ഇടുക്കി: ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിലെ ഓഫീസ് ജീവനക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം പ്രൗഡിക്കോണം സ്വദേശി ബിനു എസ്. ആണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളേജ് ഓഫീസിലെ ക്ലർക്കായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. കൃത്യസമയത്ത് വിദഗ്ധ ചികിത്സ ലഭ്യമാകാത്തതിനെ തുടർന്നാണ് ജീവനക്കാരൻ മരണപ്പെട്ടതെന്ന ഗുരുതരമായ ആക്ഷേപവുമായി നാട്ടുകാരും സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
പനി ബാധിച്ചതിനെ തുടർന്ന് ബിനു ഇന്ന് രാവിലെ ആശുപത്രിയിൽ എത്തി മരുന്ന് വാങ്ങിയിരുന്നു. തുടർന്ന് തിരികെ തന്റെ താമസസ്ഥലത്ത് എത്തിയതിന് പിന്നാലെ ഇദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വിവരം മറ്റ് ജീവനക്കാരെയും ആശുപത്രി അധികൃതരെയും അറിയിച്ചതിനെ തുടർന്ന് സഹപ്രവർത്തകർ അതിവേഗം താമസസ്ഥലത്ത് ഓടിയെത്തുകയും ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുൻപ് വഴിമധ്യേ തന്നെ മരണം സംഭവിക്കുകയായിരുന്നു. കടുത്ത ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
മെഡിക്കൽ കോളേജിൽ മികച്ച ചികിത്സയില്ല; സ്വന്തം ജീവനക്കാരനെപ്പോലും രക്ഷിക്കാനായില്ലെന്ന് വിമർശനം
ഇടുക്കി മെഡിക്കൽ കോളേജിൽ അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളോ കാർഡിയോളജി ഉൾപ്പെടെയുള്ള അത്യാധുനിക വിഭാഗങ്ങളോ പൂർണ്ണസജ്ജമല്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സ്വന്തം ജീവനക്കാരന്റെ ഈ ദാരുണാന്ത്യമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഒരു മെഡിക്കൽ കോളേജ് കാമ്പസിനുള്ളിൽ വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടിട്ട് പോലും ഒരു ജീവനക്കാരന് കൃത്യമായ അടിയന്തര ചികിത്സ നൽകി ജീവൻ രക്ഷിക്കാൻ സാധിക്കാത്തത് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വീഴ്ചയാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
സംഭവത്തെ തുടർന്ന് ആശുപത്രി പരിസരത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നിലവിൽ ബിനുവിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണവിവരം തിരുവനന്തപുരത്തുള്ള ഇദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates