ഓണസദ്യ പ്രതീകാത്മക ചിത്രം
Life

'സ്ത്രീകളേ, ഭക്ഷണം ഓര്‍ഡര്‍ ചെയ്യൂ.., ആഘോഷങ്ങള്‍ അടിച്ചു പൊളിക്കൂ'; സൈബറിടത്തില്‍ ചൂടാറാതെ പാചക ചര്‍ച്ച

Author : സമകാലിക മലയാളം ഡെസ്ക്

ല നിറച്ചു വിഭവങ്ങളും മൂന്നു കൂട്ടം പായസവുമൊക്കെയായി മൂക്കു മുട്ടെ ഓണസദ്യ കഴിച്ച ആലസ്യത്തിലിരിക്കുമ്പോഴും മലയാളിയുടെ സൈബറിടത്തില്‍ ചൂടുപിടിക്കുകയാണ്, ഒരു സദ്യ ചര്‍ച്ച. ആഘോഷങ്ങള്‍ക്കെല്ലാം ആരാണ് സദ്യയൊരുക്കേണ്ടത്? അതു വീട്ടിലുള്ള പെണ്ണുങ്ങളുടെ മാത്രം പണിയാണോ? ആണുങ്ങള്‍ തിമിര്‍ക്കുമ്പോള്‍ അടുക്കളയില്‍ പാചകം ചെയ്തു തളരുക മാത്രമായി ഒടുങ്ങുന്നതാണോ സ്ത്രീയുടെ ആഘോഷം? വീട്ടിലെ ക്രിസ്മസിന്റെയും ഈസ്റ്ററിന്റെയുമൊക്കെ അടുക്കള ഓര്‍മയില്‍ ബ്ലെസി ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍നിന്നാണ് ഈ ചര്‍ച്ചകളുടെ തുടക്കം. ഓണം കച്ചവടം ആവുന്നത് നല്ലതാ, അതുകൊണ്ട് സ്ത്രീകള്‍ക്കും ശരിക്കും ആസ്വദിക്കാന്‍ പറ്റുന്നുണ്ടെന്ന് ഒരു അമ്മ പറയുന്ന റീല്‍ കണ്ട പശ്ചാത്തലത്തിലാണ് ബ്ലെസിയുടെ കുറിപ്പ്. അനുകൂലിച്ചും എതിര്‍ത്തും ഒട്ടേറെ പേര്‍ രംഗത്തുവന്ന ബ്ലെസിയുടെ കുറിപ്പ് ഇങ്ങനെ:

ഇന്ന് ഒരു റീല്‍ കണ്ടു. ഒരു അമ്മ പറയുകയാണ് - ഓണം കച്ചവടം ആവുന്നത് നല്ലതാ,, അതുകൊണ്ട് സ്ത്രീകള്‍ക്കും ഓണം ശരിക്കും ആസ്വദിക്കാന്‍ പറ്റുന്നുണ്ടല്ലോ എന്ന്.

ആ റീല് കണ്ടപ്പോള്‍ ഞങ്ങടെ വീട്ടിലെ ക്രിസ്മസും ഈസ്റ്ററും ഒക്കെ ഓര്‍മ്മ വന്നു. ക്രിസ്ത്യാനികള്‍ പലരും ക്രിസ്മസിനും ഈസ്റ്ററിനും മുന്നോടിയായി nonveg നോമ്പെടുക്കും. അതുകൊണ്ട് ക്രിസ്മസ് ഈസ്റ്റര് ദിവസങ്ങളില്‍ ഫുഡടി ഞങ്ങള്‍ക്ക് ആഘോഷമല്ല...ഒരു Nonveg മഹോത്സവം തന്നെയാണ് താറാവ്, പന്നി, മീന്‍, ചിക്കന്‍, മട്ടണ്‍, ബീഫ്, ആട് ...എല്ലാം വീട്ടില്‍ ഉണ്ടാക്കിയതായിരിക്കണം. കാരണം പുരുഷന്മാരുടെ അഭിപ്രായത്തില്‍ വീട്ടിലെ കറിയുടെ ടേസ്റ്റ് വേറെ ലെവല്‍ ആണല്ലോ

പക്ഷേ ആ വീട്ടിലെ ടേസ്റ്റ് പിന്നില്‍ ആരാണെന്ന് ചോദിച്ചാല്‍... പതിവുപോലെ സ്ത്രീകള്‍. തലമുറകളായി സ്ത്രീകള്‍ക്കും ഒരു conditioning ഉണ്ട്- വീട്ടില്‍ ഭക്ഷണം ഉണ്ടാക്കി, ചൂടോടെ ഓരോ വിഭവവും മേശയിലെത്തിചു, എല്ലാവര്‍ക്കും വിളമ്പി കൊടുത്തില്ലെങ്കില്‍ ആഘോഷത്തിന് എന്തോ ഒരു കുറവുണ്ടെന്നൊരു തോന്നല്‍.

ഞങ്ങളുടെ വീട്ടിലും അങ്ങനെ തന്നെയായിരുന്നു. ബഹ്‌റൈനില്‍ ഞങ്ങള്‍ക്ക് ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീങ്ങളും അടങ്ങുന്ന ഒരു കൂട്ടം സുഹൃത്തുക്കളുണ്ട്. ക്രിസ്മസിനും ഈസ്റ്ററിനും എല്ലാവരും ഞങ്ങളുടെ വീട്ടില്‍ കൂടും. വിഷുവിനും, ഓണത്തിനും ഈദിനും, ബക്രീദിനും ഞങ്ങള്‍ അവരുടെ വീടുകളില്‍ പോകും. മതംവും ആഘോഷവും മാറിയാലും ഒരു കാര്യം മാത്രം മാറാറില്ല - എവിടെയായാലും അടുക്കളയില്‍ സ്ത്രീകള്‍ തന്നെ.

കല്യാണം കഴിഞ്ഞതുമുതല്‍ അമ്മച്ചിയും ഞാനും ഈ പാരമ്പര്യം കൃത്യമായി പാലിച്ചു പോന്നു.

അതിഥികള്‍ എത്തുന്നതിന് തൊട്ടുമുമ്പ് വരെ ഞങ്ങള്‍ അടുക്കളയില്‍ കുത്തിമറിയല്‍ ആണു ... guests വന്നാലും വിശ്രമമില്ല. സ്റ്റാര്‍ട്ടറായി കൊടുക്കാനുള്ള കട്ട്‌ലറ്റ് പോലും അതിഥികള്‍ ഇരിക്കുമ്പോള്‍ തന്നെ ഫ്രൈ ചെയ്ത് ചൂടോടെ കൊടുക്കും.. എല്ലാവരും സന്തോഷത്തോടെ കഴിക്കുന്നത് കണ്ടാല്‍ ഞങ്ങള്‍ക്കും സന്തോഷം.

'' ഇനിയും കൊറച്ചു ചോറ് ഇടട്ടെ .., ഇത് ഒന്നൂടി കഴിക്കു, മീന്‍ എടുത്തില്ലല്ലോ...,ബീഫ് കഴിച്ചോ?' എന്നൊക്കെ പറഞ്ഞ് ഞങ്ങള്‍ അതിഥികളെ സന്തോഷത്തോടെ ചുറ്റിപറ്റി നിന്ന് വിളമ്പും..

അവര്‍ വയറുനിറച്ച് സന്തോഷത്തോടെ കഴിക്കും. ഞങ്ങള്‍ അവരെ നോക്കി സന്തോഷിക്കും. ഏറ്റവും ലാസ്റ് ആണ് ഞങ്ങള്‍ ഇരിക്കാറു

അങ്ങനെ എല്ലാവരും സന്തോഷത്തോടെ കഴിച്ചു ഞങ്ങളുടെ കൈപുണ്യത്തിനെ പുകഴ്ത്തിപ്പറഞ്ഞു പോവും,, അത് കേട്ട് ഞങ്ങള്‍ സ്വയം പൊങ്ങും ..

പക്ഷെ രാത്രി ഒരുമണി കഴിഞ്ഞാലും ഞങ്ങളുടെ ആഘോഷം തീരില്ല - വീണ്ടും അടുക്കളയില്‍. പാത്രങ്ങള്‍, പ്ലേറ്റുകള്‍, ഗ്ലാസുകള്‍, കുക്കറുകള്‍ സ്പൂണുകള്‍... എല്ലാം കഴുകി വൃത്തിയാക്കി, അടുക്കള ഒതുക്കി, അവസാനം ക്ഷീണിച്ച് കിടക്കുമ്പോഴേക്കും നേരം വെളുത്തിട്ടുണ്ടാവും..

ഇതില്‍ ഏറ്റവും രസകരമായ കാര്യം എന്താണെന്നോ? ഇതൊന്നും തെറ്റാണെന്ന് ഞങ്ങളില്‍ ഒരാള്‍ക്കും തോന്നിയിരുന്നില്ല. ഇങ്ങനെയൊക്കെയാണ് ആഘോഷം എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. പക്ഷേ ഏകദേശം 12 വര്‍ഷം മുമ്പ് ഒരു ക്രിസ്മസിന് ആ വിശ്വാസത്തിന് ചെറിയൊരു മാറ്റം വന്നു.

അന്ന് ഞങ്ങള്‍ അടുക്കളയില്‍ നിന്ന് പാചകം ചെയ്യുകയാണ്. അപ്പോള്‍ അമ്മച്ചിക്ക് പെട്ടെന്ന് ഷുഗര്‍ വല്ലാതെ കുറഞ്ഞു. ആകെ വയ്യാതായി,, പക്ഷേ ആരോഗ്യത്തെക്കാള്‍ അമ്മച്ചിയെ അലട്ടിയ പ്രശ്‌നം -

ഇത്രയും ആളുകള്‍ വരാനുണ്ട്... ഭക്ഷണം എങ്ങനെ സമയത്ത് ഉണ്ടാക്കി തീരും?

അന്ന് ഞാന്‍ നേരെ കെട്ടിയോന്റെ അടുത്തേക്ക് പോയി പറഞ്ഞു - 'മതി. ഇനി നമ്മള്‍ ആളുകളെ വീട്ടിലേക്ക് വിളിച്ച് അമ്മച്ചിയും ഞാനും പാചകം ചെയ്ത് വിളമ്പണം എന്ന expectation വെക്കേണ്ട. അമ്മച്ചിയെകൊണ്ട് ഈ പ്രായത്തില്‍ ഇത്രയും ടെന്‍ഷന്‍ എടുപ്പിക്കേണ്ട കാര്യമില്ല. എനിക്കും ഇത്രയും വലിയൊരു കൂട്ടത്തിന് ഒറ്റയ്ക്ക് കുക്ക് ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് ഇല്ല.ഒന്നുകില്‍ നമ്മള്‍ക്ക് പരിപാടി ക്യാന്‍സല്‍ ചെയാം അല്ലേല്‍ ഫുഡ് ഓര്‍ഡര്‍ ചെയാം,,, '

അന്ന് കെട്ടിയോന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. പക്ഷേ എന്റെ അമ്മച്ചിക്കു അപ്പോഴും ഒരു ചെറിയ കുറ്റബോധം. എന്റെ കൈകൊണ്ട് ഉണ്ടാക്കിയ ഒന്നും മേശയില്‍ ഇല്ലല്ലോ...

അത് അവരെ വല്ലാതെ അലട്ടിയിരുന്നു. അങ്ങനെ അവസാനം അവര്‍ അടുക്കളയില്‍ കയറി ഒരു മീന്‍കറി ഉണ്ടാക്കി വെച്ച്

കാറ്ററിംഗ് ടീം വന്നു. മേശ ഒരുക്കി. ഭക്ഷണം ചൂടോടെ ഇരിക്കാന്‍ candle warmers വരെ വെച്ചു. സെര്‍വിംഗ് പ്ലേറ്റുകളും സ്പൂണുകളും വരെ അവര്‍ തന്നു.??

അതിലും വലിയൊരു അത്ഭുതം എന്താണെന്നോ? ആ ക്രിസ്മസിന് ആദ്യമായി ഞാനും അമ്മച്ചിയും കുളിച്ച്, ഡ്രസ് മാറി, അതിഥികള്‍ വന്നപ്പോള്‍ മുതല്‍ അവരുടെ കൂടെ ഹാളില്‍ ഇരുന്നു സൊള്ളിയടിച്ചു .

അതിഥികള്‍ കഴിക്കുന്നത് നോക്കി സന്തോഷിക്കുന്നതിന് പകരം, അവരോടൊപ്പം ഇരുന്ന് സംസാരിച്ചും ചിരിച്ചും ഞങ്ങളും ആഘോഷിച്ചു.

ജീവിതം ചിലപ്പോള്‍ നമ്മളെ ഓരോ പാഠങ്ങള്‍ പഠിപ്പിക്കുന്നത് കുറച്ച് ക്രൂരമായിട്ടായിരിക്കും. ?? എല്ലാവരും കാറ്ററിംഗ് ഭക്ഷണം കഴിച്ച് കയ്യും വയറും നിറച്ച് സന്തോഷിച്ചു പക്ഷെ അമ്മച്ചി സ്‌നേഹത്തോടെ സ്വന്തം കയ്യ് കൊണ്ട് ഉണ്ടാക്കിയ മീന്‍കറി മാത്രം...ആരും തൊട്ടില്ല

പരിപാടി കഴിഞ്ഞപ്പോള്‍ പാത്രങ്ങള്‍ എടുക്കാനും കാറ്ററിംഗ് ടീം വന്നു. അതായത്... ആദ്യമായി ഒരു ക്രിസ്മസിന് ഞങ്ങള്‍ക്ക് ഒരു സ്പൂണ്‍ പോലും കഴുകേണ്ടി വന്നില്ല ??അന്ന് ഞാന്‍ അമ്മചിയോടു പറഞ്ഞു -

'ഫെസ്റ്റിവല്‍ എല്ലാവരും കൂടി ആസ്വദിക്കാനുള്ളതാണ്. നമ്മള്‍ അടുക്കളയില്‍ കഷ്ടപ്പെട്ട് മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുന്നത് നോക്കി നില്‍ക്കാനുള്ളതല്ല. നമ്മള്‍ തന്നെ ഉണ്ടാക്കിയില്ലെങ്കില്‍ ഭക്ഷണത്തിനു വിലയില്ല എന്നൊരു നിയമം എവിടെയും ഇല്ലല്ലോ'

അപ്പോള്‍ അതൊന്നും പൂര്‍ണ്ണമായി അംഗീകരിക്കാന്‍ അമ്മചിക്കു കഴിഞ്ഞില്ല.. കാരണം തലമുറകളായി അവരെ മെന്റലി brainwashed ചെയ്‌തെടുത്തതാണ്... സ്വന്തം കൈകൊണ്ട് ഉണ്ടാക്കി മറ്റുള്ളവരെ ഊട്ടുന്നതില്‍ ഉള്ള സന്തോഷം...അത് അവരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞതായിരുന്നു.

അത് കൊറച്ചൊക്കെ മാറ്റാന്‍ പിന്നെയും കുറച്ച് വര്‍ഷം എനിക്ക് ബോധവല്‍ക്കരണ ക്ലാസ് എടുക്കേണ്ടി വന്നു.

പക്ഷേ പതുക്കെ അമ്മച്ചിയും എന്റെ മമ്മിയും മനസ്സിലാക്കി. പാചകം ചെയ്യുന്നത് സ്‌നേഹത്തിന്റെ ഒരു രൂപമാണ്. പക്ഷേ പാചകം ചെയ്യാതിരിക്കുക സ്‌നേഹമില്ലായ്മയല്ല.

ഇപ്പോള്‍ വര്‍ഷങ്ങളായി ഞങ്ങളുടെ വീടുകളിലെ നിയമം പോലെയാണ്. ക്രിസ്മസ് ആയാലും, ഈസ്റ്റര്‍ ആയാലും, ജന്മദിനം, വിവാഹവാര്‍ഷികം, ചെറിയൊരു ഗെറ്റ്-ടുഗദര്‍ - എന്തായാലും ഭക്ഷണം പുറത്തുനിന്ന് ഓര്‍ഡര്‍ ചെയ്യും.

ആര്‍ക്കും അടുക്കളയില്‍ ഡ്യൂട്ടി ഇല്ല. ആര്‍ക്കും ഇത്രയും പേരുണ്ട്, ഭക്ഷണം തികയോ, നന്നാവോ എന്ന ടെന്‍ഷന്‍ ഇല്ല. ആര്‍ക്കും അതിഥികള്‍ പോയതിന് ശേഷം മണിക്കൂറുകളോളം പാത്രം കഴുകേണ്ടതില്ല.

പകരം എല്ലാവരും കുളിച്ച്, നല്ല ഡ്രസ് ധരിച്ച്, ഹാളില്‍ ഇരിക്കും. സംസാരിക്കും. ചിരിക്കും. ഭക്ഷിക്കും. ആഘോഷിക്കും.

ഇപ്പോള്‍ എല്ലാര്ക്കും മനസ്സിലായി - ആഘോഷത്തിന്റെ മൂല്യം, ഭക്ഷണം ആരാണ് ഉണ്ടാക്കിയത് എന്നതിലല്ല. ആ ഭക്ഷണം കഴിക്കുമ്പോള്‍ എല്ലാവരും ഒരുമിച്ച് സന്തോഷിച്ചോ എന്നതിലാണ്. കാരണം ഒരു ആഘോഷത്തില്‍ ഒരാള്‍ക്ക് വിരുന്നും മറ്റൊരാള്‍ക്ക് ഡ്യൂട്ടിയും ആണെങ്കില്‍...അത് ആഘോഷമല്ല. ഒരു unpaid catering job ആണ്

അതുകൊണ്ട് ഓണം കച്ചവടം ആക്കിയോ ക്രിസ്മസ് കാറ്ററിംഗ് ചെയ്തതാണോ എന്നതല്ല വിഷയം... സ്ത്രീകള്‍ക്കും ആഘോഷിക്കാന്‍ പറ്റുന്നുണ്ടോ എന്നതാണ് വിഷയം. ഈയിടെ ഓരോ ആഘോഷത്തിന് സ്ത്രീകളുടെ ആഘോഷങ്ങള്‍ വൈറല്‍ ആവുന്നതും അത് കൊണ്ടാണ്,,, സ്ത്രീകള്‍ അടുക്കളയില്‍ നിന്ന് പുറത്തുവന്നു,, ആഘോഷങ്ങള്‍ ആഘോഷിക്കാന്‍ പഠിച്ചു ..

സ്ത്രീകളെ... പത്തുമുപ്പതു പേര്‍ക്ക് പാചകം ചെയ്യുന്നത് ഇഷ്ടമാണെങ്കില്‍ ചെയ്യൂ. പക്ഷെ ഇഷ്ടമില്ലെങ്കില്‍ ഓര്‍ഡര്‍ ചെയ്യൂ. അതുകൊണ്ട് ആഘോഷത്തിന് ഒരു കുറവും വരില്ല..

പുരുഷന്മാരെ..ആഘോഷം വീട്ടില്‍ എല്ലാവര്‍ക്കുമുള്ളതാക്കൂ.

Women`s celebrations are confined in Kitchen, Facebook post triggers discussion in Mallu cyber world

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചായം പൂശിയ വയറുകളും മേളപ്പെരുക്കവും; പുലിവേഷത്തിന് പിന്നിലെ ആരും കാണാത്ത വിയർപ്പും സമർപ്പണവും

മറ്റുള്ളവർക്ക് 'വർക്ക്' ആയത് നിങ്ങൾക്ക് 'വിന'യാകാം, വ്യക്തി​ഗതമായ ആരോ​ഗ്യപദ്ധതി തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'പ്രേമലു 2' വേണ്ടെന്ന് വച്ചത് ഞാന്‍ തന്നെ; ഇല്ലെങ്കില്‍ വലിയ പ്രതിസന്ധികളിലേക്ക് പോയേനെ; തുറന്നു പറഞ്ഞ് ഗിരീഷ് എഡി

'മതനേതൃത്വത്തിന്റെ വിലക്കുകള്‍ കൊണ്ട് യുവതികളുടെ സ്വാതന്ത്ര്യം തടയാനാകില്ല; സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രീണനനയം പിന്തിരിപ്പന്‍ ശക്തികള്‍ക്ക് കരുത്ത് പകരുന്നു'

'സൂപ്പര്‍ ശരണ്യ കണ്ടിരിക്കാന്‍ പറ്റാറില്ല, ആ കാര്യത്തില്‍ ഇന്നും നിരാശയുണ്ട്'; തുറന്ന് പറഞ്ഞ് ഗിരീഷ് എഡി