ഇടുക്കി : കാട്ടാന ആക്രമണത്തിൽ അമ്മ ദാരുണമായി കൊല്ലപ്പെടുകയും അച്ഛൻ നേരത്തെ മരണപ്പെടുകയും ചെയ്തതോടെ അനാഥരായ രണ്ട് കുട്ടികളുടെ ഒറ്റമുറി വീട് കുത്തിത്തുറന്ന് വൻ മോഷണം. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ വീട്ടിലാണ് നാടിനെ നടുക്കിയ മോഷണം നടന്നത്. ഭൂമിയുടെ അവശ്യ രേഖകൾ, ആധാരം, വീട്ടുപകരണങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, പഠനസാമഗ്രികൾ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്ന ഒട്ടുമിക്ക സാധനങ്ങളും കള്ളന്മാർ കവർന്നു.
കഴിഞ്ഞ ജൂൺ എട്ടിനാണ് സിങ്കുകണ്ടം സ്വദേശിയായ മാരി സ്വന്തം മക്കളുടെ കൺമുന്നിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. അന്ന് ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാരിയുടെ മകൻ രക്ഷിൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞയിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. ഒരു വർഷം മുൻപ് ഇവരുടെ പിതാവും മരണപ്പെട്ടിരുന്നു.
അമ്മയുടെ മരണവും രക്ഷിന്റെ പരിക്കും കാരണം ഈ കുട്ടികൾക്ക് സ്വന്തം വീട്ടിൽ തനിച്ച് താമസിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല.രക്ഷിനും സഹോദരി രക്ഷിണയും നിലവിൽ ചിന്നക്കനാൽ ലാക്കാടുള്ള പിതാവിന്റെ സഹോദരന്റെ (വലിയപ്പൻ) വീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. കഴിഞ്ഞ ദിവസം ആവശ്യ സാധനങ്ങളും രേഖകളും എടുക്കുന്നതിനായി ബന്ധുക്കൾക്കൊപ്പം കുട്ടികൾ സിങ്കുകണ്ടത്തെ തങ്ങളുടെ ഒറ്റമുറി വീട്ടിൽ എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് മോഷണം നടന്ന വിവരം പുറത്തറിയുന്നത്. വീടിനകത്ത് ഉണ്ടായിരുന്ന കട്ടിലുകളും ഒരു അലമാരയും ഒഴികെ മറ്റെല്ലാ സാധനങ്ങളും കള്ളന്മാർ അപ്പാടെ കവർന്നു കൊണ്ടുപോയി. കുടുംബത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭൂമിയുടെ അവശ്യ രേഖകളും ഇതിൽ ഉൾപ്പെടുന്നു.
മാതാപിതാക്കൾ നഷ്ടപ്പെട്ട്, ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട രണ്ട് നിർദ്ധനരായ കുട്ടികളുടെ സർവ്വസ്വവും കവർന്ന കള്ളന്മാരുടെ ക്രൂരതയ്ക്കെതിരെ സിങ്കുകണ്ടം മേഖലയിൽ വലിയ പ്രതിഷേധവും ജനരോഷവും ഉയരുകയാണ്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രദേശത്തെ സാമൂഹിക വിരുദ്ധരെ കേന്ദ്രീകരിച്ചും മുൻപ് സമാനമായ രീതിയിൽ വീടുകളിൽ മോഷണം നടത്തിയവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും ഉടൻ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates