ടോക്കിയോ: 2017 ലാണ് മികാക്കോ ഫുജിതയ്‌ക്ക് അമയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് അഥവ എഎൽഎസ് എന്ന ഗുരുതര ശാരീരക അവസ്ഥ സ്ഥിരീകരിക്കുന്നത്. ശരീരത്തിലെ പേശികളെ നിയന്ത്രിക്കുന്ന നാഡികൾ നശിച്ചു പോകുന്ന അവസ്ഥയാണിത്. എഴുന്നേൽക്കാനോ നടക്കാനോ കഴിയാത്ത മികാക്കോ ഫുജിത ഇപ്പോൾ ജപ്പാനിലെ ഡോൺ അവതാർ റോബോട്ട് കഫേയിലെ ജീവനക്കാരിയാണ്.
എങ്ങനെയെന്നല്ലേ, ജപ്പാൻ നമ്മളെക്കാൾ ഏതാണ്ട് 50 കൊല്ലങ്ങളെങ്കിലും മുന്നിലാണെന്ന് തെളിയിക്കുന്നതാണ് ടോക്കിയോയിലെ ഈ അവതാർ കഫേ. ഇവിടുത്തെ പ്രവൃത്തിക്കുന്ന റോബോട്ടുകൾ ഇത്തരം ശാരീരിക അവസ്ഥകൾ നേരിടുന്ന ആളുകളുടെ അവതാരങ്ങളാണ്. ജപ്പാനിൽ ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ചുറുചുറുക്കോടെ ഓടി നടന്ന് ജോലി ചെയ്യുന്നിടമാണിത്.
300 കിലോമീറ്റർ അകലെ ഇരുന്നാണ് മികാക്കോ ഫുജിത അവതാർ കഫേയിലെ തന്റെ റോബോട്ടിനെ നിയന്ത്രിക്കുന്നത്. അതുപോലെ നിരവധി ആളുകളുണ്ട്. ശാരീരിക വൈകല്യങ്ങൾ ജോലി ചെയ്യാനും ഉപജീവനമാർഗം ഉണ്ടാക്കാനും ഇവിടെ തടസമല്ല. സുഷുമ്‌നാ നാഡിക്ക് ക്ഷതം, അരയ്ക്ക് താഴോട്ട് തളർന്നവർ, എഎൽഎസ് തുടങ്ങിയ ഗുരുതര ശാരീരക അവസ്ഥകൾ നേരിടുന്ന ആളുകളാണ് ഇവിടെ ജോലി ചെയ്യുന്നത്. എല്ലാവർക്കും തുല്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് കഫേയുടെ ലക്ഷ്യം.
പൈലറ്റുമാർ എന്നാണ് ഇവിടുത്തെ ജീവനക്കാരെ വിളിക്കുന്നത്. നിലവിൽ അറുപതിലധികം വൈദഗ്ധ്യമുള്ള പൈലറ്റുമാരാണ് കഫേ നടത്തുന്നത്. ഇവരിൽ ചിലർക്ക് കണ്ണുകൾ മാത്രമേ ചലിപ്പിക്കാൻ സാധിക്കൂ. പക്ഷേ അവർക്ക് റോബോട്ടുകളെ തങ്ങളുടെ കണ്ണുകൊണ്ട് നിയന്ത്രിച്ചുകൊണ്ട് പ്രവർത്തിക്കാൻ സാധിക്കുന്നുവെന്നതും ഈ കഫേയുടെ പ്രത്യേകതയാണ്. ടെലിപോർട്ടിംഗ് എന്ന അമാനുഷീകത ഇവിടെയുള്ള പൈലറ്റുമാർ സ്വയം അനുഭവിക്കുകയാണ് ഈ പുതിയ സംവിധാനത്തിലൂടെ.
ക്യാമറ, മൈക്രോഫോൺ, സ്പീക്കർ എന്നിവ റോബോട്ടുകളിൽ സജ്ജീകരിച്ചിരിക്കുന്നു. ഈ റോബോട്ടുകൾ ഓർഡറുകൾ ശേഖരിക്കുകയും ഭക്ഷണ പാനീയങ്ങൾ നൽകുകയും കോഫി ഉണ്ടാക്കുകയും ചെയ്യുന്നു.ഇനി നിങ്ങൾ ഭക്ഷണം കഴിച്ചിരിക്കുമ്പോൾ നിങ്ങൾക്ക് ഈ റോബോട്ടുകളുമായി സംവദിക്കണമെന്നുണ്ടെങ്കിൽ ഈ പൈലറ്റുമാരിൽ ആരെങ്കിലും ഉടനെ തന്നെ ആ റോബോട്ടിലേയ്ക്ക് ലോഗിൻ ചെയ്യുകയും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്യും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates