ചണ്ഡീഗഢ്: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കെ, ദേശീയതാ വികാരം ഇരു രാജ്യങ്ങളിലും ആളിക്കത്തി നിൽക്കെ പർവിന്ദർ സിങിനും കിരണിനും ഇന്ന് പ്രണയ സാഫല്യം. അതിർത്തികൾ മായ്ച്ചു കളഞ്ഞ പ്രണയത്തിലെ നയികാ നായകൻമാരായ ഇരുവരും ഇന്ന് ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുകയാണ്.
33കാരനായ പർവിന്ദർ ഹരിയാനയിലെ അംബാല സ്വദേശിയും 27കാരിയായ കിരൺ പാകിസ്ഥാനിലെ സിയാൽകോട്ട് സ്വദേശിയുമാണ്. പർവിന്ദർ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും കിരൺ സ്കൂൾ അധ്യാപികയുമാണ്.
തങ്ങളുടെ കുടുംബങ്ങൾ തമ്മിൽ നേരത്തെ പരിചയമുണ്ട്. വിഭജനത്തിന് ശേഷം കിരണിന്റെ കുടുംബം പാകിസ്ഥാനിൽ താമസമാക്കുകയായിരുന്നു. തങ്ങളുടെ മാതാപിതാക്കൾ ഇടക്കിടെ ഇരു വീടുകളും സന്ദർശിക്കാറുണ്ടെന്ന് പർവിന്ദർ പറയുന്നു. കിരണും കുടുംബവും സംഝോത എക്സ്പ്രസിൽ വ്യാഴാഴ്ച അട്ടാരിയിലെത്തിയിട്ടുണ്ട്. ഇന്നലെ അവർ പട്യാലയിലെത്തിയതായും പർവിന്ദർ വ്യക്തമാക്കി.
ഇരു കുടുംബങ്ങളിലേയും അടുത്ത ആളുകൾ മാത്രം ഒത്തുകൂടുന്ന ലളിതമായ ചടങ്ങിൽ വിവാഹം നടക്കും. ഹിന്ദു ആചാര പ്രകാരമാണ് ചടങ്ങുകളെന്ന് ചൗധരി മഖ്ബൂൽ അഹമദ് വ്യക്തമാക്കി. കിരണിന്റെ കുടുംബത്തിന് ഇന്ത്യയിലേക്കെത്താനുള്ള വിസയും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കാൻ മുൻകൈയെടുത്തത് ചൗധരിയായിരുന്നു.
വിവാഹ ശേഷം കിരണിന്റെ വിസ നീട്ടികിട്ടാൻ പർവിന്ദർ ശ്രമം നടത്തും. ഹരിയാനയിലേക്ക് പോകാൻ വിസയിൽ അനുവാദമില്ല. അതുകൊണ്ട് കിരൺ പട്യാലയിലായിരിക്കും വിസാ കാലാവധി കഴിയും വരെ താമസിക്കുകയെന്നും ചൗധരി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates