മഞ്ഞു പെയ്യുന്ന ക്രിസ്മസ് രാവുകളിൽ മാനത്തെ നക്ഷത്രങ്ങൾ ഓരോന്നും ഭൂമിയിലെ വീടുകളിൽ തെളിഞ്ഞു നിൽക്കും. യേശുവിന്റെ പിറന്നാൾ ആണ് ക്രിസ്മസ് എന്നാണ് വിശ്വാസം. നക്ഷത്രങ്ങൾ മാത്രമല്ല, രാത്രി സമ്മാനപ്പൊതികളുമായി എത്തുന്ന സാന്താക്ലോസ്, മധുരവും വീഞ്ഞും നിറഞ്ഞ അത്താഴം അങ്ങനെ ക്രിസ്മസിന് പ്രത്യേകതകൾ നിരവധിയാണ്. നൂറ്റാണ്ടുകൾക്കിടയിൽ അനവധി പരിഷ്കാരങ്ങൾ പരുവപ്പെടുത്തിയതാണ് ഇന്നത്തെ ക്രിസ്മസ് ആഘോഷം.
ക്രിസ്തു ജനിച്ച ദിവസമാണ് ക്രിസ്മസ് ആയി ലോകമെമ്പാടുമുള്ള വിശ്വാസികൾ ആഘോഷിക്കുന്നത്. ആ ദിവസം ഡിസംബർ 25 ആണ് എന്നാണ് പൊതുധാരണ. റോമൻ കത്തോലിക്ക ചർച്ച് മുന്നോട്ട് വെച്ചതാണ് ഡിസംബർ 25 എന്ന ദിവസം. ശരിക്കും ക്രിസ്തു ജനിച്ചത് എന്നാണെന്നതിന് ഔദ്യോഗിക തെളിവുകളില്ല.
അതുകൊണ്ട് തന്നെ ലോകത്തുള്ള എല്ലാ വിശ്വാസികളും ക്രിസ്മസ് ഡിസംബർ 25 തന്നെയാണ് ആഘോഷിക്കുന്നത് എന്ന് തെറ്റുദ്ധരിക്കരുത്. ഓർത്തുഡോക്‌സ് മതവിശ്വാസികൾ കൂടുതലുള്ള റഷ്യ, യുക്രൈൻ, റൊമാനിയ എന്നീ രാജ്യങ്ങളിൽ ജനുവരി ഏഴിനാണ് ക്രിസ്മസ് ആഘോഷം. ചില ഗ്രീക്ക് ഓർത്തഡോക്‌സ് വിശ്വാസികളും ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിക്കാറുണ്ട്.
ക്രിസ്മസിന് കൈമാറുന്ന ക്രിസ്‌മസ് കാർഡുകളും സമ്മാനങ്ങളും ഭക്ഷണ വിഭവങ്ങളുമൊക്കെ വിക്ടോറിയ കാലഘട്ടത്തിൽ തുടങ്ങിയ സംസ്കാരമാണ്. ഈ കാലഘട്ടത്തിലാണ് ക്രിസ്മസ് ആഘോഷത്തിന് കൂടുതൽ പ്രചാരം കിട്ടുന്നത്. അതിന് പിന്നിൽ വിക്ടോറിയ രാജ്ഞിയുടെയും ഭർത്താവ് ആൽബെട്ട് രാജകുമാരന്റെ പ്രത്യേക താൽപര്യമുണ്ടായിരുന്നു.
ക്രിസ്മസ് ട്രീയുടെ ചരിത്രം 16-ാം നൂറ്റാണ്ട് മുതലുണ്ടെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ജർമ്മനിയിൽ മരങ്ങൾ നട്‌സും പഴങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നത്രേ. കാലക്രമേണ പേപ്പർ തോരണങ്ങളും മെഴുകുതിരികളും കൊണ്ട് അലങ്കാരപ്പണികൾ ചെയ്യാൻ തുടങ്ങി. റോമാക്കാർ നിത്യ ജീവിത്തതിന്റെ ചിഹ്നമായി എവർഗ്രീൻ ചെറികൾ ഇത്തരത്തിൽ അലങ്കരിക്കാറുണ്ടായിരുന്നു എന്നും ചരിത്രകാരന്മാർ പറയുന്നു.
സാന്റാക്ലോസ്
ക്രിസ്മസ് അപ്പൂപ്പനെ ഒഴിവാക്കി ക്രിസ്മസ് ആഘോഷമില്ല. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സെന്റ് നിക്കോളാസ് ആണ് പിൻകാലത്ത് സാന്റാക്ലോസ് ആയിമാറിയത്. സാന്റാക്ലോസിനെയാണ് ആളുകൾ ക്രിസ്മസ് അപ്പൂപ്പനെന്നും ക്രിസ്മസ് ഫാദർ എന്നും വിളിക്കുന്നത്.
എന്നാൽ സാന്റാക്ലോസ് മാത്രമല്ല ലോകത്ത് പ്രചാരമുള്ള ക്രിസ്മസ് കഥാപാത്രങ്ങൾ. ഇറ്റലിയിൽ 'ലാ ബെഫാന' എന്ന ഒരു കഥാപാത്രമുണ്ട്, കുട്ടികളെ ഏറെ ഇഷ്ടമുള്ള ലാ ബെഫാന എന്ന മന്ത്രവാദിനി, ക്രിസ്മസ് രാവുകളിൽ ആകാശത്തു കൂടി പറന്ന് നടന്ന് കുട്ടികൾക്ക് സമ്മാനങ്ങൾ പൊഴിച്ചു തരുമെന്നാണ് വിശ്വാസം.
ജിംഗിൾ ബെൽസ് ക്രിസ്മസ് ഗാനമല്ല
ക്രിസ്മസ് ഗാനമായി നമ്മൾ എല്ലാവരും പാടിക്കൊണ്ട് നടക്കുന്ന ജിംഗിൾ ബെൽസ് യഥാർഥത്തിൽ ഒരു ക്രിസ്മസ് ഗാനമല്ല. അമേരിക്കയിലെ ജോർജിയയിൽ യുണിറ്റാറിയൻ പള്ളിലെ ഓർഗസിസ്റ്റും സംഗീത സംവിധായകനുമായ ജെയിംസ് ലോഡ് പിയർപോണ്ട് 1850 എഴുതിയതാണ് ജിംഗിൾ ബെൽസ്. കൃതജ്ഞാ ദിനത്തിന് വേണ്ടി ചിട്ടപ്പെടുത്തിയതാണ് അദ്ദേഹം ഈ ഗാനം. 1860-1870 കാലഘട്ടങ്ങളിൽ ക്വയർ സംഘങ്ങൾ ഏറ്റെടുത്തതോടെയാണ് ഗാനത്തിന് വലിയ പ്രചാരം കിട്ടിയത്.
20 വർഷം നിരോധിക്കപ്പെട്ട ക്രിസ്‌മസ്
ക്രിസ്മസ് ഇല്ലാത്ത വർഷങ്ങളെ കുറിച്ച് ചിന്തിക്കാൻ കഴിയുമോ? എന്നാൽ അങ്ങനെ ഒരു കാലമുണ്ടായിരുന്നു. 1644 ൽ ഇംഗ്ലണ്ടിൽ ക്രിസ്മസ് ആഘോഷിക്കുന്നത് നിരോധിച്ചിരുന്നു. പിന്നീട് അമേരിക്കയിലെ ഇംഗ്ലീഷ് കോളനികളിലും ക്രിസ്മസ് ആഘോഷം നിരോധിച്ചിരുന്നു. ക്രിസ്മസ് മതവിശ്വാസത്തിന്റെ പ്രസക്തി കുറയ്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. പിന്നീട് 20 വർഷങ്ങൾക്ക് ശേഷമാണ് ക്രിസ്മസ് ഇന്നു കാണുന്ന പോലെ ആഘോഷിക്കാൻ വീണ്ടും തുടങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates