പൂപ്പാറ : മൂന്നാറിന് പിന്നാലെ ഇടുക്കിയിലെ മറ്റ് മലയോര മേഖലകളിലും കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടിയുമായി റവന്യൂ വകുപ്പ്. ശാന്തൻപാറ പൂപ്പാറ മുള്ളൻതണ്ടിലെ വൻകിട കയ്യേറ്റമാണ് റവന്യൂ അധികൃതർ വൻ പോലീസ് സന്നാഹത്തോടെ ഒഴിപ്പിച്ചത്. പൂപ്പാറ, രാജകുമാരി വില്ലേജുകളിൽ ഉൾപ്പെട്ട പൂപ്പാറ മുള്ളൻതണ്ടിലെ നാല് ഏക്കറോളം വരുന്ന സർക്കാർ പുറമ്പോക്ക് ഭൂമിയാണ് റവന്യൂ വകുപ്പ് തിരിച്ചുപിടിച്ച് അതിർത്തി തിരിച്ച് ബോർഡുകൾ സ്ഥാപിച്ചത്. സ്ഥലത്തുണ്ടായിരുന്ന താൽക്കാലിക ഷെഡും അനധികൃതമായി നടത്തിയ ഏലം കൃഷിയും അധികൃതർ നീക്കം ചെയ്തു. ഭൂമിക്ക് മേൽ തങ്ങൾക്ക് നിയമപരമായ അവകാശമുണ്ടെന്ന കയ്യേറ്റക്കാരുടെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് റവന്യൂ വകുപ്പിന്റെ ഈ നിർണ്ണായക നീക്കം.
രാജകുമാരി വില്ലേജ് ബ്ലോക്ക് ഒമ്പതിലും പൂപ്പാറ വില്ലേജ് 11, 12 ബ്ലോക്കുകളിലുമായി വ്യാപിച്ചുകിടക്കുന്ന തന്ത്രപ്രധാനമായ ഭൂമിയാണ് റവന്യൂ സംഘം ഏറ്റെടുത്തത്.
തങ്ങൾ ഈ ഭൂമി കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കൈവശം വെച്ച് അനുഭവിച്ചു വരികയാണെന്നായിരുന്നു നിലവിൽ ഭൂമി കൈവശം വെച്ചിരുന്നവരുടെ പ്രധാന വാദം. എന്നാൽ ഇതിനെ സാധൂകരിക്കുന്ന യാതൊരുവിധ ഔദ്യോഗിക രേഖകളും റവന്യൂ അധികൃതർക്ക് മുന്നിൽ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇത് പൂർണ്ണമായും സർക്കാർ പുറമ്പോക്ക് തന്നെയെന്ന് റവന്യൂ സംഘം സ്ഥിരീകരിക്കുകയായിരുന്നു.
നേരത്തെ ഈ കയ്യേറ്റ ഭൂമിയിൽ അനുമതിയില്ലാതെ വലിയൊരു പടുതാക്കുളം നിർമ്മിച്ചിരുന്നു. ഉരുൾപൊട്ടൽ ഭീഷണിയുള്ള അതീവ പരിസ്ഥിതിലോല പ്രദേശമായതിനാൽ ദുരന്തനിവാരണ നിയമപ്രകാരം ഈ കുളം റവന്യൂ അധികൃതർ മുൻപ് തന്നെ നികത്തിയിരുന്നു. ഇതിന് തുടർച്ചയായാണ് ഇപ്പോൾ ഭൂമി പൂർണ്ണമായി ഏറ്റെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates