ചെന്നൈ: പൂരാതന ഇന്ത്യയുടെ സമുദ്രവ്യാപാര ചരിത്രത്തില്‍ ഈജിപ്തുമായി കാതലായ ബന്ധം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് ഗവേഷകര്‍. 2,000 വര്‍ഷം പഴക്കമുള്ള തമിഴ്-ബ്രാഹ്മി ലിഖിതങ്ങള്‍ ഈജിപ്തിലെ രാജാക്കന്മാരുടെ ശവകുടീരങ്ങള്‍ക്കുള്ളില്‍ ഉണ്ടെന്നാണ് ഗവേഷകരുടെ വാദം. പുരാതന തമിഴ് വ്യാപാരികള്‍ക്ക് ഈജിപ്ഷ്യന്‍ ഉള്‍പ്രദേശങ്ങളുമായി ബന്ധമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ചെന്നൈയില്‍ പുരോഗമിക്കുന്ന തമിഴ് എപ്പിഗ്രഫി അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന ദിനത്തില്‍ സ്വിസ് പ്രൊഫസര്‍ ഇംഗോ സ്‌ട്രോച്ചാണ് നിര്‍ണാകമായ വിവരങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. റാമെസ്സസ് ആറാമന്റെ ശവകുടീരം ഉള്‍പ്പെടെ ആറ് ശവകുടീരങ്ങളിലായി തമിഴ്-ബ്രാഹ്മിയില്‍ ഉള്‍പ്പെടെയുള്ള ഏകദേശം 30 ലിഖിതങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ എട്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ 'സികായ് കൊറാന്‍' എന്ന പേരും രേഖപ്പെടുത്തിയിട്ടുണ്ട്.
'സികായ് കൊറാന്‍ വര കാന്ത' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'സികായ് കൊറാന്‍ വന്നു കണ്ടു' എന്നാണ് ഇതിന് അര്‍ത്ഥം. ഇത് അതേ സമുച്ചയത്തില്‍ കാണപ്പെടുന്ന ഗ്രീക്ക് ടൂറിസ്റ്റ് ഗ്രാഫിറ്റിയുടെ ശൈലിയിലാണ് ഈ ലിഖിതമുള്ളത്. ഈജിപ്തിലെ ബെറെനിക്കെ പോലുള്ള തുറമുഖ നഗരങ്ങളില്‍ നേരത്തെയും തമിഴ് സാന്നിധ്യത്തിന്റെ തെളിവുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ കണ്ടെത്തിയ ലിഖിതങ്ങള്‍ ഇന്ത്യന്‍ വ്യാപാരികള്‍ വെറും നാവികര്‍ മാത്രമായിരുന്നില്ല എന്നും ഈജിപ്ഷ്യന്‍ ഉള്‍നാടുകളില്‍ എത്തിയിരുന്നു എന്ന് വ്യക്തമാണെന്നും തമിഴ് എപ്പിഗ്രഫി അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കവെ ഇംഗോ സ്‌ട്രോച്ച് ചൂണ്ടിക്കാട്ടി.
ടഫ്റ്റ് അല്ലെങ്കില്‍ കിരീടം എന്നര്‍ത്ഥം വരുന്ന സികായ്, നേതാവ് എന്നര്‍ത്ഥം വരുന്ന കൊറാന്‍ എന്നീ വാചകങ്ങള്‍ സൂചിപ്പിക്കുന്നത് ആ വ്യക്തി ആദ്യകാല ചരിത്ര കാലഘട്ടത്തിലെ വ്യാപാരികൾ ഉന്നത പദവിയുള്ള വ്യക്തിയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോസാന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ സ്‌ട്രോച്ചിന് പുറമെ, പാരീസിലെ ഫ്രഞ്ച് സ്‌കൂള്‍ ഓഫ് ഏഷ്യന്‍ സ്റ്റഡീസിലെ പ്രൊഫസര്‍ ഷാര്‍ലറ്റ് ഷ്മിഡും ഗവേഷണങ്ങളുടെ ഭാഗമായിരുന്നു. ബുധാഴ്ച ആരംഭിച്ച തമിഴ്നാട് സംസ്ഥാന പുരാവസ്തു വകുപ്പ് സംഘടിപ്പിച്ച സമ്മേളനം ധനകാര്യ, പുരാവസ്തു മന്ത്രി തങ്കം തെന്നരസുവാണ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 14 വരെ സമ്മേളനം തുടരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates