക്കുട്ടിയാണ് ലൈബ്രറിയെ തിരികെ എൽപ്പിച്ചത്. അതും പിഴയായ 1,740 രൂപ അടച്ചു തന്നെ പുസ്തകം തിരികെ ഏൽപ്പിച്ചു. പണമടച്ചതിന്റെ രസീതിയും തിരികെ വാങ്ങിയാണ് പേരക്കുട്ടി മടങ്ങിയത്.
ഇംഗ്ലണ്ടിലെ കവൻട്രിയിലുള്ള ഏൾസ്‌ഡൺ ലൈബ്രറിയിൽ നിന്ന് ക്യാപ്റ്റൻ വില്യം ഹാരിസൺ എന്നയാൾ എടുത്ത റിച്ചാർഡ് ജെഫറീസിന്റെ 'റെഡ് ഡീർ' എന്ന പുസ്തകമാണ് കൊച്ചുമകൻ പാഡി റിയോർഡൻ തിരികെ ഏൽപ്പിച്ചത്. 1938 ഒക്ടോബർ 11നായിരുന്നു അത് ലൈബ്രറിയിൽ തിരികെ ഏൽപ്പിക്കേണ്ടിയിരുന്നത്. എന്നാൽ, ക്യാപ്റ്റൻ വില്യം ഹാരിസൺ അത് മറന്നു പോയി. 1957ൽ അദ്ദേഹം മരിച്ചു. അതുവരെ അദ്ദേഹത്തിന്റെ അലമാരയിൽ കിടന്ന പുസ്തകം മരണ ശേഷം അദ്ദേഹത്തിന്റെ മറ്റ് വസ്തുക്കൾക്കൊപ്പം ബന്ധുക്കൾ മാറ്റിവയ്ക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ മകൾ അന്നയും അടുത്തിടെ മരിച്ചു. അപ്പോഴും പുസ്തകം ആരാലും ശ്രദ്ധിക്കപ്പെടാതെ അവിടെ തന്നെ കിടന്നു. അതിനിടയിലാണ് വീട് വൃത്തിയാക്കുമ്പോൾ വില്യമിന്റെ കൊച്ചുമകനായ പാഡി റിയോർഡന്റെ ശ്രദ്ധയിൽ പുസ്തകം പെടുന്നത്. അതോടെ പുസ്തകം എവിടുത്തേതാണോ അവിടേക്ക് തന്നെ തിരികെ ഏൽപ്പിക്കണം എന്ന് പാഡി കരുതുകയായിരുന്നു. അങ്ങനെയാണ് പിഴയടച്ച് പുസ്തകം ലൈബ്രറിക്ക് തന്നെ കൈമാറിയത്.
ലൈബ്രറിയുടെ സോഷ്യൽ മീഡിയ പേജിൽ പുസ്തകത്തിന്റെ ചിത്രങ്ങളോടൊപ്പം പുസ്തകം തിരികെ എത്തിയ സന്തോഷം പങ്കുവച്ചു. 'അപൂർവമായി മാത്രം സംഭവിക്കുന്ന ചില കാര്യങ്ങൾ ഇവിടെ സംഭവിച്ചു. റിച്ചാർഡ് ജെഫറീസിന്റെ റെഡ് ഡീർ എന്ന പുസ്തകത്തിന്റെ കോപ്പി 84 വർഷങ്ങൾക്ക് ശേഷം തിരികെ എത്തി. പാഡി റിയോർഡൻ എന്നയാളാണ് തന്റെ മുത്തച്ഛൻ കൊണ്ടുപോയ പുസ്തകം തിരികെ ഏൽപ്പിച്ചത്. അതിനൊപ്പം പിഴയും ലൈബ്രറിയെ ഏൽപ്പിച്ചു'- കുറിപ്പിൽ പറയുന്നു.
പുസ്തകം വായിച്ചു കഴിഞ്ഞാലുടനെ തിരികെ ഏൽപ്പിക്കണം എന്നും അല്ലാത്ത പക്ഷം പിഴ ഒടുക്കേണ്ടി വരും എന്നുമൊക്കെ പുസ്തകത്തിൽ തന്നെ എഴുതിയിരിക്കുന്നതും കാണാം. ഏതായാലും ഇത്രയധികം വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി ഒരു പുസ്തകം തിരികെ എത്തിയ പോസ്റ്റ് കണ്ട് നിരവധി പേരാണ് അതിനോട് പ്രതികരിച്ചത്. എത്ര സന്തോഷമുള്ള കാര്യമാണ് എന്ന് പലരും പ്രതികരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates