തൊടുപുഴ: ഇടുക്കി പഴയ മുന്നാറിലെ സിഎസ്ഐ പള്ളിക്ക് സമീപത്തെ ദേശീയപാതയിലുണ്ടായ വിള്ളൽ കൂടുതൽ അപകടാവസ്ഥയിലാണെന്ന് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തൽ. ഇതോടെ ദേശീയപാത മൂന്ന് ദിവസം കൂടി അടച്ചിടും. പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച റോഡ് ഗതാഗതത്തിനായി തുറക്കാനാകുമെന്ന് ദേവികുളം സബ് കളക്ടർ വി എം ആര്യ പറഞ്ഞു.
ദേശീയപാത വഴിയുള്ള ഗതാഗത നിയന്ത്രണം മൂന്ന് ദിവസം കൂടി തുടരും. സബ് കളക്ടറുടെ നേതൃത്വത്തിൽ ഹസാർഡ് അനലിസ്റ്റ് ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധ സംഘം പ്രദേശത്ത് പരിശോധന നടത്തി. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് റോഡ് മൂന്ന് ദിവസം കൂടി അടച്ചിടാൻ തീരുമാനിച്ചത്. ദേശീയപാത അതോറിറ്റിയുടെ ആവശ്യപ്രകാരം 72 മണിക്കൂറിനുള്ളിൽ പ്രദേശത്തെ മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യുന്നതിനൊപ്പം അപകടസാധ്യത കുറയ്ക്കാനുള്ള പ്രവർത്തനങ്ങളും പൂർത്തിയാക്കാനാണ് നീക്കം.
പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയായാൽ വെള്ളിയാഴ്ച രാവിലെയോടെ ദേശീയപാത ഗതാഗതത്തിനായി തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ എന്ന് ദേവികുളം സബ് കളക്ടർ വി.എം. ആര്യ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയാണ് പ്രദേശത്ത് ഇത്രയും വലിയ വിള്ളൽ രൂപപ്പെടാൻ കാരണമായതെന്ന് ചർച്ച് ഭാരവാഹികൾ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates